തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയാ സ്റ്റുഡിയോയുടെ ഉദ്ഘാടനം കഴിഞ്ഞതോടെ ഒരു മുതിര്‍ന്ന നേതാവിന്റെ മകന്‍ വീണ്ടും കേരളത്തില്‍ സജീവമായി.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഡല്‍ഹിയ്ക്ക് മുങ്ങിയ പഴയ സോഷ്യല്‍ മീഡിയായുടെ ചുമതല വഹിച്ചിരുന്ന നേതാവാണ് വീണ്ടും കേരളത്തിലേക്ക് എത്തിയത്.
ഹൈക്കമാന്‍ഡിലെ സ്വാധീമുള്ള ഉന്നതന്റെ മകന്‍ അന്നു പാര്‍ട്ടി തോറ്റതിനു പിന്നാലെ മുങ്ങിയ ശേഷം ഇന്നാണ് പൊങ്ങുന്നതെന്നാണ് വിവരം.
അഞ്ചു വര്‍ഷത്തിലേറെയായി കേരളത്തിലെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയാ കൈകാര്യം ചെയ്യുന്ന നേതാവാണ് ഈ യുവ താരം. വലിയ നേതാവിന്റെ മകന്‍ എന്നതിനാല്‍ കിട്ടിയ പദവിയായതിനാല്‍ നേതാക്കള്‍ പലരും മണിയടികാരായതോടെ ഇദ്ദേഹം തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം മറന്നു. ഫലമോ സോഷ്യല്‍ മീഡിയായില്‍ കോണ്‍ഗ്രസിന്റെ ഗ്രാഫ് താഴോട്ടു തന്നെ.
ഇതിനിടെ പഴയ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയാ കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തകരുമൊക്കെ ചേര്‍ന്ന് പാര്‍ട്ടിയുടെ ഗുണത്തിനായി പ്രവര്‍ത്തനം തുടങ്ങി. ഇതോടെ തന്റെ മിടുക്കിനെ ചോദ്യം ചെയ്യുന്നു എന്ന പേരില്‍ അവരെ വെറുപ്പിക്കലായിരുന്നു ഇദ്ദേഹത്തിന്റെ പിന്നീടുള്ള നീക്കങ്ങള്‍.
പാര്‍ട്ടിയുടെ ഔദ്യോഗിക സംവീധാനത്തെക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് മറ്റുള്ളവര്‍ നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയമായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക ഡിജിറ്റല്‍ മീഡിയാ സംവീധാനം. പാര്‍ട്ടിയെ പ്രതിരോധിക്കുന്നതോ പ്രമോട്ട്‌ചെയ്യുന്നതായതോ ആയ പഴയ വീഡിയോകളോ, പ്രസംഗങ്ങളോ പോലും ചെയ്യുന്നതില്‍ വലിയ പരാജയമാണ് നേരിട്ടത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ഡിജിറ്റല്‍ മീഡിയാ പ്രചാരണത്തിനും കെപിസിസി സമിതിയെ കൊണ്ട് പ്രയോജനമുണ്ടായില്ല. ഇതൊക്കെ നിലനില്‍ക്കെയാണ് പുതിയ നീക്കവുമായി ഡിജിറ്റല്‍ മീഡിയാ കോര്‍ഡിറ്റര്‍ രംഗത്തുവന്നത്. കേരളത്തിലെ കെപിസിസി പുനസംഘടന നടക്കുന്ന സമയത്തുള്ള ഡിജിറ്റല്‍ മീഡിയാ കോര്‍ഡിനേറ്ററുടെ രംഗപ്രവേശനം പലതും കണ്ടാണെന്ന് ആക്ഷേപമുണ്ട്.
നേരത്തെ ഇദ്ദേഹത്തെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാക്കാനുള്ള നീക്കം സജീവമായിരുന്നു. എന്നാല്‍ യൂത്തുകോണ്‍ഗ്രസിന്റെ ഒരു ബൂത്തുകമ്മറ്റിയില്‍ പോലും പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ഇദ്ദേഹത്തെപ്പോലുള്ളവരെ നേതൃനിരയിൽ കൊണ്ടു വന്നാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രവർത്തകരും നേതാക്കളും .