തിരുവനന്തപുരം : 33 വർഷം മുമ്പ് യു.ജി.സി അനുവദിച്ചതും പിന്നീട് കാലഹരണപ്പെട്ടതുമായ അസോസിയേറ്റ് പ്രൊഫസർ തസ്തിക പുന:സൃഷ്ടിച്ച് കാലിക്കറ്റ് സർവകലാശാലയിൽ സിപിഎം സിൻഡക്കേറ്റ് അംഗത്തിന്റെ ഭാര്യയെ നിയമിക്കാൻ നീക്കമെന്ന് ഗവർണർക്ക് പരാതി.
സിപിഎം സംഘടനാ നേതാവും കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗവും സ്റ്റാറ്റിസ്റ്റിക്സ് പഠന വകുപ്പിൽ പ്രൊഫസറുമായ ഡോ.എം. മനോഹരന്റെ ഭാര്യ ഡോ.കൃഷ്ണ റാണിയെ അതേ വകുപ്പിൽ നിയമിക്കാൻ ഇല്ലാത്ത തസ്തികകളുടെ വ്യാജരേഖകൾ ചമച്ചെന്നാണ് പരാതി.
അദ്ധ്യാപക നിയമനത്തിനുള്ള ഒഴിവുകൾ കണ്ടെത്താൻ നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതി അംഗം തന്നെയാണ് ഭാര്യയ്ക്ക് വേണ്ടി ഇല്ലാത്ത തസ്തിക കണ്ടെത്തിയത്.
1989 ൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് യു.ജി.സി അനുവദിച്ച ഒരു തസ്തിക നികത്തിയിട്ടില്ലെന്നാണ് സിൻഡക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തൽ. എന്നാൽ തസ്തിക അനുവദിച്ച് അഞ്ച് വർഷത്തിനകം നിയമനം നടന്നില്ലെങ്കിൽ അത് അസാധുവാകുമെന്നാണ് യു.ജി.സി ചട്ടം.
ഇതിനായുള്ള യു.ജി.സി. ഫണ്ടും ലഭിക്കില്ല. പിന്നീട് തസ്തിക സൃഷ്ടിക്കണമെങ്കിൽ സർക്കാരിന്റെയും ധനവകുപ്പിന്റെയും മുൻകൂർ അനുമതി ആവശ്യമാണ്. ഇതൊന്നുമില്ലാതെയാണ് 33 വർഷം മുൻപ് കിട്ടിയ തസ്തിക ഇപ്പോഴും നിലവിലുണ്ടെന്ന സർവകലാശാലയുടെ കണ്ടെത്തൽ.
നിയമനത്തിനായി റോസ്റ്ററിൽ ക്രമക്കേട് കാട്ടിയതായും പരാതിയുണ്ട്. ആദ്യത്തെ തസ്തിക ചട്ടപ്രകാരം ഭിന്നശേഷിക്കാർക്കായതിനാൽ സ്റ്റാറ്റിസ്റ്റിക്സിൽ മറ്റൊരു ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്യാൻ മാറ്റിവച്ചിട്ടുണ്ട്.
1997 ൽ സർവീസിൽ നിന്ന് വിരമിച്ച ഡോ.കെ. കുമാരൻകുട്ടി എന്ന അധ്യാപകൻ 2004 ൽ വിരമിച്ചതായി കാട്ടിയാണ് തസ്തിക അംഗപരിമിതർക്കായി നീക്കിവച്ചത്.
തസ്തികകൾ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയതോടെ, കാലിക്കറ്റ് സർവകലാശാല നിയമിച്ച 16 അസോസിയേറ്റ് പ്രൊഫസർമാരുടെയും ഭാവി അനിശ്ചിതത്തിലാവുന്ന സ്ഥിതിയാണ്.
സംവരണ റോസ്റ്റർ മറച്ചുവച്ച് കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക നിയമനങ്ങൾ അട്ടിമറിക്കുന്നെന്ന പരാതി ശരിവയ്ക്കുന്നതാണ് പുറത്തുവന്ന റോസ്റ്ററിലെ രേഖകൾ.
തസ്തികകൾ വിജ്ഞാപനം ചെയ്യുമ്പോൾ തന്നെ സംവരണ തസ്തികകൾ പ്രത്യേകം രേഖപെടുത്തണമെന്ന യൂജിസി നിർദ്ദേശം കാലിക്കറ്റ് സർവകലാശാല പാലിക്കാറില്ല.
സംവരണം അട്ടിമറിച്ച് വേണ്ടപ്പെട്ടവരുടെ നിയമനങ്ങൾ നടത്താനാണ് കാലിക്കറ്റ് സംവരണ തസ്തികകൾ മുൻകൂട്ടി പരസ്യപെടുത്താതെന്നാണ് ആക്ഷേപം. കാലിക്കട്ടിൽ വ്യാജ അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചും സംവരണം അട്ടിമറിച്ചും നടത്തിയ എല്ലാ അദ്ധ്യാപക നിയമനങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നവേദനം നൽകി.