പ്രശാന്ത് കിഷോറിന് കൈ കൊടുത്ത് കോണ്‍ഗ്രസ് ! പാര്‍ട്ടി - പ്രശാന്ത് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പ് ! പ്രശാന്തിന്റെ പാര്‍ട്ടി പ്രവേശനം ഉടനില്ല. ഉടന്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പ്രശാന്തിന്റെ നിയന്ത്രണത്തില്‍ ! നേതാക്കളെ നിയന്ത്രിക്കാന്‍ പ്രശാന്തിന് അധികാരമില്ലാതെ കൂടെ നിര്‍ത്തി കോണ്‍ഗ്രസിന്റെ പുതുതന്ത്രം. നവസങ്കല്‍പ് ചിന്തര്‍ ശിബിര്‍ മെയ് 13 മുതല്‍ 15വരെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മുമ്പോട്ടുവച്ച കാര്യങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. തല്‍ക്കാലം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ല. പുറത്തു നിന്നുള്ള പിന്തുണയും ഏകോപനവും തന്നെയാകും പ്രശാന്ത് കിഷോര്‍ ടീമിനുണ്ടാകുക.

അടുത്തുവരാിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളില്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ വിലയിരുത്തുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വെല്ലുവിളികളെ നേരിടാന്‍ 'എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ്' രൂപവത്കരിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.

പാര്‍ട്ടിയെ പുനരുജ്ജീവിക്കാന്‍ പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിനു പിന്നാലെയാണ് സുര്‍ജെവാല ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സുര്‍ജേവാല പ്രതികരിച്ചില്ല.

പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളെ കുറിച്ച് പഠിക്കാന്‍ സോണിയാഗാന്ധി എട്ടംഗ സമിതി രൂപീകരിച്ചിരുന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ചചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് രൂപവത്കരിക്കാന്‍ സോണിയാ ഗാന്ധി തീരുമാനിച്ചത്.

സമിതി അംഗങ്ങളായ കെ.സി. വേണുഗോപാല്‍, ദിഗ് വിജയ് സിങ്, അംബികാ സോണി, രണ്‍ദീപ് സിങ് സുര്‍ജെവാല, ജയ്റാം രമേശ്, പ്രിയങ്കാ ഗാന്ധി എന്നിവരും ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കാനാവുന്നതും ഉപകാരപ്രദവുമാണെന്ന് യോഗം വിലയിരുത്തി.

രാജസ്ഥാനിലെ ഉദയ്പുറില്‍ മേയ് 13 മുതല്‍ 15 വരെ 'നവസങ്കല്‍പ് ചിന്തന്‍ ശിബിര്‍' സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 400 പ്രതിനിധികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളും അവ സമൂഹത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും നവസങ്കല്‍പ് ചിന്തന്‍ ശിബിറില്‍ ചര്‍ച്ചചെയ്യും.

കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, മറ്റു പിന്നാക്ക ജാതിക്കാര്‍, ഭാഷാ-മത ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകും. സാമൂഹികനീതി-ശാക്തീകരണം തുടങ്ങിയവയും ചര്‍ച്ചചെയ്യും.

Advertisment