/sathyam/media/post_attachments/12lvAN6Pfh6mZzBzq15N.jpg)
ഡൽഹി: രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയായി മടങ്ങുന്ന എകെ ആന്റണി ഇനി കേരളത്തിൽ പ്രവര്‍ത്തിക്കും. ഈ മാസം അവസാനം അദ്ദേഹം തിരുവനന്തപുരത്തെ സ്വന്തം വീടായ അഞ്ജനത്തില്‍ എത്തും. എംപി പദവി അവസാനിച്ച് ഒരു മാസം കൂടി ഔദ്യോഗിക വസതിയില്‍ താമസിക്കാമെന്നതിനാൽ അതിനുശേഷമാകും ആൻ്റണിയുടെ മടക്കം.
രാജ്യസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അംഗമായവരിൽ നാലാം സ്ഥാനക്കാരനെന്ന നേട്ടവുമായാണ് ആൻ്റണി കേരളത്തിലേക്ക് മടങ്ങുന്നത്.
ആൻ്റണി 28 വർഷമാണ് രാജ്യസഭയിൽ ഉണ്ടായിരുന്നത്. ആൻ്റണിയേക്കാൾ ഈ പട്ടികയിൽ മുമ്പിലുള്ളത് മൂന്നുപേരാണ്. നജ്മ ഹെപ്തുള്ളയാണ് പട്ടികയിൽ ഒന്നാമതുള്ളത്. രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പദവിയടക്കം വഹിച്ച നജ്മ 6 ടേമിലായി 36 വർഷമാണ് രാജ്യസഭയിൽ പ്രവർത്തിച്ചത്.
മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് നേതാവായ സരോജ് ഖപാർദേ അഞ്ചു ടേമിൽ 30 വർഷം പ്രതിനിധിയായി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ആണ് പട്ടികയിൽ മൂന്നാമതുള്ളത്.
/sathyam/media/post_attachments/zQVOgBYvJDKVhd0tM4Hs.jpg)
29 വർഷമാണ് അദ്ദേഹം ആസാമിൽ നിന്നും രാജ്യസഭയിൽ എത്തിയത്. ഇടയ്ക്ക് ലോക്സഭയിൽ ഒരു കൈ നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം.
നാലാമനാണ് ആൻ്റണി. അഞ്ചു തവണ അദ്ദേഹം വിജയിച്ചിലെങ്കിലും രണ്ടു തവണ കാലാവധി പൂർത്തിയാക്കാതെ കേരളാ മുഖ്യമന്ത്രിയാകാൻ ആൻ്റണി പദവി ഒഴിയുകയായിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എ കെ ആന്റണി 1985 ലാണ് ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കെ കരുണാകരന്‍ രാജിവച്ചപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടി ഒഴിയുകയായിരുന്നു.
പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പദവി ഇടയ്ക്ക് ഉപേക്ഷിച്ച് വീണ്ടും രാജ്യസഭയിലെത്തി. 2005 ല്‍ ഉപരിസഭയില്‍ എത്തിയ ആന്റണി രണ്ട് വട്ടം കൂടി തുടര്‍ന്നു.