ഈ വിലവർദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്... മിൽമ പാൽവില 6 രൂപ വർദ്ധിപ്പിച്ചു... മദ്യത്തിന് 4 % വില്പനനികുതി വർധിപ്പിച്ചു...
ഇനിയും പിറകേ വരുന്നുണ്ട്, വൈദ്യുതി നിരക്ക് വർദ്ധന, ബസ് ചാർജ് വർദ്ധന, ഭൂനികുതി വർദ്ധന അങ്ങനെ ഒന്നൊന്നായി...
മിൽമ വിലവർദ്ധന ക്ഷീരകർഷകരുടെ നഷ്ടം നികത്താനാണത്രേ, മദ്യ വിലവർദ്ധന മദ്യക്കമ്പനികളിൽ നിന്നും ഈടാക്കിയിരുന്ന വിറ്റുവരവ് ടാക്സ് ഒഴിവാക്കിയതിലെ നഷ്ടം നികത്താനും. ഇതെല്ലം താങ്ങേണ്ടതും സഹിക്കേണ്ടതും ഇവിടുത്തെ സാധാരണക്കാരനും. വില വർദ്ധിപ്പിക്കും മുൻപ് ജനങ്ങളോട് ആർക്കും ആലോചിക്കേണ്ടതില്ല..
മിൽമയും ബെവ്കോയും ആവശ്യപ്പെട്ടു. മന്ത്രിമാർ മുഖ്യമന്ത്രിയെക്കണ്ടു, അദ്ദേഹം അനുമതി നൽകി, മന്ത്രിസഭ അംഗീകരിച്ചു.... കാര്യം നിസ്സാരം..
മിൽമയുടെയും ക്ഷീരകർഷകരുടെയും ബെവ്കോയുടെയും നഷ്ടം നികത്താൻ വെമ്പുന്നവർ ഉപഭോക്താവിന് ഇവയൊക്കെ കൂടിയ വിലയ്ക്ക് വാങ്ങുവാനുള്ള കഴിവുണ്ടോ എന്ന് എപ്പോഴെങ്കിലും വിലയിരുത്തിയിട്ടുണ്ടോ ?
4 പേരുള്ള ഒരു കുടുംബത്തിന് ചായക്ക് മാത്രമായി അര ലിറ്റർ പാല് വാങ്ങിയാലും മാസം തുക ആയിരത്തി നുമുകളിൽ വേണം.
സർക്കാരുദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഗൾഫുകാരും ബിസിനസ്സുകാരും ഒഴികെ യുള്ളവരുടെ അവസ്ഥ ഓർത്തുനോക്കുക. കഴിഞ്ഞ വിലവർദ്ധന സമയം മുതൽ പാൽ വാങ്ങാതെ കാലത്ത് വെറും കട്ടൻചായയിലേക്ക് മാറിയ പല കുടുംബങ്ങളെയും എനിക്ക് നേരിട്ടറിയാം.
മിൽമയുമായി ബന്ധപ്പെട്ട ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് അതിനുള്ള പരിഹാരം കാണാൻ വേറിട്ട വഴികളാണ് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു സർക്കാർ നോക്കേണ്ടത്.
കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി കാലിത്തീറ്റയ്ക്ക് കൂടുതൽ സബ്‌സിഡി നേടിയെടുക്കുകയും തൊഴിലുറപ്പ് പദ്ധതിയിലൂടെ തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കുകയും തരിശായിക്കിടക്കുന്ന ഭൂമിയിൽ പരമാവധി നെല്കകൃഷി വ്യാപിപ്പിച്ച് കച്ചിയുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.
പിൻവാതിലുകളിലൂടെയും മുൻവാതിലുകൾ വഴിയും ആയിരക്കണക്കിനുദ്യോഗസ്ഥരാണ് കൃഷിവകുപ്പിൽ അദ്ധ്വാനിക്കുന്നത് എന്ന വസ്തുത നമ്മൾ മറക്കരുത്.
വിലക്കയറ്റത്താൽ പൊറുതിമുട്ടിയ ജനത്തിനുമേൽ ഇടിത്തീ പോലെയാണ് ഈ വിലവർദ്ധനയുടെ ആഘാതം വന്നു ഭവിച്ചിരിക്കുന്നത്.
നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങളിൽ ഒന്നുപോലും ലാഭത്തിലാക്കാൻ സർക്കാരിന് കഴിഞ്ഞി ട്ടില്ല. അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയ ഇടപെടലുമാണ് ഇതൊന്നും നേരെയാകാത്തതിനുള്ള പ്രധാന കാരണങ്ങൾ.
മദ്യത്തിന്റെ കാര്യം തന്നെ നോക്കാം. ഉദാഹരണമായി 750 മി.ലിറ്റർ വരുന്ന ഓള്‍ഡ് മങ്ക് റമ്മിന് കേന്ദ്രഭരണ പ്രദേശമായ മാഹിയിലും ഗോവയിലും 250 രൂപയാണ് വില. മഹാരഷ്ട്രയിൽ 500 രൂപ. പഞ്ചാബിലും ഇതാണ് വില. തമിഴ്നാട്ടിൽ 560 രൂപ. കർണ്ണാടകയിൽ 568 രൂപ.
എന്നാൽ കേരളത്തിൽ ഓള്‍ഡ് മങ്ക് റം ബീവറേജ് ഔട്ട്ലെറ്റുകളിൽ 750 മില്ലിക്ക് വില 960 രൂപയാണ്. അതായത് മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ ഇരട്ടിയിലും അധികം. മദ്യത്തിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്ന സംസ്ഥാനം കേരളമാണ്.
തീർന്നില്ല ഓള്‍ഡ് മങ്ക് റം 750 മില്ലി കേരള സർക്കാർ മദ്യ കമ്പനികളിൽ നിന്നും വാങ്ങുന്ന വിലകൂടി അറിയണം വെറും 71 രൂപ 67 പൈസ. അതായത് ഒരു കുപ്പി മദ്യത്തിൽനിന്നും സർക്കാരിനുലഭിക്കുന്ന ലാഭം 888.33 രൂപ. അപാരമായ പകൽക്കൊള്ളയാണിത്. അപ്പോഴും ഇത് നഷ്ടത്തിലാണത്രേ. ഇപ്പോൾ 4 % കൂട്ടിയിരിക്കുന്നതും ഈ നഷ്ടം നികത്തലിന്റെ ഭാഗമാണ്.
എന്തിനാണ് ഇങ്ങനെയൊരു ഭരണം ? പൊതുഖജനാവിനു നഷ്ടം വരാത്ത തരത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള മാർഗ്ഗങ്ങളും വഴികളുമാണ് സർക്കാരുകൾ കണ്ടുപിടിക്കേണ്ടത്.
റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നത് ജനങ്ങളെ വീർപ്പുമുട്ടിക്കുന്ന തരത്തിൽ വിലവർധിപ്പിച്ചുകൊണ്ടല്ല മറിച്ച് അഴിമതിക്ക് അറുതി വരുത്തുകയും, അനാവശ്യ ചെലവുകൾ പൂർണ്ണമായി നിയന്ത്രിച്ചും , പ്രസക്ത മല്ലാത്ത സബ്‌സിഡികൾ ഒഴിവാക്കിയും എല്ലാ രംഗത്തും പരമാവധി സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയുമാണ് ചെയ്യേണ്ടത്. വികസിതരാജ്യങ്ങൾ ഈ മാർഗമാണ് അവലംബിക്കുന്നത്.
ഇതൊക്കെ സാധ്യമാകണമെങ്കിൽ മറ്റു സംസ്ഥാനങ്ങൾപോലെ സൗഹാർദ്ദപരമായ ഒരു വ്യാവസായിക - തൊഴിൽ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടേണ്ടതുണ്ട്. ഇപ്പോഴത്തെ നിലയിൽ അതിനുള്ള സാദ്ധ്യത വളരെ വിരളമാണെന്നുതന്നെ പറയേണ്ടിവരും.