Advertisment

മറ്റൊരു ഉത്സവത്തിനും അവകാശപ്പെടാനാവാത്ത ഒത്തൊരുമയുടെ സ്നേഹത്തിൻ്റെ സാഹോദര്യത്തിൻ്റെ ഉത്സവമാണ് ഓണം. പുതുവസ്ത്രങ്ങളും ഓണസമ്മാനങ്ങളും ഓണാശംസകളുമായി ജാതി - മത ചിന്തക്കൾക്കതീതമായി മലയാളി കളുടെ സ്വന്തം ഉത്സവം എന്ന് വിശേഷിപ്പിക്കാവുന്ന ഒരേ ഒരു ഉത്സവം !

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

-സാം പൈനുംമൂട്

കേരളത്തിൻ്റെ സാമൂഹിക ജീവിതത്തിൽനിന്ന് ഓണാഘോഷം ദൃശ്യമാധ്യമങ്ങളിലെ പ്രധാന ആഘോഷമായി ചുരുങ്ങിയിരുന്നു കോവിഡ്കാലത്തിന് മുമ്പ് ! എന്നാൽ ഈ ദുരവസ്ഥക്കു മാറ്റം വന്നിരിക്കുന്നു ഇക്കുറി കോവിഡ് കാലമാണെങ്കിലും. പ്രവാസി മലയാളികളുടെ മനസ്സിലും ഓണം തളിരിട്ടു നിൽക്കുന്നു.

ചെറിയ രീതിയിലെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകൾക്ക് ഉത്രാട നാളിൽ തന്നെ പങ്കാളികളായി പലരും . എവിടെയും ആഘോഷങ്ങളുടെ തിരക്കിലാണ് പ്രവാസികൾ.

2018 ലെ കേരളത്തിലെ പ്രളയവും 2019 ലെ പെരുമഴക്കാലവും 2020ലെ കോവിഡ് മഹാവ്യാധിക്കാലവും കാരണം സാമൂഹ്യാവബോധമുള്ള മലയാളികൾ എല്ലാ ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നു. പ്രവാസികളാകട്ടെ പിറന്ന നാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് അവധി കൊടുത്തു.

ഈ അവസ്ഥക്കാണ് ഇക്കുറി കാര്യമായ മാറ്റം പ്രകടമായിരിക്കുന്നത്. സന്തോഷകരം. അഭിമാനകരവും. മലയാളിക്ക്‌ ജീവിതത്തിൻ്റെ ആഘോഷമാണ് ഓണം. അത് മലയാളി കുടുംബത്തിൻ്റെ ആചാരത്തിൽ അധിഷ്ഠിതമായ സാംസ്കാരിക ദൗത്യം കൂടിയാവുന്നു.

കർക്കിടകത്തിൻ്റെ ശൂന്യതയെ ചിങ്ങത്തിൻ്റെ സമൃദ്ധികൊണ്ട് ജയിക്കുക എന്നതാണ്

കേരളീയർക്ക് പഴയകാല ഓണാനുഭവം നൽകുന്ന സമ്മാനം.

ഓണം ഓർമ്മകളുടെ പ്രവാഹം കൂടിയാണ്. വയസ്സാവുംതോറും പിന്നിട്ട ഓണസ്മൃതികളെ തിരിച്ചു പിടിച്ച് ബാല്യത്തിൻ്റെയും യൗവ്വനത്തിൻ്റെയും ഓണക്കിനാവുകളിലേക്ക് പിന്മടങ്ങി ജീവിതത്തിന് പുതിയ ഊർജം നേടുന്നവർ ധാരാളം.

മലയാളിയുടെ ഗൃഹാതുരത കനം വെക്കുന്നത് ഓണ നിനവുകളിലൂടെയാണ്. കാലത്തിൻ്റെ ആവർത്തനങ്ങളിൽ സംഭവിക്കുന്ന ഋതുഭേദങ്ങൾ, ആണ്ടറുതികൾ ആ വരും കാലത്തെ അപ്രതീക്ഷിതങ്ങൾ ഇവയെക്കുറിച്ചൊക്കെ ഓർക്കുന്നു, മലയാളി സ്വദേശത്തായാലും വിദേശത്തായാലും.

മലയാള ആണ്ടുപിറപ്പിനുശേഷമുള്ള കേരളത്തിലെ ആദ്യത്തെ ദേശീയ ഉത്സവമാണ് ഓണം. ചിങ്ങമാസത്തിലെ അത്തം തുടങ്ങി ഇത് ആചരിക്കുന്നു. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം

ഈ നാലു ദിവസങ്ങളിലെ ആഘോഷമാണ് പ്രധാനം. പൂക്കളമൊരുക്കിയ വീട്ടുമുറ്റവും പൂവിളിയും ഓണപ്പാട്ടും ഓണക്കളിയും എല്ലാം ഓണമയമായിരുന്നു കേരളത്തിൽ എവിടെയും.

പ്രത്യേകിച്ച് ഞാൻ ജനിച്ചു വളർന്ന മാവേലിക്കരയിലും അടുത്ത പ്രദേശങ്ങളിലും. മറ്റൊരു ഉത്സവത്തിനും അവകാശപ്പെടാനാവാത്ത ഒത്തൊരുമയുടെ സ്നേഹത്തിൻ്റെ സാഹോദര്യത്തിൻ്റെ ഉത്സവമാണ് ഓണം. പുതുവസ്ത്രങ്ങളും ഓണസമ്മാനങ്ങളും ഓണാശംസകളുമായി ജാതി - മത ചിന്തക്കൾക്കതീതമായി മലയാളി കളുടെ സ്വന്തം ഉത്സവം എന്ന് വിശേഷിപ്പിക്കാവുന്ന ഒരേ ഒരു ഉത്സവം !

എൻ്റെ സ്കൂൾ പഠനകാലത്തുതന്നെ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു. അതിന് എന്നെ സഹായിച്ചത് തഴക്കര മാതൃഭൂമി സ്റ്റഡി സർക്കിളും. മാതൃഭൂമി സ്റ്റഡി സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ ഞങ്ങൾ ഓണാഘോഷം സംഘടിപ്പിക്കുക പതിവായിരുന്നു. തുടർന്ന് ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ ഭാഗമായി പരിണമിച്ചപ്പോഴും ഓണാഘോഷങ്ങൾ സജീവമായി തുടർന്നു.

നാലു പതിറ്റാണ്ടുകൾ പിറകോട്ട് നടക്കുമ്പോൾ ഒരു പാട് ഓർമ്മകൾ മിന്നിമറയുന്നു. ആത്മമിത്രങ്ങളായ കെ. ജി. മുകുന്ദൻ, എ. ഐ. കൂര്യൻ, റോയി, രമേശ്, ജോർജ്, സബിൻ ചാക്കോ ... പേരുകൾ നിരവധിയുണ്ട്. പലരും പലയിടങ്ങളിലേക്ക് ചേക്കേറി. ചിലരാകട്ടെ വിശ്രമ ജീവിതത്തിലും.

എൻ്റെ പ്രവാസാനന്തരകാലം പഴയ നാളുകൾ തിരിച്ചു പിടിക്കാൻ മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു. കാലം അനുവദിക്കുമെങ്കിൽ?

ഇന്ന് കേരളിയ സമൂഹം വിഭാഗീയതയുടെ മുൾമുനയിലാണ്. ജാതി - മത - സങ്കുചിത ചിന്തകൾ ഉയർത്തുന്ന വിഭാഗീയതയുടെ തടവറകളിൽ. ഓണ സങ്കല്പങ്ങളും മാറിയിരിക്കുന്നു. ഗ്രാമങ്ങളിൽ കൂട്ടായ്മ നഷ്ടമായി. ആളുകൾ നഗരങ്ങളിലേക്ക് താമസം മാറുന്നു. ശരാശരി മലയാളി കുടുംബത്തിൻ്റെ ജീവിതവസ്ഥ മാറി.

വിൽക്കാനും വാങ്ങാനും കെൽപ്പുള്ളവനും വേണ്ടി മാത്രം ആഘോഷങ്ങളും വഴിമാറുന്നു.

മലയാളിയുടെ ഹൃദയത്തിൽനിന്ന് ആർദ്രതയുടെ പാട്ടും കവിതയും നഷ്ടമായോ? സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും ശീലം നമുക്ക് കൈമോശം വന്നിരിക്കുന്നുവോ?

ഓണപ്പാട്ടും ഓണക്കളികളും ദൃശ്യമാധ്യമങ്ങളിൽ മാത്രം കാണുന്ന പുതു തലമുറക്ക് ഓണത്തിൻ്റെ മാഹാത്മ്യം പറഞ്ഞു പഠിപ്പിക്കാൻ നമുക്ക് ബാധ്യതയില്ലേ? ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ എന്നെ അലട്ടുന്ന ചിന്തകളാണിത്.

ചിങ്ങമാസപിറവിക്കു ശേഷവും മരണവാർത്തകൾ തുടരുകയാണ് പ്രവാസ ലോകത്ത്. പ്രിയ സുഹൃത്തും കല യുടെ സഹയാത്രികനുമായിരുന്ന കോട്ടയം സ്വദേശി സജി കുമാറിൻ്റെ മരണം എൻ്റെ പ്രവാസ ജീവിതത്തിലെ തീരാദുഃഖമാണ്.

കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ എത്ര എത്ര ആത്മ മിത്രങ്ങൾ, സഹപ്രവർത്തകർ, ബന്ധുമിത്രങ്ങൾ കോവിഡ് എന്ന രോഗം കുവൈറ്റിൽനിന്ന് അപഹരിച്ചത്. 500 ലധികം ജിവനുകൾ എന്നതാണ് ഏറെ ഭയാനകം ! കേരളത്തിലെ മരണ നിരക്കും ഭീതിദായകമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഭയപ്പെടുത്തുന്നു ! വേർപാട് ആരും ഇഷ്ടപ്പെടുന്നില്ല. എങ്കിലും എല്ലാവരും വേർപെടുന്നു. ഓരോരുത്തരായി ഇല്ലാതാവുന്നു. ഒരു നാൾ ആരുടെയൊക്കെ മനസ്സിൽ നമ്മളും വെറും ഓർമ്മകൾ മാത്രം ആകും?

ഈ ചിന്ത കോവിഡ് കാലത്ത് എന്നെ വല്ലാതെ അലോരസപ്പെടുത്തുന്നു. ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കാനും വിധവമാർ തങ്ങൾക്കു കൊള്ളയായി തീരുവാനും അനാഥന്മാരെ തങ്ങൾക്ക് ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട ചട്ടം നിർമിക്കുന്നവരും പ്രായോഗികമാക്കുന്നതും നമ്മുടെ ചുറ്റുപാടും നാം കാണുന്നു , കേൾക്കുന്നു.

അഫ്ഗാനിസ്ഥാനിൽ മാത്രമല്ല നമ്മുടെ ഇടയിലും സാർത്ഥമോഹികളായവർക്ക് ഇനിയും ഒരു പശ്ചാത്താപ ഹൃദയം ഇല്ലാതെ പോകുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഈ സമകാലിക സാഹചര്യത്തിലാണ് സമഭാവനയുടെ സന്ദേശവുമായി വീണ്ടും ഒരു തിരുവോണം സമാഗതമാകുന്നത്.

കേരളത്തിൻ്റെ മൺമറയുന്ന സംസ്കൃതിയുടെ അർത്ഥവത്തായ ഓർമ്മപ്പെടുത്തൽ കൂടിയാകണം ഈ ഓണനാളുകൾ . മഹത്തായ കാർഷിക സംസ്‌കൃതിയുടെ സമ്പന്നമായ ഒരു പൈതൃകത്തിൻ്റെ തിരുശേഷിപ്പുകൂടിയാകണം കോവിഡ് കാലത്തെ ഓണ ചിന്തകൾ. ഇക്കുറി " വിശ്വമാനവികതയുടെ ഓണപ്പൂക്കളം " എന്ന ആശയം പ്രവാസികൾക്കായി കേരള വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ പൂക്കള മത്സരം സംഘടിപ്പിച്ചിരിക്കുന്നത് മാതൃകാപരമാണ്.

മലയാളക്കരയുടെ സാംസ്കാരിക തനിമയെ ലോകത്താകമാനം പരിചയപ്പെടുത്തുന്നതിനും ടൂറിസം സാധ്യതകളെ വിപുലപ്പെടുത്തുന്നതിനും ഇത് സഹായിക്കും. മാത്രമല്ല, പ്രവാസി മലയാളികളെ ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തുന്ന സാംസ്കാരിക ദൗത്യവുമായി മാറുന്നു കേരള സർക്കാരിൻ്റെ പുതിയ സമീപനം.

പ്രവാസ ജീവിതത്തിലെ ഇല്ലായ്മകൾക്കിടയിലും വല്ലായ്മകൾക്കിടയിലും ഒരു നല്ല നാളെയെക്കുറിച്ചുള്ള സ്പനം ആകട്ടെ നമുക്ക് ഓണാഘോഷം ! ഒത്തൊരുമയോടെ മുന്നേറാം നമുക്ക് പുത്തൻ പ്രതീക്ഷകളുമായി. ഓണാശംസകൾ !

column
Advertisment