ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫുട്ബാൾ വേൾഡ് കപ്പ് 2022 ന് അടുത്ത ഞായറാഴ്ച അതായത് നവംബർ 20 ന് തുടക്കമാകുകയാണ്. 29 ദിവസം നീളുന്ന ഏകദേശം ഒരുമാസത്തെ മാമാങ്കത്തിനായി ടീമുകളെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. നവംബർ 20 ന് രാത്രി 9.30 നുള്ള ആദ്യമത്സരം ഖത്തറും ഇക്വഡോറും തമ്മിലാണ്. ലോകത്തെ ഏറ്റവും മുൻപന്തിയിലുള്ള 32 ടീമുകൾ മാറ്റുരയ്ക്കുന്ന 64 മത്സരങ്ങളാണ് ഈ ലോകകപ്പിൽ ആകെയുണ്ടാകുക.
ഡിസംബർ 18 നാകും ഫൈനൽ മത്സരം നടക്കുന്നത്. ഇത്തവണ പണത്തിന്റെ പെരുമഴയാണ് സമ്മാനമായി വർഷിക്കാൻ പോകുന്നത്. 440 മില്യൺ ഡോളർ അഥവാ 3585 കോടി ഇന്ത്യൻ രൂപയാണ് ആകെ സമ്മാനത്തുക. ലോകകപ്പ് ജേതാവാകുന്ന ടീമിന് 42 മില്യൺ ഡോളർ (342 കോടി രൂപ) സമ്മാനമായി ലഭിക്കും.
കഴിഞ്ഞ 2018 ലെ ലോകകപ്പിനുനൽകിയതിനേക്കാൾ 4 മില്യൺ ഡോളർ അധികമാണിത്. ഫുട്ബോളിലെ താരരാജാക്കന്മാരായ ലിയോണൽ മെസ്സിയുടെയും ക്രിസ്ത്യാനോ റൊണാൾഡോയുടെയും അവസാന ലോകകപ്പ് മത്സരം കൂടിയാകും ഇത്.
നമ്മുടെ തൊട്ടടുത്തു നടക്കുന്ന ഈ ഫുട്ബാൾ മാമാങ്കത്തിലേക്ക് ഇന്ത്യൻ ടീം ക്വാളിഫൈ ചെയ്തില്ല എന്നതാണ് ദുഖകരമായ വസ്തുത. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ക്വാളിഫൈ മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽത്തന്നെ പുറത്താകുകയായിരുന്നു. ജപ്പാൻ,ഇറാൻ,ഖത്തർ, സൗദി അറേബ്യ,സൗത്ത് കൊ റിയ,ആസ്‌ത്രേലിയ എന്നീ 6 ഏഷ്യൻ രാജ്യങ്ങളുടെ ടീമുകൾ മത്സരയോഗ്യത നേടി ഖത്തറിൽ എത്തി ച്ചേർന്നിട്ടുണ്ട്.
ഇന്ത്യ 1950 ലോകകപ്പിൽ ക്വാളിഫൈ ചെയ്തിരുന്നു എന്ന കാര്യം പലർക്കും അറിവുണ്ടാകില്ല. അന്ന് ബ്രസീലിൽ നടന്ന ലോകപ്പിനാണ് ഇന്ത്യ യോഗ്യത നേടിയത്. എന്നാൽ യോഗ്യത നേടിയിട്ടും ഇന്ത്യൻ ടീമിന് അന്ന് കളിക്കാനായില്ല. കാരണങ്ങളിൽ മുഖ്യമായത് കാലിൽ ഷൂസിട്ടു കളിയ്ക്കാൻ ഉള്ള ഇന്ത്യൻ താരങ്ങളുടെ ബുദ്ധിമുട്ടുതന്നെയായിരുന്നു. നഗ്നപാദരായാണ് അന്നൊക്കെ ഇന്ത്യയിൽ ഫുടബോൾ മത്സരങ്ങൾ കളിച്ചിരുന്നത്. ഫിഫ നിയമനുസരിച്ച് കാലുകളിൽ ഷൂസിട്ടുകൊണ്ടുമാത്രമേ ഫുടബോൾ കളിക്കാൻ പാടുള്ളു എന്നാണ്.
പിന്നീടിന്നുവരെ ഇന്ത്യൻ ഫുട്ബാൾ ടീം ലോകകപ്പ് മത്സരങ്ങൾക്ക് ക്വാളിഫൈ ചെയ്തിട്ടില്ല. ഫിഫ റാങ്കിംഗിലും നമ്മൾ ആദ്യ 100 സ്ഥാനങ്ങളിൽപ്പോലുമില്ല.വളരെ ദയനീയമായ 106 മത്തെ ഫിഫ റാങ്കാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്ക് ഫിഫ ലോകകപ്പ് 2022 മത്സരങ്ങൾ സ്റ്റാർ സ്പോർട്ട്സ് ചാനലിൽ ലൈവായി കാണാൻ കഴിയും.ജിയോ സിനിമയിലും ലൈവ് സ്ട്രീമിങ് കാണാവുന്നതാണ്.