ഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി നേരിട്ടതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വം പരസ്യമായി ചോദ്യം ചെയ്യാനൊരുങ്ങി നേതാക്കള്‍. തിരിച്ചടി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര വലിയ പ്രഹരം പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടന്ന പ്രതിഷേധം ഇതിന്റെ സൂചന തന്നെയാണ്.
കടുത്ത പ്രതിഷേധം തന്നെയാകും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ഉയരുക. കോണ്‍ഗ്രസിന് ഏറ്റവും അധികം സാധ്യതകള്‍ ഉണ്ടായിരുന്ന പഞ്ചാബില്‍ ആറുമാസം മുമ്പു മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദറിനെ മാറ്റിയതോടെ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മങ്ങി തുടങ്ങി. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം പരിഹരിക്കാന്‍ ഒരിക്കലുമായില്ല.
മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവും തമ്മില്‍ നടന്ന പോര് വോട്ടെടുപ്പിന്റെ അന്നുവരെ തുടര്‍ന്നു. സിദ്ധുവിന് പിന്തുണ നല്‍കിയത് പ്രിയങ്കാ ഗാന്ധിയായിരുന്നു. ക്യാപ്റ്റനെതിരെ സിദ്ധു നടത്തിയ നീക്കങ്ങള്‍ പ്രിയങ്കയുടെ പിന്തുണയോടെയായിരുന്നു.
സിദ്ധുവിന് മുഖ്യമന്ത്രിയാകാനുള്ള മോഹം തന്നെയാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്നും വിലയിരുത്തലുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ മോഹിച്ച സിദ്ധു തന്റെ അനുയായികളെ ഉപയോഗിച്ച് മറ്റു നേതാക്കളെ തോല്‍പ്പിക്കാന്‍ നീക്കം നടത്തി. അതും തിരിച്ചടിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതും സിദ്ധുവിനെ ചൊടിപ്പിച്ചു. പരസ്പരം കാലുവാരുന്ന പതിവ് കോണ്‍ഗ്രസ് ശൈലിയും തമ്മില്‍തല്ലും പഞ്ചാബിലെ ജനം അംഗീകരിച്ചില്ല. ഫലമോ എഎപി മുമ്പോട്ടുവച്ച വാഗ്ദാനങ്ങള്‍ ജനം അംഗീകരിച്ചു. അവര്‍ വിജയിച്ചു.
പഞ്ചാബില്‍ പ്രമുഖരെല്ലാം കാലിടറി വീണുന്ന കാഴ്ചയും കണ്ടു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അനഭിമിതനായ മനീഷ് തിവാരിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോലും കോണ്‍ഗ്രസ് പഞ്ചാബില്‍ അടുപ്പിച്ചില്ല. അതോടൊപ്പം മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കറെയും ഹൈക്കമാന്‍ഡ് വെറുപ്പിച്ചു.
ഇതിന്റെയൊക്കെ ഫലം തന്നെയാണ് ഇന്നു വോട്ടെണ്ണലില്‍ പ്രതിഫലിച്ചത്. പഞ്ചാബിലെ വലിയ തോല്‍വി കോണ്‍ഗ്രസിന് നല്‍കുന്ന പാഠം വലുതാണ്. നേതാക്കളുടെ ഗ്രൂപ്പുകളിയും തമ്മിലടിയും തന്നെയാണ് അവിടെ വിനയായത് എന്നതു വ്യക്തം.