ചെന്നൈ: തിരുവാടുതുറൈയിൽ വൻ വിഗ്രഹമോഷണ സംഘം അറസ്റ്റില്‍. ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി വിഗ്രഹങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ‍്‍ഡിലാണ് മാസങ്ങളായി ക്ഷേത്രക്കവർച്ച നടത്തിവന്ന പ്രതികളെ തൊണ്ടിമുതലടക്കം പിടികൂടിയത്.
സിസിടിവിയിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും മറ്റ് വിവരങ്ങളില്ലാതെ അന്വേഷണം വഴിമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ സന്ദേശമാണ് വഴിത്തിരിവായത്.
ഡിഎസ്‍പി വസന്തരാജിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ റെയ‍്‍ഡിൽ പ്രതിയെ പിടികൂടി. കടലങ്കുടി സ്വദേശി കാർത്തികേയനാണ് ആദ്യം അറസ്റ്റിലായത്. തുടർന്ന് തഞ്ചാവൂർ തിരുവിടൈമരുദൂർ സ്വദേശി ഭാസ്കറും പിടിയിലായി. മോഷണം പോയ മിക്ക വിഗ്രഹങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.