മാസം 400 യൂണിറ്റ് വൈദ്യുതിവരെ ഉപയോഗിക്കുന്ന എല്ലാ കുടുംബങ്ങൾക്കും 900 രൂപവരെ ഇളവ് നൽകപ്പെടുന്ന നിയമം 2019 മുതൽ ഛത്തീസ് ഗഢിൽ നടപ്പിലാണ്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഇതുമൂലം വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.
മുൻപ് യൂണിറ്റിന് 4രൂപ 50 പൈസയായിരുന്നു നിരക്കെങ്കിൽ ഇപ്പോൾ അത് 2 രൂപ 30 പൈസമാത്രമാണ് ചാർജ്. അവിടെ താമസക്കാരായ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് വളരെയധികം ആശ്വാസകരമാണ് മാസം 900 രൂപവരെ ഇളവ് നൽകുന്ന ഇപ്പോഴത്തെ പുതിയ നിയമം.
പുറത്തുനിന്നു വിലകൊടുത്തു വൈദ്യുതി വാങ്ങുന്ന ഡൽഹിയിലും ഇപ്പോൾ പഞ്ചാബിലും ആം ആദ്മി സർക്കാരുകൾ അവിടുത്തെ ജനങ്ങൾക്ക് മാസം 200 യൂണിറ്റും 300 യൂണിറ്റും വൈദ്യുതി സൗജന്യമായി നൽകുമ്പോൾ വൈദ്യുതി ഉൽപ്പാദനത്തിൽ ഇന്ത്യയിലെ ഹബ്ബ് ആയി മാറിയിട്ടുള്ള ഛത്തീസ് ഗഢിൽ ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യം നൽകണമെന്ന ആവശ്യം ശക്തമായിരുന്നു.
2018 ൽ അധികാരമേറ്റ ഭൂപേഷ് ബഘേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വൈദ്യുതി സൗജന്യം അനുവദിച്ചുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത് 2019 മാർച്ച് ഒന്നിനായിരുന്നു.
ജനസംഖ്യയിൽ 31 % ആദിവാസി വിഭാഗങ്ങളും 13 % പിന്നോക്കക്കാരും 47 % OBC വിഭാഗങ്ങളുമുള്ള ഛത്തീസ് ഗഢിൽ കേവലം 10 % മാത്രമാണ് ജനറൽ കാറ്റഗറിയിലുള്ള മതവിഭാഗക്കാരുള്ളത്.
സംസ്ഥാനത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്നും പലതരത്തിലുള്ള പിന്നോക്കാവസ്ഥയിലാണ് ജീവിച്ചു വരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ ഒക്കെ ഇനിയും അവർ ബഹുദൂരം മുന്നേറേണ്ടതുണ്ട്.