തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാകുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ എ,ഐ ഗ്രൂപ്പുകള്‍ ഇപ്പോള്‍ മത്സരിച്ചാണ് യോഗം ചേരുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ഗ്രൂപ്പ് യോഗങ്ങള്‍.
എന്നാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശം നല്‍കുകയാണ് സംസ്ഥാന നേതൃത്വം. എത്ര വലിയ പ്രവര്‍ത്തകനായാലും ഉന്നതനായ ഗ്രൂപ്പ് നേതാവായാലും ഗ്രൂപ്പ് കളിച്ചാല്‍ പാര്‍ട്ടിക്ക് പുറത്തുപോകുമെന്ന മുന്നറിയിപ്പാണ് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ എ വിഭാഗത്തിലെ നേതാവും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ എംഎ ലത്തീഫിനെതിരെ നടപടിയെടുത്തത് ഇതിന്റെ ഉദാഹരണമാണ്. പാര്‍ട്ടിക്കായി തലസ്ഥാനത്തെ സമരങ്ങളിലെ പ്രധാന മുഖമാണ് എംഎ ലത്തീഫ്. പക്ഷേ ചിറയിന്‍കീഴ് മണ്ഡലത്തിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎ ലത്തീഫ് നേതൃത്വം നല്‍കുന്നുവെന്നു കണ്ടതോടെയാണ് ആറുമാസത്തേക്ക് ലത്തീഫിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മുതലപ്പൊഴി സന്ദര്‍ശനം പരാജയപ്പെടുത്താന്‍ ശ്രമിച്ചു, കെപിസിസി പട്ടികയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചു, സിയുസി യോഗങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ ഗൗരവതരമായ കുറ്റങ്ങളാണ് ലത്തീഫിനെതിരെ ഉയര്‍ന്നത്. ഗ്രൂപ്പു പ്രവര്‍ത്തനം ആരു നടത്തിയാലും മുഖം നോക്കാതെ നടപടിയെന്നാണ് നേതൃത്വത്തിന്റെ സമീപനം.
അതിനിടെ പുനസംഘടനയുമായി മുമ്പോട്ടുപോകാനുള്ള കെപിസിസി തീരുമാനത്തിനെതിരെ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചു. ഇതിനായി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നേരിട്ട് ഡല്‍ഹിക്ക് പോകാനാണ് തീരുമാനം. സംസ്ഥാന നേതൃത്വം തങ്ങളെ വകയ്ക്കുന്നില്ലെന്ന കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാനാണ് ഇരുവരുടെയും നീക്കം.
അതേസമയം ഇനിയും ഈ നേതാക്കള്‍ക്ക് കോണ്‍ഗ്രസും യുഡിഎഫും അകപ്പെട്ടിരിക്കുന്ന അവസ്ഥ മനസിലായില്ലേ എന്നാണ് നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നത്. ഭരണപക്ഷത്ത് നിരവധി വീഴ്ചകള്‍ ഉണ്ടായിരിക്കെ അതൊന്നും ചോദ്യം ചെയ്യാന്‍ മെനക്കെടാതെ സ്വന്തം പാര്‍ട്ടിക്ക് പാര പണിയാനാണ് മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.