കൽക്കരിഖനികൾ രണ്ടുവിധമാണുള്ളത്. ഒന്ന് അണ്ടർഗ്രൗണ്ട് അഥവാ ഭൂമിക്കടിയിലുളള ഖനനം മറ്റൊന്ന് ഓപ്പൺകാസ്റ്റ് അതായത് തുറസ്സായ സ്ഥലത്തെ ഖനനം. അണ്ടർഗ്രൗണ്ടിൽ മെഷീനറികളുപയോഗിച്ച് ഖനനം ചെയ്യുന്ന കൽക്കരി കൺവേയർ ബെൽറ്റിന്റെ സഹായത്താലാണ് പുറത്ത് എത്തിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിന് കോട്ടമൊന്നും സംഭവിക്കുന്നില്ല എന്നതാണ് അണ്ടർ ഗ്രൗണ്ട് ക്വാറികൾ മൂലമുള്ള നേട്ടം.
എന്നാൽ ഓപ്പൺകാസ്റ്റ് അങ്ങനെയല്ല. ഭൂമിയുടെ ഉപരിതലത്തിനിന്നും ഏകദേശം 20 അടിവരെ മണ്ണുമാറ്റി ക്കഴിയുമ്പോഴാണ് കൽക്കരി ദൃശ്യമാകുന്നത്. ഇത്തരം ക്വാറികൾക്കടുത്തായി ഈ മണ്ണുകൊണ്ടിട്ടുള്ള വലിയ മലകൾ ദൃശ്യമാണ്. ആ മണ്ണുമലകൾ പിന്നീട് ഫോറസ്റ്റ് വകുപ്പിന് കൈമാറുകയും അവരതിൽ വനവൽക്കര ണം നടത്തുകയുമാണ് ചെയ്യുന്നത്.
വനവൽക്കരണത്തിനുള്ള സാമ്പത്തിക ചെലവുകളും കോൾ ഇന്ത്യയാണ് നിർവഹിക്കുന്നത്. ഉപരിതലത്തിലെ മണ്ണുമാറ്റി കൽക്കരി തെളിയുന്നതിനു മുൻപ് മണലിന്റെ ഒരു ലെയർ ഉണ്ടാകുക പതിവാണ്. എത്രയോ കാലം മുൻപ് വെള്ളപ്പൊക്കമോ ഉരുൾപൊട്ടലോ ഒക്കെ ഉണ്ടായി വന്മരങ്ങൾ ഒന്നായി ഒഴുകിവന്ന് മണ്ണിലടിഞ്ഞ് കൽക്കരിയായി രൂപാന്തരപ്പെടുകയായിരുന്നു എന്നാണ് അനുമാനം. ഖനനത്തിൽ കൽക്കരിക്കൊപ്പം ഇടയിൽ കല്ലുകളും കരിയാകാത്ത തടികളും ലഭിക്കാറുണ്ട്.
കൽക്കരിക്കിടയിൽ നിന്നും ധാരാളം പലതരം വലിപ്പമുള്ള കല്ലുകൾ ലഭിക്കാറുണ്ട്. ഇതും കറുത്തിരിക്കുന്നതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കൺവെയർ ബെൽറ്റ് വഴി കൽക്കരി നീങ്ങുമ്പോൾ കല്ലുകൾ വ്യക്തമായി തിരിച്ചറിഞ്ഞ് അവ പുറത്തേക്ക് തള്ളാൻ വൈദഗ്ധ്യം നേടിയ ആളുകൾ ഇന്നുണ്ട്.
ഒരു കൽക്കരി ക്വാറിയിൽ നിന്നും കരി പൂർണ്ണമായും എടുത്തുകഴിഞ്ഞാൽ അത് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. വെള്ളം കയറി നിറഞ്ഞ് വലിയ തടാകമായി അതവിടെ നിലകൊള്ളും.
ചിത്രങ്ങളിൽ കാണുന്നത് ഛത്തീസ് ഗഡ് സംസ്ഥാനത്തെ കോർബ ജില്ലയിലുള്ള ഇപ്പോൾ പ്രവർത്തിക്കുന്ന കുസ്മുണ്ട ഓപ്പൺ കാസ്റ്റ് കൽക്കരി ക്വാറിയാണ്. താഴെ 100 അടിവരെ താഴ്ചയിൽ നിന്നും കുഴിച്ചെടുക്കുന്ന കരി 60, 120 മുതൽ 200 ടൺ വരെ കപ്പാസിറ്റിയുള്ള ഭീമാകാരമായ ഡമ്പറുകൾ വഴിയാണ് സ്റ്റോക്ക് യാർഡിൽ എത്തിക്കുന്നത്.
അവിടെനിന്നു ട്രക്കുകൾ വഴിയും ഗുഡ്‌സ് ട്രെയിനുകൾ വഴിയും ഇവ ഇന്ത്യയിലെ പല സ്ഥലങ്ങളിലേക്കും പോകുന്നണ്ട്. സമീപത്തുള്ള തെർമൽ പവർ സ്റ്റേഷനുകളിലേക്ക് 14 കിലോമീറ്റർ വരെ ദൂരമുള്ള ഡബിൾ കൺവെയർ ബെൽറ്റുകൾ വഴിയാണ് കൽക്കരി ട്രാസ്പോർട്ട് ചെയ്യപ്പെടുന്നത്.
കേന്ദ്രസർക്കാർ അധീനതയിലുള്ള കോൾ ഇന്ത്യയുടെ അധീനതയിലാണ് ഈ കൽക്കരി മൈൻസ് മുഴുവനും. മുൻപ് ധാരാളം മലയാളികൾ ഈ മൈൻസുകളിൽ ജോലിചെയ്തിരുന്നു. ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമേ ഇവിടുള്ളൂ.
ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനത്തും കൽക്കരി ഖനികളുണ്ട് അഥവാ കൽക്കരി നിക്ഷേപമുണ്ട്. കേരളത്തിലുമുണ്ട് കൽക്കരി നിക്ഷേപം. വർക്കലയിൽ. പക്ഷേ അത് ഭൂരിഭാഗവും കടലിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ അത് ഖനനം ചെയ്യാനുള്ള ടെക്‌നോളജി നമുക്കില്ല.
ഇക്കഴിഞ്ഞ മാസം ഞാൻ ഛത്തീസ്‌ഗഡ് സന്ദർശിച്ചപ്പോൾ കുശ്‌മുണ്ട ഓപ്പൺ കാസ്റ്റ് മൈൻസ് കാണാൻ പോയിരുന്നു. അവിടെ നിന്നും ഞാൻ പകർത്തിയ ദൃശ്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.
-പ്രകാശ് നായര്‍ മേലില