ഡല്‍ഹി: സംസ്ഥാനത്തെ വന്യജീവി ആക്രമണം പാർലമെൻ്റിൽ ഉന്നയിച്ച് ജോസ് കെ മാണി എംപി. ആതിരപ്പള്ളിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് അഞ്ചു വയസുള്ള കുട്ടി മരിച്ച സംഭവം പാർലമെൻ്റിൽ ഉന്നയിച്ച ജോസ് കെ മാണി കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. രണ്ടു മിനിറ്റില്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന ചെയറിന്റെ നിലപാടില്‍ അദ്ദേഹം പ്രതിഷേധിച്ചു.
രാജ്യസഭയിലെ സീറോ അവറിൽ ജോസ് കെ മാണി സഭയിൽ വിഷയം ഉന്നയിച്ചു. രണ്ട് മിനിറ്റ് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതിൽ കടുത്ത പ്രതിഷേധവും അദേഹം ഉയർത്തി.
പൊതുവിൽ സഭയിൽ ശാന്തനായി പ്രതികരിക്കുന്ന അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിഷയം അവതരിപ്പിച്ചത്. വന്യജീവി ആക്രമണം കേരളത്തില്‍ ഒരു മനുഷ്യാവകാശ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് ജോസ് കെ.മാണി പറഞ്ഞു. വിഷയത്തില്‍ മനുഷ്യരെ മറന്നു കൊണ്ട് മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമം എത്രയും വേഗം പൊളിച്ചെഴുതണം.
1972 ലെ വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണം. മനുഷ്യവാസ മേഖലയില്‍ കടന്നു കയറിയ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. മോട്ടോര്‍ ആക്‌സിഡന്റ് ട്രൈബ്യൂണലിന്റെ മാതൃകയില്‍ വൈല്‍ഡ് ലൈഫ് ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ സ്ഥാപിക്കണം.
മനുഷ്യനാശമോ ക്യഷി നാശമോ ഉണ്ടായാല്‍ യഥാസമയം നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്ന സംവിധാനമായി മാറാന്‍ ട്രൈബ്യൂണലിന് കഴിയും.
ജനസാന്ദ്രതയേറിയ കേരളത്തില്‍ 29 ശതമാനം വനമാണ്. 2016 മുതല്‍ 2020 വരെ 23183 വന്യജീവി ആക്രമണങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 1300 മനുഷ്യ ജീവനകള്‍ വന്യമൃഗങ്ങള്‍ കവര്‍ന്നെടുത്തു.
49 വര്‍ഷം മുമ്പ്, 1972 ല്‍ വിഭാവനം ചെയ്ത വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിച്ചില്ലെങ്കില്‍ മനുഷ്യരുടെ സ്ഥാനത്തേക്ക് മൃഗങ്ങള്‍ കടന്നു കയറുമെന്ന് അദ്ദേഹം പറഞ്ഞു. കാലം മാറിയതോടെ വന്യമൃഗങ്ങളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചു.
ആര്‍ട്ടിക്കിള്‍ 21 ല്‍ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെങ്കിലും വന്യമൃഗങ്ങള്‍ അത് കവര്‍ന്നെടുക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു.
തന്റെയോ ക്യഷിയിടത്തിന്റെയോ സംരക്ഷണത്തിനായി വന്യമൃഗത്തെ കൊല്ലേണ്ടി വന്നാല്‍ അയാള്‍ക്ക് വന്യജീവി സംരക്ഷണ നിയമം ഒരു സംരക്ഷണവും നല്‍കാത്തത് നിര്‍ഭാഗ്യകരമാണ്. അയാളെ ശിക്ഷിച്ച് ജയിലിലിടുന്ന നിയമം 21-ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും ജോസ് കെ മാണി പറഞ്ഞു.