ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളറിലേക്ക് കടക്കാനൊരുങ്ങുന്നതും റഷ്യ-യുക്രൈന്‍ യുദ്ധം പ്രഖ്യാപിച്ചതും രാജ്യത്ത് ഇന്ധനവില വര്‍ധനവിന് കാരണമാകും. ലിറ്ററിന് 10 രൂപയെങ്കിലും ഉടന്‍ വര്‍ധിപ്പിക്കുമെന്നാണ് വിവരം. യുപിയിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മാര്‍ച്ച ഏഴിന് ശേഷമാകും വില വര്‍ധനവ് പ്രാബല്യത്തിലെത്തുക.
2021 നവംബര്‍ നാലുമുതല്‍ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധനയുണ്ടായിട്ടില്ല. അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് വര്‍ധന അനൗദ്യോഗികമായി നിര്‍ത്തിവെച്ചത്. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 82-85 ഡോളര്‍വരെ ഉണ്ടായിരുന്ന സമയത്തുള്ള വിലയാണ് ഇപ്പോഴുള്ളത്.
നിലവില്‍ അസംസ്‌കൃത എണ്ണ വീപ്പയ്ക്ക് 93.6 ഡോളറാണ് നിരക്ക്. ഇതനുസരിച്ച് അന്നത്തേതിലും പത്തുഡോളര്‍വരെ വില ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഒറു ഡോളര്‍ രൂപ ഉയര്‍ന്നാല്‍ ലിറ്ററിന് 80 പൈസ മുതല്‍ ഒരു രൂപ വരെയാണ് നേരത്തെ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നത്.
ഈ കണക്കനുസരിച്ച പത്തുരൂപവരെയാണ് വര്‍ധിപ്പിക്കേണ്ടത്. അസംസ്‌കൃത എണ്ണവില 100 ഡോളറിലേക്കെത്തിയാല്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ 12 മുതല്‍ 14 രൂപവരെ വര്‍ധന വേണ്ടിവരും. ബ്രെന്റ് ക്രൂഡ് ബാരലിന് ബുധനാഴ്ച 96.6 ഡോളര്‍ നിലവാരത്തിലാണുള്ളത്.
നിലവില്‍ മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം എണ്ണ വില വര്‍ധിപ്പിക്കാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വിലവര്‍ധനവ് തടഞ്ഞിരുന്നത്.
നിലവില്‍ എണ്ണക്കമ്പനികള്‍ക്ക നഷ്ടമൊന്നുമില്ലെങ്കിലും കൊള്ളലാഭം കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നുമാസമായി എണ്ണക്കമ്പനികളുടെ ലാഭത്തില്‍ കുറവുവന്നതോടെ വില വര്‍ധനവിന് കമ്പനികള്‍ സമ്മര്‍ദ്ദം തുടങ്ങിയിരുന്നു.
യുക്രൈന്‍ പ്രതിസന്ധി പെട്രോള്‍, ഡീസല്‍ വിലകളെ മാത്രമല്ല, പ്രകൃതിവാതക വിലയിലും പ്രതിഫലിക്കും. എല്‍എന്‍ജി., സിഎന്‍ജി എന്നിങ്ങനെ എല്ലാരൂപത്തിലും വില ഉയരും. രാജ്യത്ത് താപവൈദ്യുതിയുടെ വലിയൊരു ഭാഗം ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ താപവൈദ്യുതി വിലയും കൂടിയേക്കും.