തിരുവനന്തപുരം : കെപിസിസി പുനസംഘടനയെ ചൊല്ലി സംസ്ഥാന നേതൃത്വത്തില്‍ കടുത്ത ഭിന്നത. കെപിസിസി അധ്യക്ഷന്‍ തന്റെ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് സഹ ഭാരവാഹികള്‍ക്ക് ഉള്ളത്. ഇതിന്റെ പേരില്‍ പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും ഇരു ചേരിയിലായി കഴിഞ്ഞു.
അഞ്ച് വര്‍ഷമായി പാര്‍ട്ടി വിട്ടു നില്‍ക്കുന്ന ഒരു നേതാവിനെയും പിണറായി വിജയന്റെ ചെരുപ്പ് നക്കുമെന്നു പറഞ്ഞ നേതാവിനെയും പുനസംഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന കെപിസിസി പ്രസിഡന്റിന്റെ വാശിയാണ് തര്‍ക്കത്തിന് തുടക്കം. ഇതിനെ ഒരു വര്‍ക്കിങ് പ്രസിഡന്റ് എതിര്‍ത്തു. ഇതോടെ വലിയ തര്‍ക്കമായി.
തന്റെ ഇഷ്ടക്കാരെ തന്റെ കൂടെ ഭാരവാഹികളായി വേണമെന്ന് പ്രസിഡന്റ് തുറന്നടിച്ചു. പാര്‍ട്ടി വിരുദ്ധരെ ഉള്‍പ്പെടുത്താനാവില്ലെന്ന ഉറച്ച നിലപാടില്‍ വര്‍ക്കിങ് പ്രസിഡന്റുമാരും നിന്നു.
പാര്‍ട്ടി വിട്ടുപോയ നേതാവിനെ ഉള്‍പ്പെടുത്താനുള്ള നീക്കം രാഹുല്‍ ഗാന്ധിയേയും വര്‍ക്കിങ് പ്രസിഡന്റ്റുമാര്‍ അറിയിച്ചിട്ടുണ്ട്.
അതോടെ അദ്ദേഹവും ഈ നീക്കത്തിനെതിരായി. ഇതോടെ ഡല്‍ഹിയില്‍ നിന്നും കെപിസിസി പ്രസിഡന്റ് തിരിച്ചെത്തി.
പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഇന്നലെ അദ്ദേഹം ചര്‍ച്ച നടത്തിയെങ്കിലും തന്റെ കയ്യിലുള്ള പട്ടികയുടെ പൂര്‍ണ രൂപം വെളിപ്പെടുത്താന്‍ പ്രസിഡന്‍റ് തയ്യാറായില്ലെന്നാണ് സൂചന. ഇതോടെ പ്രതിപക്ഷ നേതാവും ധര്‍മ്മ സങ്കടത്തിലായി.
ഇതിനിടെ മറ്റൊരു വര്‍ക്കിങ് പ്രസിഡന്റും അധ്യക്ഷനെ കണ്ടെങ്കിലും ലിസ്റ്റ് പൂര്‍ണമായി വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇതു വലിയ തര്‍ക്കത്തിന് കാരണമായി. ഇതോടെ ചര്‍ച്ചയവസാനിപ്പിച്ച് വര്‍ക്കിങ് പ്രസിഡന്റ് വിട്ടുപോയി.
പിന്നീട് പല നേതാക്കളെയും കെപിസിസി അധ്യക്ഷന്‍ ബന്ധപ്പെട്ടെങ്കിലും ആരോടും പൂര്‍ണമായി ലിസ്റ്റിന്റെ കാര്യം വ്യക്തമാക്കിയില്ല. ഓരോ നേതാവും എങ്ങനെയുണ്ടെന്ന വിവര ശേഖരം മാത്രമാണ് നടത്തിയത്.
ഇതോടെ കെപിസിസി അധ്യക്ഷന്റെ നിലപാടില്‍ പുതിയ നേതൃത്വത്തില്‍ തന്നെ അസ്വസ്ഥത പുകയുകയാണ്. പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ മറുഭാഗത്ത് നടക്കുന്നുമുണ്ട്.