കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു ! നേതാക്കള്‍ മാത്രമല്ല പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്നു. കോണ്‍ഗ്രസ് വിട്ട കൂടുതല്‍ പേരും പോയത് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക് ! പാലായില്‍ നിന്നും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോകുന്നത് എംഎല്‍എയുടെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ച്. ജില്ലയില്‍ 500 പേര്‍ തികച്ചില്ലാത്ത ജോസഫ് വിഭാഗത്തിന് മുന്നണിയില്‍ അമിത പ്രാധാന്യം നല്‍കുന്നുവെന്നും പരാതി ! എല്ലാം ഘടകകക്ഷികള്‍ വിഴുങ്ങുമ്പോള്‍ കോട്ടയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഭാവിയില്ലെന്ന് വിലയിരുത്തല്‍. ഡിസിസി പുനസംഘടന കൂടി നടന്നാല്‍ പരിഗണന കിട്ടാത്ത നേതാക്കളും പാര്‍ട്ടി വിട്ട് ജോസ് കെ മാണിക്കൊപ്പം ചേര്‍ന്നേക്കുമെന്നും സൂചന

New Update

publive-image

Advertisment

കോട്ടയം: നേതൃമാറ്റത്തിന് പിന്നാലെ കോട്ടയത്തെ കോണ്‍ഗ്രസിന് വെല്ലുവിളിയായി പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്ക്. പുതിയ ഡിസിസി അധ്യക്ഷന്‍ ചുമതലയേറ്റിട്ടും പാര്‍ട്ടിയില്‍ പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. ഇതുവരെ പാര്‍ട്ടി വിട്ടവരില്‍ ഭൂരിഭാഗവും കേരളാ കോണ്‍ഗ്രസിലേക്കാണ് ചേക്കേറുന്നത്.

ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തികേന്ദ്രങ്ങളിലൊന്നായ പാലാ നിയോജക മണ്ഡലത്തിലെ രാമപുരത്തുനിന്നാണ് ഏറ്റവുമൊടുവില്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ടത്. മുന്‍ ഡിസിസി അംഗവും ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്റുമായിരുന്ന ഡി പ്രസാദിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്ലായ്മയും ജോസഫ് വിഭാഗത്തിന് അനാവശ്യമായ പ്രാധാന്യം നല്‍കുന്നതുമാണ് പലയിടത്തും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നത്. പാലായില്‍ മാണിസി കാപ്പനും പാര്‍ട്ടിക്കും വലിയ സ്ഥാനമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. എംഎല്‍എയടക്കം 50 പേര്‍ തികച്ചില്ലാത്ത പാര്‍ട്ടിക്കാണ് ഇത്ര വലുപ്പം നേതൃത്വം നല്‍കുന്നത്.

പാലായില്‍ മാണി സി കാപ്പനെ വിജയിപ്പിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അധ്വാനഫലമായാണ്. എന്നാല്‍ വിജയച്ചു കഴിഞ്ഞതോടെ സ്വന്തം മിടുക്കാണെന്നാണ് കാപ്പന്‍ പറയുന്നതെന്നാണ് കോണ്‍ഗ്രസുകാരുടെ പരാതി. ചില നേതാക്കളും കാപ്പനൊപ്പം നില്‍ക്കുന്നുവെന്നും ഇവര്‍ക്ക് പരാതിയുണ്ട്.

മാണി സി കാപ്പന്‍ എംഎല്‍എയുടെ ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. എന്തായാലും കോണ്‍ഗ്രസിന്റെ ഈ പ്രശ്‌നം കേരളാ കോണ്‍ഗ്രസ് എമ്മിന് ഗുണമാണ് ചെയ്യുക.

കെപിസിസി പുനസംഘടനയ്ക്ക് ശേഷം ഡിസിസി പുനസംഘടനകൂടി വന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും കേരളാ കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.

ജില്ലയിലാകെ 500 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ കോണ്‍ഗ്രസ് അമിതമായി പ്രോത്സാഹിപ്പിക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് പല പ്രവര്‍ത്തകരും പറയുന്നത്.

കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിന് ജയിക്കാനാകുമായിരുന്ന പല സീറ്റുകളും വിട്ടുകൊടുത്ത് വലിയ തോല്‍വിയാണ് നേരിടേണ്ടി വന്നത്. ജോസഫ് വിഭാഗത്തിനായി ഏറ്റുമാനൂര്‍ വാശി പിടിച്ച് പിജെ ജോസഫ് കൈക്കലാക്കിയപ്പോള്‍ ലതികാ സുഭാഷ് ഉയര്‍ത്തിയ കലാപം സംസ്ഥാനത്ത് മുഴുവന്‍ തെരെഞ്ഞെടുപ്പ് രംഗത്ത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. ജോസഫ് വിഭാഗത്തിന് 50 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത മണ്ഡലമാണ് ഏറ്റുമാനൂര്‍.

ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജോസഫ് വിഭാഗത്തിന് കോട്ടയം സീറ്റ് കൊടുക്കാനുള്ള നീക്കം നടത്തിയാല്‍ പ്രവര്‍ത്തകര്‍ ഇനിയും കൊഴിയുമെന്ന് ഉറപ്പാണ്. അതേസമയം കൊഴിച്ചില്‍ തടയാനോ, ചര്‍ച്ച നടത്താനോ ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഡിസിസി നേതൃത്വത്തിന്‍റെ പല നടപടികളും ഗ്രൂപ്പിനും അപ്പുറം ചില വിവാദ നേതാക്കളുടെ ഇംഗിതത്തിന് വഴങ്ങിയാണെന്ന് ആക്ഷേപമുണ്ട്.

കാഞ്ഞിരപ്പള്ളിയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ നേതാവിനെ ചോദ്യം ചെയ്തപ്പോള്‍, പാര്‍ട്ടി വിരുദ്ധനെ സംരക്ഷിച്ചു പകരംഇത് ചോദ്യം ചെയ്ത പാര്‍ട്ടി ഭാരവാഹികള്‍ക്കാണ് ഡിസിസി അദ്ധ്യക്ഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയത്. ഇതൊക്കെ പുതിയ ഡിസിസി അധ്യക്ഷനിലും പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ ഇല്ലാതാക്കിയിട്ടുണ്ട്.

രാമപുരത്തിന് പിന്നാലേ വരുന്ന ദിവസങ്ങളില്‍ തന്നെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍നിന്നും പ്രബല വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുണ്ട്. ജില്ലയിലെ കോണ്‍ഗ്രസ് മുന്നേറ്റം സംബന്ധിച്ചു പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നതാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണം.

current politics
Advertisment