ജോഷിമഠിൽ ഭൂമിക്കടിയിൽ സംഭവിക്കുന്നതെന്താണ് ? ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിൽ മണ്ണിടിച്ചിൽ അപകടം ഓരോ മണിക്കൂറിലും വർധിച്ചുവരികയാണ്. ഈ പ്രദേശം മുഴുവനും 'സിങ്കിംഗ് സോൺ' എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മണ്ണിടിച്ചിലിൽ തകർന്ന വീടുകളുടെ എണ്ണം 561ൽ നിന്ന് 603 ആയി ഉയർന്നു.
ഇവിടെ സ്ഥിതിഗതികൾ അതിവേഗം മാറുന്നതിനാൽ, ദുരന്തബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. ചമോലിയിലെ ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ആളുകൾ മുഴുവനും താൽക്കാലിക ക്യാമ്പിലേക്ക് പോകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
ജോഷിമഠിൽ സ്ഥിതി ചെയ്യുന്ന സർക്കാർ കെട്ടിടത്തിൽ വിള്ളലുകൾ വീണതിനെ തുടർന്ന് ചമോലി ജില്ലാ ഭരണകൂടം അവിടെയും ഒഴിപ്പിക്കാൻ തുടങ്ങി.
അതേസമയം, ഈ വിഷയത്തിൽ വിദഗ്ധരുമായി പ്രധാനമന്ത്രി മോദി ഉന്നതതല യോഗം നടത്തി സ്ഥിതി ഗതികൾ വിലയിരുത്തി.
ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് കേന്ദ്രസർക്കാർ എൻഡിആർഎഫിന്റെ ഒരു ടീമിനെയും എസ്ഡിആ ർഎഫിന്റെ നാല് ടീമുകളെയും ജോഷിമത്ത് ഏരിയയിൽ വിന്യസിച്ചിട്ടുണ്ട്.
ജോഷിമഠത്തിന്റെ മണ്ണിനടിയിൽ എന്താണ് നടക്കുന്നത് ?
ജോഷിമഠ് നഗരത്തിന്റെ ഭൂമിക്കകത്ത് നടക്കുന്ന മാറ്റങ്ങളുടെ സ്വാധീനം അവിടുത്തെ കാലാവസ്ഥയിലും അവിടെ താമസിക്കുന്നവരുടെ ജീവിതത്തിലും കണ്ടു തുടങ്ങിയിരിക്കുന്നു.
ജിയോളജിസ്റ്റും ഉത്തരാഖണ്ഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പിയൂഷ് റൗട്ടേല, ജോഷിമത്തിന്റെ മണ്ണിനടിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കി.
ജനുവരി 2 മുതൽ 3 വരെ രാത്രിയിൽ അവിടുത്തെ ഭൂഗർഭ ജലസ്രോതസ്സുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ജോഷി മഠിന്റെ വീടുകളിൽ വിള്ളലുകൾ വീണു തുടങ്ങിയതായി പിയൂഷ് റൗട്ടേല പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിൽ, "ഈ ഭൂഗർഭ ജലസ്രോതസ്സിൽ നിന്ന് ഓരോ മിനിറ്റിലും നാനൂറ് മുതൽ അഞ്ഞൂറ് ലിറ്റർ വരെ വെള്ളം ഒഴുകുന്നു, ഈ മഞ്ഞുവെള്ളം കാരണം, ഭൂമിശാസ്ത്രപരമായ പാറയുടെ മണ്ണൊലിപ്പും നടക്കുന്നു, ഇതിന്റെ വിസ്തൃതിയും വലുപ്പവും എന്താണെന്ന് ഇതുവരെ അറിയില്ല.
ഭൂഗർഭ ജലസ്രോതസ്സ്, എത്രത്തോളം വലുതും അതിൽ എത്ര മഞ്ഞുറഞ്ഞു കൂടിയ വെള്ളമാണ് ഉള്ളതെന്നും എന്തുകൊണ്ടാണ് പെട്ടെന്ന് പൊട്ടിത്തെറിച്ചതെന്നും ഇനിയും വ്യക്തമല്ല. മാത്രവുമല്ല ഈ പ്രതിസന്ധി ഉടലെടുത്തതിനുപിന്നിൽ മറ്റ് പല ഘടകങ്ങളും ഉത്തരവാദികളാണ്. അതേപ്പറ്റിയൊക്കെ വിസ്തൃതമായ അദ്ധ്യയനം ആവശ്യമാണ്."
ജോഷിമഠിൽ മുൻപും തുടർച്ചയായി ഭൂമി ഇടിഞ്ഞതിന്റെ സൂചനകളുണ്ടെന്ന് റൗട്ടേല തന്റെ സയൻസ് ജേണലിൽ പറഞ്ഞിരുന്നു.
ഏതെങ്കിലും ഭൂഗർഭ ജലസ്രോതസ്സ് പൊടുന്നനെ പൊട്ടിത്തെറിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും ഭൂഗർഭ ജലസ്രോതസ്സ് ശൂന്യമാക്കുകയോ ചെയ്താൽ, ഭൂമി താഴാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞയാഴ്ച ഭൂഗർഭ ജലസ്രോതസ്സ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് സ്ഥിതി കൂടുതൽ വഷളായതായി ഗർവാൾ കമ്മീഷണർ സുശീൽ കുമാറും സ്ഥിരീകരിച്ചു.