തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിക്കാൻ ഒരു ചർച്ച് നൽകിയ പിന്തുണ ഇന്നത്തെ തലമുറ അറിയണം.. ആരാധനാലയങ്ങളുടെ പേരിൽ പരസ്പ്പരം പടവെട്ടുന്ന ഇക്കാലത്ത് ഒരു ബിഷപ്പിന്റെ നേതൃത്വത്തിൽ ആ ചർച്ചിലെ മുഴുവൻ അനുയായികളുടെയും പിന്തുണ യോടെ തങ്ങളുടെ ചർച്ച് നിലനിന്ന അതേ സ്ഥലം ഒരു റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനായി വിട്ടുനൽകിയ ത്യാഗോജ്വലമായ ചരിത്രം തലമുറകൾക്കു പാഠവും പ്രചോദനവുമാണ്.
അവിടെനിന്നാണ് 1963 നവംബർ 21 വൈകിട്ട് 6.25 ന് അമേരിക്ക നമുക്ക് തന്ന നൈക്ക് അപ്പാച്ചെ (Nike-Apache) എന്ന ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് അന്തരീക്ഷത്തി ലേക്ക് കുതിച്ചുപാഞ്ഞത്. കൗതുകകരമാണ് ആ ചരിത്രം.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ഇന്ത്യന്‍ സ്പേസ് റിസെര്‍ച്ച് ഓര്‍ഗനൈസേഷന്‍ (Indian Space Research Organization - ISRO/ഇസ്രോ) ആണെന്ന് നമുക്കറിയാം. ആദ്യ റോക്കറ്റ് ആകാശത്തിലേക്കു ഉയരുമ്പോൾ ഇസ്രോ എന്ന സ്ഥാപനം പിറവികൊണ്ടിട്ടില്ല.
ആദ്യ റോക്കറ്റ് വിക്ഷേപണം കാണുന്ന ആളുകൾ
ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക്ക് എനർജിക്കു കീഴിൽ ഒരു കമ്മിറ്റിയാണ് (Indian national committee for space research അഥവാ INCOSPAR) ഇന്ത്യയിലെ ബഹിരാകാശ ഗവേഷണങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും ആറ്റോമിക്ക് എനർജി കമ്മീഷൻ ചെയർമാൻ ഹോമി ഭാഭയും ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭാ യിയുമായിരുന്നു INCOSPAR ന്റെ ശില്പികൾ.
ബഹിരാകാശ പദ്ധതികളുടെ ഭാഗമായി ഒരു വിക്ഷേപ ണ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നുന്നതിന് ഒരു ശാസ്ത്ര സംഘം ഇന്ത്യയിൽ ഇരുന്നൂറോളം സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഇങ്ങനെ കണ്ടെത്തിയ കേന്ദ്രങ്ങളിൽ കൊച്ചി, തിരുവനന്തപുരം ജില്ലയിലെ വർക്കല, തുമ്പ, കൊല്ലം ജില്ലയിലെ വെള്ളനാതുരുത്ത്, കരുനാഗപ്പിള്ളി എന്നീ പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഭൂമിയുടെ കാന്തിക ഭൂമദ്ധ്യരേഖ കടന്നുപോകുന്ന തുമ്പയാണ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം എന്ന് സംഘം കണ്ടെത്തി.
അന്ന് നിലനിന്ന തുമ്പ സെൻറ് മേരി മഗ്ദലന പള്ളി
തുമ്പയിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ കണ്ടെത്തിയ ഏറ്റവും അനുയോജ്യമായ സ്ഥലം അവിടുത്തെ സെൻറ് മേരി മഗ്ദലന പള്ളിയുടെ അധീനതയിലായിരുന്നു. ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഡോ. എ.പി.ജെ. അബ്ദുൽകലാം ഉൾപ്പെടെ യുള്ളവർ ചർച്ചിലെ ബിഷപ് പീറ്റർ ബെർണാഡ് പെരേരയെക്കണ്ട് ഈ സ്ഥലം രാജ്യത്തിനു വിട്ടുനൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തെ ബോദ്ധ്യപ്പെ ടുത്തി.
കാര്യങ്ങളെല്ലാം ഏകാഗ്രചിത്തനായി കേട്ട ബിഷപ്പ് അടുത്ത ഞായറാഴ്ച വൈകിട്ട് തന്നെ വന്നുകാണാൻ അവരോട് നിർദ്ദേശിച്ചു. ആ ഞായറാഴ്ച പള്ളിയിലെത്തിയ വിശ്വാസികളോട് രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരുടെ സംഘം തന്നെ വന്നുകണ്ട വിവരവും ചർച്ചുൾപ്പെടുന്ന പ്രദേശം ശാസ്ത്രവികസനത്തിനായി രാജ്യത്തിനു വിട്ടുനൽകേണ്ടതിന്റെ ആവശ്യകതയും ബിഷപ്പ് ഹൃദയഹാരിയായി അനുയായികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതിന്റെ വിവരണം ഡോക്ടർ എപിജെ അബ്ദുൽ കലാം തൻ്റെ 'Ignited Minds' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
"ശാസ്ത്രം മാനവജീവനെ നിയന്ത്രിക്കുന്ന സത്യത്തെയാണ് തേടുന്നത്. മതം ആദ്ധ്യാത്മകമാണ്. രണ്ടും ഈശ്വരന്റെ പ്രഭാവത്തിലാണ് നിലനിൽക്കുന്നത്. മക്കളേ, അതുകൊണ്ടുതന്നെ ദൈവത്തിന്റെ ഈ ആലയം നമ്മൾ ശാസ്ത്രലോകത്തിനായി കനിഞ്ഞു നൽകണം." ബിഷപ്പ് പീറ്റർ ബെർണാഡ് പെരേരയുടെ ഈ വാക്കുകൾ വിശ്വാസികൾ നെഞ്ചോടണച്ചു.. ചർച്ചുൾപ്പെടുന്ന സ്ഥലം അവർ തുറന്ന മനസ്സോടെ സർക്കാരിന് വിട്ടുനൽകി.
അന്ന് തുമ്പ ഒരു ചെറിയ ഗ്രാമമായിരുന്നു. മീൻപിടുത്ത മായിരുന്നു അവിടത്തുകാരുടെ പ്രധാന വരുമാന മാർഗം. മുന്നൂറ്റിയമ്പതോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചു. അവിടുത്തെ മഗ്ദലന മറിയം പള്ളി ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി മാറി.
വിക്രം സാരാഭായ്, ഹോമിഭാഭ എന്നിവർ
തുടർന്ന് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനായി അറുനൂറേക്കർ ഭൂമി ഏറ്റെടുക്കുകയും ചെയ്തു.വളരെ പരിമിതമായ സാഹചര്യ ങ്ങളിൽ ഒരു പള്ളിയുടെ അകത്തളത്തിലും പരിസരത്തുമായി ഇന്ത്യയുടെ ആദ്യ ബഹിരാകാശ കേന്ദ്രം തുമ്പയിൽ (Thumba Equatorial Rocket Launching Station അഥവാ TERLS) പ്രവർത്തനം തുടങ്ങി.
അവിടെനിന്നും ഒഴിഞ്ഞുപോയ വിശ്വാസികൾക്കായി മറ്റൊരു ഗ്രാമത്തിൽ 100 ദിവസം കൊണ്ട് പുതിയ പള്ളി പണിതുനൽകി അവരെയെല്ലാം അവിടെ പുനരധിവസിപ്പിച്ചു. 1960 കളിൽ തുമ്പ ഏറെ പരിമിതികളുള്ള ഒരു പ്രദേശമായിരുന്നു. ഒരു കാൻറീൻപോലും അവിടെയുണ്ടായിരുന്നില്ല.
ശാസ്ത്രജ്ഞർ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയാണ് ചായയും പ്രാതലും കഴിച്ചിരുന്നത്. ഉച്ചഭക്ഷണവും ഈ വരവിൽത്തന്നെ കൊണ്ടുപോകും. ആകെ അനുവദിച്ചിരുന്ന ഒരു ജീപ്പ് എപ്പോഴും തിരക്കിലുമാകും.
കടൽത്തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിലേക്ക് റോക്കറ്റ് ഭാഗങ്ങളും പേലോഡുകളും എത്തിച്ചിരുന്നത് സൈക്കിളുകളിലും കാളവണ്ടികളിലുമായിരുന്നു. വളരെ കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തുമാണ് ഇന്ത്യയുടെ ആദ്യറോക്കറ്റ് 27 അടി ഉയരമുണ്ടായിരുന്ന 'നിക് അപ്പാച്ചെ' അവർ 1963 നവംബർ 21 ന് അന്തരീക്ഷത്തിലേക്ക് വിജയകരമായി തൊടുത്തുവിട്ടത്.
അന്തരീക്ഷത്തിൽ 180 കിലോമീറ്റർ ഉയരത്തിൽ നിന്നും അന്തരീക്ഷപഠനത്തിനായി നിരവധി ചിത്രങ്ങൾ അന്ന് പകർത്തപ്പെടുകയും ചെയ്തു. അതിനു ശേഷം ഇതുവരെ നൂറിന് മേൽ വിക്ഷേപണങ്ങൾ ഇസ്രോ നടത്തിക്കഴിഞ്ഞു. ഒരൊറ്റ വിക്ഷേപണത്തിൽ നൂറ്റിനാല് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഇസ്രോ റെക്കോഡ് ഇട്ടിട്ടുണ്ട്.
ഈ എല്ലാ വിജയങ്ങ ളുടെയും തുടക്കം 1963 നവംബർ 21 ന്നു കുതിച്ചുയർന്ന നൈക്ക് അപ്പാച്ചെ (Nike-Apache) എന്ന ഇരുപത്തിയേഴ് അടി മാത്രമുള്ള ആ റോക്കറ്റിൽ നിന്നുമായിരുന്നു.
അന്ന് തുമ്പ സെൻറ് മേരി മഗ്ദലന പള്ളിയിലെ ശാസ്ത്ര സ്നേഹിയായ ബിഷപ്പിന്റെ വിശാലമനസ്കതയും അനുയായികളുടെ പൂർണ്ണസമ്മതവും ഒന്നുകൊണ്ടു മാത്രമാണ് ഇത്തരമൊരു ബൃഹത്തായ സ്ഥാപനം ഭാവിതലമുറയുടെ നന്മക്കായി അവിടെ പടുത്തുയർ ത്താൻ കഴിഞ്ഞതെന്ന സത്യം എക്കാലവും സ്മരിക്കപ്പെടേണ്ടതാണ്.
-പ്രകാശ് നായര്‍ മേലില