കന്നിപ്പൂമുത്തിനെ തൊട്ടു തഴുകിടാൻ
തെന്നലിൻ കൈകൾ തുടിച്ചിടുമ്പോൾ
വർണ്ണമേഘങ്ങളാൽ സിന്ദൂരം ചാർത്തിയ
സന്ധ്യാംബരത്തിൻ മുഖം തുടുക്കേ
ചേക്കേറും ചേലൊത്ത പക്ഷിവൃന്ദങ്ങൾ തൻ
കാഹളഘോഷം മുഴങ്ങിടുമ്പോൾ
ഭാവനലോലനാം ചിത്രകാരൻ തീർത്ത
മോഹനചിത്രങ്ങളെത്ര ഹൃദ്യം.
രാക്കുയിൽപ്പാട്ടിൻ ശ്രുതിയുതിർന്നീടവേ
പാതിരപ്പുള്ളുമുറങ്ങീടവേ
പാരിജാതപ്പൂക്കൾ നീളേ വിരിയവേ
രാവിന്നു സൗരഭ്യമേറീടവേ
നക്ഷത്രദ്വീപിലെ രാജകുമാരിയായ്
അശ്വതി നക്ഷത്രം വന്നുദിക്കേ
ചാരത്തു താരങ്ങൾ പുഞ്ചിരിച്ചെത്തവേ
വെൺമതി നർത്തനമാടീടവേ
സുന്ദരിയാമിനി ചന്ദനം ചാർത്തിയ
ചേലൊത്ത കാഴ്ചയിൽ കൺകുളിർക്കേ
കാതരമാനസയായൊരു പാതിരാ
-പ്പൈങ്കിളി പാട്ടൊന്നു മൂളിടുന്നൂ.