അലറി പെയ്ത മഴപോലെ നിൻ്റെ ചുംബനം
ദേശാടനത്തിനിടയിൽ സന്ധ്യയുടെ
മങ്ങിയ വെളിച്ചത്തിൽ വൈകിയെത്തിയ
ആശ്വാസ വചസ്സാണ് നിൻ ഇടറിയ ശബ്ദം
ഇന്ന്...
ഒറ്റപ്പെട്ടുപോയ ദ്വീപിലെ നിശബ്ദമായ പാറക്കെട്ട് ആണ് ഞാൻ
ഇപ്പോൾ കവിത വായിക്കുമ്പോഴാണ് നായ്ക്കളുടെ ബഹളം പുറത്ത്
ഈ പാതിരായ്ക്ക് എന്താണ് അവിടെ ?
വായനയുടെ നിശബ്ദതയിൽ നാഴികമണിയുടെ ശ്രുതിയിടൽ
ഒരുശബ്ദം എൻ കാതിൽ സമയമായി എന്ന വാക്ക്
ഉറങ്ങാൻ നോക്ക് എന്ന് അച്ഛനും പങ്കയുടെ വേഗം കുറയ്ക്കണം എന്ന് അമ്മയും.
ഞാൻ പരിഭവത്താൽ പരാതികൾ നിനക്കായ് നീലമഷിയാൽ കുറിച്ചിടുന്നു
ഇപ്പോഴെല്ലാം ശാന്തം മൃതം
വിദൂരപദങ്ങളിലേക്കു നീളുന്ന കണ്ണുകൾ വാതിൽക്കലില്ല,
ജീവിത മഹാശൂന്യതകളെല്ലാം കല്ലിലെന്നപോലെ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു
എതിർപ്പ് നിന്നോടൊപ്പം അല്ലെങ്കിൽ എന്നോടൊപ്പം അപ്രത്യക്ഷമായി,
നീ അവിടെ ജീവിക്കുന്നു ഇവിടെ മൃതശിലപോലെ ഞാൻ
നിനക്ക് വേണ്ടി വിലപിക്കാൻ വെറുമൊരു കവയിത്രി മാത്രം.