താലിബാൻ അധികാരം കയ്യാളിയതോടെ അഫ്‌ഗാനിസ്ഥാനെ ലോകരാജ്യങ്ങൾ ഒന്നാകെ കൈവിട്ടു എന്നുതന്നെ പറയാം. ഒപ്പം നിന്ന പാക്കിസ്ഥാനും ഖത്തറും വരെ പിന്നോക്കം പോയിരിക്കുന്നു. കാരണം അവർക്ക് തനിയേ ഒന്നും ചെയ്യാനാകില്ല എന്നതാകാം.
താലിബാൻ രാജ്യത്ത് അധികാരമേറ്റ ശേഷമുള്ള സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്, ഒരു വർഷം മുമ്പ് ലോകം സാമ്പത്തിക സഹായം നിർത്തലാക്കിയതോടെയാണ്. ഇതിന്റെ ഫലമായി ഇന്ന് അഫ്‌ഗാൻ കുടുംബങ്ങൾ ഏറെയും കൊടിയ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.
സേവ് ദി ചിൽഡ്രൻ നടത്തിയ സർവ്വേകൾ പ്രകാരം അഫ്ഗാനിസ്ഥാനിലെ 12 വയസ്സുവരെയുള്ള കുട്ടികളിൽ 22 % വും ബാലവേല ചെയ്യാൻ നിര്ബന്ധിതരാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
ഇവരിൽ കൂടുതലും ഇഷ്ടികകച്ചൂളകളിൽ മാതാപിതാക്കൾക്കൊപ്പം അന്നന്നത്തെ അന്നത്തിനായി ദിവസം 10 മണിക്കൂറോ അതിലധികമോ സമയം ജോലിചെയ്യാൻ നിർബന്ധിതരാകുന്നു. അഫ്ഗാനിൽ ജോലിചെയ്യാൻ നിർബന്ധിതരാകുന്ന കുട്ടികളുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണെന്നും സർവ്വേ വ്യക്തമാക്കുന്നു.
ഇഷ്ടിക ചൂളകളിൽ ഭരമേറിയതും ബുദ്ധിമുട്ടുള്ളതുമായ ജോലികൾ ചെയ്യാൻ കുട്ടികൾ ബാദ്ധ്യസ്ഥരാണ്. ചെളിയും കരിയും ഉന്തുവണ്ടികളിൽ കോരിനിറച്ച് അവ തള്ളി ഇഷ്ടികക്കളത്തിലും ചൂളയിലുമെത്തിക്കുന്ന ജോലിയാണ് പല കുട്ടികൾക്കും.
സേവ് ദി ചിൽഡ്രൻ നടത്തിയ സമീപകാല സർവേ കണക്കാക്കുന്നത്, അഫ്ഗാനിസ്ഥാനിലെ പകുതിയോളം കുടുംബങ്ങളും മറ്റു ജീവനോപാധികൾ നിലച്ചതിനാൽ കുടുംബം പോറ്റാൻ മാർഗ്ഗമില്ലാതെ കുട്ടികളെ ജോലിക്കയക്കാൻ നിർബന്ധിതരാകുന്നു എന്നാണ്.
തലസ്ഥാനമായ കാബൂളിന്റെ വടക്കുഭാഗത്തുള്ള ഹൈവേയിലെ നിരവധി ഇഷ്ടിക ഫാക്ടറികൾ ഇതിനു സാക്ഷ്യമാണ്. മുതിർന്നവർക്ക് പോലും ചൂളകളിലെ അവസ്ഥ വളരെ കഠിനമാണ്. അവിടെ നാലോ അഞ്ചോ വയസ്സുള്ള കുട്ടികൾ വരെ അതിരാവിലെ മുതൽ ഇരുട്ടും വരെ കുടുംബത്തോടൊപ്പം ജോലി ചെയ്യുന്ന കാഴ്ച അതീവ ദയനീയമാണ് !
കുട്ടികൾ ഇഷ്ടിക നിർമ്മാണ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും അതിൻ്റെ ഭാഗമായി മാറപ്പെടുന്നു. ഇഷ്ടിക നിർമ്മാണത്തിനായി വെള്ളം കൊണ്ടുവരുന്നതുമുതൽ നിർമ്മിച്ച ഇഷ്ടികകൾ ഉണങ്ങാൻ വെയിലിൽ ചെറു ട്രോളികളിൽ കൊണ്ടുപോയി നിരത്തുകയും അച്ചുകൾ വൃത്തിയാക്കുകയും ചെയ്യുന്ന ജോലികളിൽ അവർ വ്യാപ്രുതരാണ്. ഉണങ്ങിയ ഇഷ്ടികകളും കൽക്കരിയും ട്രോളികളിൽ തള്ളി ചൂളയിലെത്തിക്കാനും ഇവരുടെ പ്രയത്‌നം അനിവാര്യമാകുന്നു.
ഈ കുട്ടികളിൽ കുറച്ചുപേർ മാത്രമേ സ്‌കൂളുകളിൽ പോയിട്ടുള്ളൂ. പോകാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ സാഹചര്യം അനുവദിക്കുന്നില്ല. അതിജീവനമാണ് ഏറ്റവും പ്രധാനം. ആഹാരം, വസ്ത്രം, പാർപ്പിടം ഇതിന് അടിസ്ഥാനമില്ലാതെ മറ്റൊന്നും ചിന്തിക്കാൻ കഴിയുന്നില്ലെന്നാണ് 12 വയസ്സുള്ള നബീല എന്ന കുട്ടി പറഞ്ഞത്. ഞങ്ങൾക്ക് ജോലിയല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ കഴിയില്ല,” അവൾ പറഞ്ഞു.
ഈ കുടുംബങ്ങൾ വർഷത്തിൽ ആറുമാസം കാബൂളിനടുത്തുള്ള ചൂളകളിലും പിന്നീട് പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള ജലാലാബാദിന് പുറത്തുള്ള സ്ഥലങ്ങളിലുമാണ് ജോലി ചെയ്യുന്നത്.
ഇഷ്ടിക ഫാക്ടറികൾക്ക് ചുറ്റുമുള്ള ഭൂപ്രകൃതി തരിശായതാണ് , അടുത്തടുത്തുള്ള ചൂളകളിലെ പുകപ്പുരകൾ പുറന്തള്ളുന്ന കറുത്ത പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ പരത്തുന്ന രൂക്ഷഗന്ധം മടുപ്പുളവാക്കുന്നതാണ്. ചൂളകളോട് ചേർന്ന താൽക്കാലിക മൺ വീടുകളിലാണ് ഈ കുടുംബങ്ങൾ താമസിക്കുന്നത്. മിക്കവർക്കും പലപ്പോഴും ഭക്ഷണം ചായയിൽ മുക്കിയ റൊട്ടിയാണ് എന്നതാണ് യാഥാർഥ്യം.
ഒരു ദിവസത്തെ അദ്ധ്വാനം നാലും അഞ്ചും അംഗങ്ങളുള്ള കുടുംബത്തിന് അതിനുമാത്രമേ തികയുകയുള്ളു. തൊഴിലാളികൾ നിർമ്മിക്കുന്ന ഓരോ 1000 ഇഷ്ടികകൾക്കും 4 ഡോളർ തുല്യമാണ് വേതനം ലഭിക്കുന്നത്. ഒരു മുതിർന്നയാൾക്ക് ഒറ്റയ്ക്ക് ജോലി ചെയ്യാൻ കഴിയില്ല, എന്നാൽ കുട്ടികൾ സഹായിച്ചാൽ അവർക്ക് ഒരു ദിവസം 1,500 ഇഷ്ടികകൾ ഉണ്ടാക്കാൻ കഴിയുമെന്ന് തൊഴിലാളികൾ പറഞ്ഞു. അതായത് ഒരു ദിവസത്തെ ഒരു കുടുംബത്തിന്റെ വരുമാനം 500 ഇന്ത്യൻ രൂപയിൽ താഴെ മാത്രം.
വരുമാനം കുറവും ജീവിതച്ചെലവ് കൂടുതലുമാണ് ഇപ്പോൾ അഫ്‌ഗാൻ ജനത നേരിടുന്ന പ്രധന വെല്ലുവിളി കൾ. പലപ്പോഴും തൊഴിലില്ലായ്‌മയും ഒരു മരീചികയായി മാറുന്നു.കുട്ടികളുമായി ജോലിതേടി കുടുംബങ്ങൾ നീണ്ട യാത്ര ചെയ്യുന്നതും സാധാരണമാണ്. ഒരു നേരത്തെ ആഹാരം തേടിയുള്ള യാത്രയിൽ മറ്റൊന്നും ഓർക്കാനവർക്ക് സമയമില്ല.
സേവ് ദി ചിൽഡ്രൻ നടത്തിയ സർവ്വേ പ്രകാരം അഫ്‌ഗാനിസ്ഥാനിൽ ഇപ്പോൾ 10 ലക്ഷത്തിലധികം ഇടത്തരം കുട്ടികൾ വിവിധ മേഖലകളിലായി ബാലവേല ചെയ്യാൻ നിരബന്ധിതരാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ജോലിചെയ്യുന്ന കുട്ടികളുള്ള കുടുംബങ്ങളുടെ ശതമാനം കഴിഞ്ഞവർഷത്തെ 18 ൽ നിന്ന് 22 ആയി വർദ്ധിച്ചിരിക്കുന്നു എന്നതാണ് വസ്തുത.
ഇക്കഴിഞ്ഞ ജൂണിൽ, സർവേയിൽ പങ്കെടുത്ത 77 ശതമാനം കുടുംബങ്ങളും കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് തങ്ങളുടെ വരുമാനത്തിൽ നേർ പകുതിയോ അതിലധികമോ ഇപ്പോൾ കുറവ് വന്നതായി വെളിപ്പെടുത്തി. അതായത് ഇപ്പോഴത്തെ അവസ്ഥയിൽ വേതനം കുറയുകയും ജോലിഭാരം കൂടുകയും ചെയ്തിരിക്കുന്നു എന്ന് സാരം.
സർവ്വേ നടന്ന ഒരു ദിവസം അവർ നേരിൽക്കണ്ട കാഴ്ച വിവരിക്കുന്നുണ്ട്. ഇഷ്ടിക ചൂളകളിലൊന്നിൽ മഴ പെയ്യാൻ തുടങ്ങി. ചൂടിൽ ഉന്മേഷദായകമായ ചാറ്റൽമഴയായിരിക്കുമെന്ന് കരുതി കുട്ടികൾ ആദ്യം സന്തോഷഭരിതരായിരുന്നു.
കാറ്റ് ആഞ്ഞടിച്ചു. പൊടിപടലം അവരുടെ മുഖത്ത് ആവരണം ചെയ്തു. അന്തരീക്ഷം പൊടിപിടിച്ച് മഞ്ഞനിറമായി. കുട്ടികളിൽ ചിലർക്ക് കണ്ണ് തുറക്കാൻ കഴിഞ്ഞില്ല, പക്ഷേ അവർ ജോലി തുടർന്നു. മഴ ഒരു പെരുമഴയായി മാറി. കുട്ടികൾ നനഞ്ഞുകുതിർന്നു.
ഒരു ആൺകുട്ടിയുടെ ശരീരത്തുനിന്നും ചെളി കുതിർന്ന് മഴയുടെ ശക്തിയിൽ ഒഴുകുന്നുണ്ടായിരുന്നു. എന്നാൽ മറ്റുള്ളവരെപ്പോലെ, തന്റെ ജോലി പൂർത്തിയാക്കാതെ മഴയിൽ നിന്ന് രക്ഷതേടാൻ കഴിയില്ലെന്ന് അവൻ പറഞ്ഞു. തയ്യറാക്കിയ ചെളിയും കരിയും മഴയിൽ നിന്നും സുരക്ഷിത മാക്കണം. മഴ കൂടും മുൻപ് ജോലി വേഗം തീർക്കാൻ അവൻ മറ്റു കുട്ടികളെയും ഒപ്പം വിളിച്ചു. അവരെല്ലാം ചേർന്ന് മഴയെ വകവയ്ക്കാതെ ജോലിതുടർന്നു.
മഴ നനയരുതെന്ന് വിലക്കി അത്ഭുതത്തോടെ ഈ ദൃശ്യങ്ങൾ നോക്കിനിന്ന സേവ് ദി ചിൽഡ്രൻ പ്രവർത്തകരോട് ആ ബാലൻ വിളിച്ചുപറഞ്ഞു. “ഞങ്ങൾ ഇത് ശീലമാക്കിയിരിക്കുന്നു സാർ". ആ വാക്കുകൾ കേട്ട് അവൻ്റെ മാതാപിതാക്കളും അവരെനോക്കി നിർവികാരതയോടെ പുഞ്ചിരിച്ചുകൊണ്ട് അവരും ജോലിതുടർന്നു...