ന്യൂഡൽഹി: കൊടിയിലും പേരിലും മതങ്ങളുടെ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വി നൽകിയ പൊതുതാല്പര്യ ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ ലീഗ് അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.
പാർട്ടിയുടെ പേരുമാറ്റാനുള്ള ചർച്ചകൾ ലീഗിൽ സജീവമായിട്ടുണ്ട്. ഹർജിയിൽ മറുപടി നൽകാൻ സുപ്രീം കോടതി മൂന്നാഴ്ച്ച സമയം നൽകിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗ കേസിലെ പ്രതിയാണ് ഹർജി നൽകിയതെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും മുസ്ലിം ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകത ദൾ, എ.ഐ.എം.ഐ.എം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് റിസ്വി ഹർജി നൽകിയത്.
ഹർജിയിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ കക്ഷികളാക്കിയിരുന്നില്ല. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ മുസ്ലിം ലീഗിനെ ഉൾപ്പെടെ കക്ഷി ചേർക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
കേന്ദ്രമന്ത്രിസഭയിലും കേരളത്തിലെ മന്ത്രിസഭകളിലും മുസ്ലിം ലീഗ് പാർട്ടിക്ക് അംഗങ്ങളുണ്ടായിരുന്നുവെന്നും 1948 മുതൽ പ്രവർത്തിച്ചു വരുന്ന രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗെന്നും ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും അഭിഭാഷകൻ ഹാരിസ് ബീരാനും കോടതിയിൽ ചൂണ്ടിക്കാട്ടി.
ശിവസേന, ശിരോമണി അകാലിദൾ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ മതം ഉണ്ടെങ്കിലും അവരെ ബോധപൂർവ്വം ഒഴിവാക്കുകയാണ് ഹർജിക്കാരൻ ചെയ്തതെന്ന് ഇരുവരും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
ശിവസേനയിലെ ശിവൻ ദൈവമല്ലെന്നും ശിവാജിയെയാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ച വാദം. ജനപ്രാതിനിധ്യ നിയമത്തിലെ 29 (എ), 123(3)(3എ) എന്നീ വകുപ്പുകളനുസരിച്ച് മതപരമായ ചിഹ്നങ്ങളോ പേരുകളോ ഉപയോഗിച്ച് വോട്ട് അഭ്യർത്ഥിക്കരുതെന്ന് ഹർജിയിൽ പറയുന്നു