Advertisment

കഥയും കവിതയും കണ്ടുമുട്ടി കൈകൂപ്പി; കട്ടിക്കണ്ണടയ്ക്ക് പിറകില്‍ സന്തോഷാശ്രുക്കള്‍....

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

മലയാള കഥയും കവിതയും കണ്ടുമുട്ടി കൈകൂപ്പി; കട്ടികണ്ണടയ്ക്ക് പിന്നില്‍ സന്തോഷക്കണ്ണീര്‍ ചാലിട്ടൊഴുകി ..... കണ്ടുനിന്ന സാഹിത്യ ആസ്വാദകര്‍ക്കും ആനന്ദത്തൂമഴ.

ആറ് പതിറ്റാണ്ട് മുമ്പ് മലയാള സാഹിത്യത്തിലെ തറവാട്ടമ്മ ലളിതാംബിക അന്തര്‍ജ്ജനവും കവിതയുടെ കുലപതി വള്ളത്തോളും കണ്ടുമുട്ടിയ നിമിഷം ഓര്‍ത്തെടുത്തത് അന്തര്‍ജ്ജനത്തിന്റെ പ്രിയ പുത്രന്‍ എന്‍. രാജേന്ദ്രന്‍ ഐ.പി.എസ്. (റിട്ട. )ആണ്.

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 35-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ പാലാ സഹൃദയ സമിതി നടത്തിയ അനുസ്മരണാ സമ്മേളനത്തിലാണ് പ്രിയപ്പെട്ട അമ്മയോടൊപ്പമുള്ള യാത്രകളും ഓര്‍മ്മകളും രാജേന്ദ്രന്‍ പങ്കുവച്ചത്.

1957-60 കാലഘട്ടം. അന്നൊക്കെ കേരളത്തില്‍ നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ പ്രശസ്തരായ സാഹിത്യകാരന്‍മാരുടെ കൂടിച്ചേരല്‍ - കേരള സാഹിത്യപരിഷത്ത് - നടക്കാറുണ്ടായിരുന്നു. '

"അന്ന് കോട്ടയത്ത് നടന്ന കേരള സാഹിത്യ പരിഷത്തില്‍ പങ്കെടുക്കാന്‍ രാമപുരത്തുനിന്ന് അമ്മയോടൊപ്പം ഞാനും കൂടിയാണ് പോയത്. അന്ന്  ദില്ലിയില്‍ ജോലിയുണ്ടായിരുന്ന മൂത്ത ജ്യേഷ്ഠന്‍ എന്‍. ഭാസിയും കാലടിയില്‍ കോളേജ് അധ്യാപകനായിരുന്ന കൊച്ചേട്ടന്‍ എന്‍. മോഹനനും കോട്ടയത്തെത്തി. ഞാനും അമ്മയും കാരൂര്‍ സാറിന്റെ വീട്ടിലും ചേട്ടന്‍മാര്‍ എം.എന്‍. ഗോവിന്ദന്‍ നായരുടെ വീട്ടിലുമാണ് താമസിച്ചിരുന്നത്. സാഹിത്യ ചര്‍ച്ചകളും - കവിതാ-കഥ- നാടക ങ്ങളുമായി നാലഞ്ചു ദിവസത്തെ പരിപാടി ഉണ്ടായിരുന്നു.

ഉറൂബ്, എസ്.കെ. പൊറ്റക്കാട് തുടങ്ങി അതിപ്രശസ്തരായ സാഹിത്യകാരന്‍മാരെല്ലാം എത്തിയിട്ടുണ്ട്.

ക്യാമ്പിലെ ഒരു ദിവസം മഹാകവി വള്ളത്തോള്‍ എത്തി. ഒരാള്‍ അമ്മയെ വിളിച്ചുകൊണ്ട് മഹാകവിയുടെ അടുത്തെത്തി. ബധിരനായിരുന്ന കവിയോട് ഇത് ലളിതാംബിക അന്തര്‍ജ്ജനമാണെന്ന് എഴുതിക്കാണിച്ച്പരിചയപ്പെടുത്തി. പെട്ടെന്ന്  വിനയത്തോടെ, കൈകൂപ്പി ചിരിച്ചു തൊഴുതു നിന്ന മഹാകവിയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ നനവ് ഞാന്‍ കണ്ടു. കൂപ്പുകൈകളോടെ നിന്ന അമ്മയുടെ മുഖത്തും സന്തോഷാശ്രുക്കള്‍.

ആറടി ഉയരമുള്ള, ശുഭ്രവസ്ത്രവും മേല്‍മുണ്ടുമണിഞ്ഞ കട്ടിക്കണ്ണട ധരിച്ച മഹാകവിയുടെയും വെള്ളയില്‍ പൂക്കളുള്ള സാരിയണിഞ്ഞു നിന്ന അമ്മയുടെയും സന്തോഷം കൊണ്ട് വിടര്‍ന്ന മുഖങ്ങള്‍ ഇപ്പോഴുമെന്റെ മുന്നിലുണ്ട്.'' എന്‍. രാജേന്ദ്രന്‍ പറഞ്ഞു.

അന്ന് പ്രശസ്ത എഴുത്തുകാരനായിരുന്ന ഹുമയൂണ്‍ കബീര്‍ കേന്ദ്രമന്ത്രികൂടിയായിരുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം വന്നതും പ്രൗഢമായ ഒരു പ്രഭാഷണം നടത്തിയതും രാജേന്ദ്രന്‍ ഓര്‍ക്കുന്നു. അന്നത്തെ ലേഡി സൂപ്പര്‍ സ്റ്റാറുകളും പ്രശസ്ത നര്‍ത്തകരുമായ ലളിത, പത്മിനി, രാഗിണിമാര്‍ സാഹിത്യപരിഷത്ത് വേദിയില്‍ നൃത്തമാടിയതും അവര്‍ അന്തര്‍ജ്ജനത്തെ വന്ന് പരിചയപ്പെട്ടതുമൊക്കെ ഇന്നലത്തേതുപോലെ രാജേന്ദ്രന്റെ മനസ്സിലുണ്ട്.

''25 വയസുവരെ ഞാനമ്മയോടൊപ്പം ഉണ്ടായിരുന്നു. 1987 ഫെബ്രുവരി 6-ന് അമ്മ മരിക്കുമ്പോള്‍ ഞാന്‍ ചെന്നൈയിലായിരുന്നു. അമ്മയ്ക്ക് അസുഖം കൂടിയെന്നറിഞ്ഞ് ഓടിപ്പാഞ്ഞെത്തിയെങ്കിലും അമ്മയുടെ അടഞ്ഞ കണ്ണുകളാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ഏപ്പോഴുമുണ്ടായിരുന്ന ആ പുഞ്ചിരി അപ്പോഴും ആ മുഖത്തുനിന്ന് മാഞ്ഞിരുന്നില്ല.'' ത്രിപുരയിലെ മുന്‍പോലീസ് മേധാവി കൂടിയായ രാജേന്ദ്രന്റെ വാക്കുകള്‍ ഇടറി.

Advertisment