ചെന്നൈ: കൊറോണ കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്‌നാട്. സംസ്ഥാനത്ത് പൊങ്കൽ ആഘോഷങ്ങൾ വരാനിരിക്കെയാണ് കർശന നിയന്ത്രണങ്ങളുമായി സർക്കാർ എത്തിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം പൊങ്കലുമായി ബന്ധപ്പെട്ട എല്ലാവിധ ആഘോഷങ്ങളും ഒത്തുകൂടലുകളും നിലവിലെ സാഹചര്യത്തിൽ നടത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജനുവരി 14 മുതൽ പൊങ്കൽ ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെ അതുമായി ബന്ധപ്പെട്ട് സർക്കാർ, സ്വകാര്യ മേഖലകളിൽ നടത്തുന്ന എല്ലാവിധ ആഘോഷങ്ങളും നീട്ടിവെച്ചതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കി. കോളേജുകളിൽ നടത്തുന്ന പൊങ്കൽ പരിപാടികൾ, റാലികൾ, മതപരമായ ഒത്തുകൂടലുകൾ തുടങ്ങി ഒന്നുംതന്നെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നടത്തരുതെന്നാണ് നിർദേശം.
രാത്രി പത്തുമണിമുതൽ പുലർച്ചെ അഞ്ചുവരെയാണ് രാത്രി നിയന്ത്രണം. ഈസമയത്ത് കടകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കാൻ അനുവദിക്കില്ല. അവശ്യസേവനങ്ങൾ മാത്രം അനുവദിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് ഓൺലൈനിലൂടെയാണ് തുടർപഠനം. ചൊവ്വാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 121 പേർക്കാണ് തമിഴനാട്ടിൽ ഒമൈക്രോൺ സ്ഥിരീകരിച്ചത്.
പൊതുഗതാഗതങ്ങളായ ബസ്, ട്രെയിൻ, മെട്രോ എന്നിവയിൽ 50 ശതമാനം സീറ്റുകളിൽ മാത്രമേ ആളുകളെ അനുവദിക്കാവൂ. രാത്രികാല കർഫ്യൂ പത്ത് മണി മുതൽ തുടങ്ങി രാവിലെ അഞ്ചിന് അവസാനിക്കും. ഒന്നു് മുതൽ ഒമ്പത് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും ഉണ്ടാകുക. 10, 12 ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രമാണ് ഓഫ്‌ലൈൻ ക്ലാസുകൾ അനുവദിക്കുക.