ഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചത് നിതീഷ് കുമാറിനെ വെട്ടിലാക്കും. ബിഹാറുകാരനായ യശ്വന്ത് സിൻഹയെ നിതിഷ് പിന്തുണച്ചാൽ ബിജെപിക്ക് അതു കനത്ത തിരിച്ചടിയുണ്ടാക്കും. മുൻ ബിജെപി നേതാവു കൂടിയായ സിൻഹയ്ക്ക് ബിജെപി വോട്ടുകൾ കൂടി നേടാൻ കഴിയുമെന്നും പ്രതിപക്ഷ കക്ഷികൾ കണക്കു കൂട്ടുന്നുണ്ട്.
രാജേന്ദ്രപ്രസാദിന് ശേഷം ഒരു ബീഹാറുകാരൻ പ്രസിഡൻ്റ് ആകാൻ അവസരം ഒരുങ്ങുന്നത് നിഷേധിക്കണമോ എന്ന ചോദ്യമാകും നീതിഷ് കുമാറിന് മുന്നിലുള്ളത്. ഇപ്പോൾ തന്നെ എൻഡിഎയുമായി അൽപം അകൽച്ചയുള്ള നിതീഷിന് സിൻഹ സ്വീകാര്യനാകുമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു. അൽപം പ്രാദേശിക വാദക്കാരൻ കൂടിയായ നിതീഷ് ഇതിൽ വീണേക്കുമെന്നാണ് പ്രതിപക്ഷ പ്രതീക്ഷ.
പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ജെഡിയുവിൻ്റെയടക്കം സഖ്യകക്ഷികളുടെ പിന്തുണ എൻ ഡി എയ്ക്ക് വേണം. സ്ഥാനാർത്ഥി നിർണയത്തിലൂടെ എൻഡിഎ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള പ്രതിപക്ഷം ശ്രമം വിജയിക്കുമോയെന്നും കണ്ടറിയണം.
24 വര്‍ഷം സിവിൽ സര്‍വീസ് മേഖലയിൽ പ്രവര്‍ത്തിച്ച യശ്വന്ത് സിൻഹ 1986 ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ജനതാദൾ ആയിരുന്നു ആദ്യ പാർട്ടി. ചന്ദ്രശേഖര്‍, വാജ്പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു.
ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് ബിജെപിയിൽ ചേര്‍ന്ന ശേഷം വാജ്പേയ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ യശ്വന്ത് സിൻഹ അദ്ദേഹത്തോട് ഇടഞ്ഞു. 2018 ൽ ബിജെപി വിട്ട യശ്വന്ത് സിൻഹ കടുത്ത മോദി വിമർശകനായിരുന്നു.
ഭരണപക്ഷ വോട്ടുകൾ കൂടി നേടാൻ സിൻഹയ്ക്ക് കഴിയുമോ എന്ന് കണ്ടറിയണം.സിൻഹ സ്ഥാനാർത്ഥിയായ ശക്തമായ മത്സരം ഉറപ്പായി.