തിരുവനന്തപുരം: കെപിസിസിയുടെ പുനസംഘടനാ പട്ടിക രണ്ടു ദിവസത്തിനകം പുറത്തിറങ്ങാനിരിക്കെ പട്ടികയെ എ, ഐ ഗ്രൂപ്പുകള്‍ ഹൈജാക്ക് ചെയ്തതായി ആരോപണം. കഴിവും മികവും യുവത്വവും മാനദണ്ഡമാകും എന്നു നേതൃത്വം ഉറപ്പു നല്‍കിയ പുനസംഘടനയില്‍ ഗ്രൂപ്പു നോമിനികളായും നേതൃത്വത്തിനെതിരെ പരാതി പറഞ്ഞു ഭീഷണിപ്പെടുത്തിയ മുതിര്‍ന്ന നേതാക്കളുടെ നോമിനികളായും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധരായ നിരവധി നേതാക്കളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
പിണറായി വിജയന്‍റെ കാലു നക്കാനും കയ്യാറാണെന്നു പറഞ്ഞ നേതാവും കോണ്‍ഗ്രസിന്‍റെ പുതിയ ഡിസിസി അധ്യക്ഷന്മാരൊക്കെ പെട്ടിപിടുത്തക്കാരും വേറേ ചില കൊള്ളരുതാത്ത പരിപാടിക്കാരുമാണെന്നു പറഞ്ഞവരെ പിന്തുണച്ചവരും, ഇനി കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചവരും വരെ ലിസ്റ്റിലെ പ്രധാനികളാണ്.
പാര്‍ട്ടി ഭാരവാഹിത്വം വഹിച്ചിരുന്ന കാലയളവുകളില്‍പോലും നടന്ന മുഴുവന്‍ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥകളെ കാലുവാരി തോല്‍പിച്ചതിനു പരാതികേട്ട ഇടുക്കിയിലെ നേതാവു മുതല്‍ തെരഞ്ഞെടുപ്പു വരുമ്പോള്‍ പണി കുറഞ്ഞുകിട്ടാന്‍ മലബാറിലേതെങ്കിലും മണ്ഡലത്തിന്‍റെ ചുമതല നല്‍കി കെപിസിസി പ്രസിഡന്‍റുമാര്‍ നാടുകടത്തുന്ന മധ്യകേരളത്തിലെ നേതാവു വരെ പട്ടികയിലുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ ഈ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച വനിതാ നേതാവിനും ഭാരവാഹിത്വം ഉറപ്പായിട്ടുണ്ട്. ഈ നേതാവിന്‍റെ രണ്ട് മക്കളും കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസിനെതിരെ തങ്ങളുടെ കര്‍മ്മ മേഖലകളിലിരുന്ന് പരമാവധി പ്രവര്‍ത്തിച്ചിരുന്നു.
പരമാവധി മികച്ച നേതാക്കളെ ലിസ്റ്റില്‍ നിന്നും വെട്ടിനിരത്താന്‍ അങ്ങേയറ്റം മോശക്കാരായ നേതാക്കളുടെ പേരിനായി ഗ്രൂപ്പ് മാനേജര്‍മാര്‍ വാശി പിടിച്ചു. അതിനുദാഹരണമാണ് തിരുവനന്തപുരത്ത് കെ.എസ് ശബരീനാഥന്‍റെ കാര്യം. ശബരീനാഥന് പകരം തിരുവനന്തപുരത്തുനിന്ന് ലിസ്റ്റില്‍ കയറിക്കൂടുന്നവരുടെ പേരു കേട്ടാല്‍ മുകളില്‍ പറഞ്ഞത് വാസ്തവമാണെന്ന് ബോധ്യമാകും. ശബരിക്കെതിരെ നിന്നത് ഗ്രൂപ്പ് നേതാവ് തന്നെയാണ്.
തിരുവനന്തപുരത്തെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ ഭാരവാഹിത്വം നല്‍കി ഇനിയും പാര്‍ട്ടിയെ 'സേവിക്കാന്‍' അവസരം നല്‍കിയില്ലെങ്കില്‍ ശിഷ്ടകാലം പുറത്തു പോയി സിപിഎമ്മിനെ സേവിക്കും എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലങ്ങളോളം സംഘടനാ ചുമതല ഉള്‍പ്പെടെ വഹിച്ച മുന്‍ എംഎല്‍എ കൂടിയായ ഗ്രൂപ്പ് മാനേജരും എംഎല്‍എയും മന്ത്രിയുമൊക്കെയായ നേതാവുമാണ് 'പാര്‍ട്ടിവിടല്‍' ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
യുവത്വവും കഴിവുമുള്ള നേതാക്കളെ വെട്ടിനിരത്താന്‍ ഡിസിസി ഭാരവാഹിത്വത്തിനുപോലും പരിഗണിക്കാന്‍ പ്രാപ്തരല്ലാത്ത നേതാക്കളെയാണ് ഗ്രൂപ്പുനേതൃത്വങ്ങള്‍ നിര്‍ദേശിച്ചത്. ഗ്രുപ്പുകളുടെ നീക്കങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് നേരത്തേ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നുവെങ്കിലും അതിനെയൊക്കെ കടത്തിവെട്ടുന്നതായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം.
അതിനുപുറമെയാണ് പുനസംഘടനയ്ക്കെതിരെ പരാതികള്‍ ഉന്നയിച്ച് മുന്‍കൂട്ടിത്തന്നെ ഭീഷണി ഉയര്‍ത്തിയ മുല്ലപ്പള്ളി, സുധീരന്‍, ഹസന്‍ തുടങ്ങിയ നേതാക്കളുടെ നീക്കവും. ഇവരും നേതൃത്വത്തെ ഭീഷണിപ്പെടുത്തി തങ്ങളുടെ ചില ഇഷ്ടക്കാരെ തിരുകിക്കയറ്റി. എന്തായാലും കഷ്ടകാലത്തെ പുനസംഘടന കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി ആകുമോ എന്ന് കാത്തിരുന്നു കാണാം.