Advertisment

കോണ്‍ഗ്രസിലിരുന്നപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചെറിയാനു കഴിഞ്ഞിരുന്നില്ല ! സി.പി.എം സഹയാത്രികനായിരുന്ന ഘട്ടത്തില്‍ കിട്ടിയ സീറ്റുകളിലും ജയിക്കാൻ കഴിഞ്ഞില്ല. രാജ്യസഭാ സീറ്റ് മോഹിച്ചെങ്കിലും കിട്ടിയതുമില്ല ! ഉദ്യോഗത്തിലായാലും രാഷ്ട്രീയത്തിലായാലും ഒരാളുടെ കഴിവും കരുത്തും അളക്കാനാവുക, ഏതെങ്കിലുമൊരു സ്ഥാനത്തിരുന്ന് ആ പ്രവൃത്തി എങ്ങനെ ഏറ്റെടുത്തു നടത്തി എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. നവ കേരള മിഷന്‍റെ തലപ്പത്തിരുന്ന് ചെറിയാന്‍ ഫിലിപ്പിന് വേണ്ടവണ്ണം തൃപ്തികരമായി ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴി‍ഞ്ഞുവോ എന്ന ചോദ്യം ഉയരുന്നുണ്ട് ? ചെറിയാന്‍ ഫിലിപ്പിനെക്കൊണ്ടു കോണ്‍ഗ്രസിനെന്തു നേട്ടം ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

അവസാനം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആദ്യം ഒരു ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ കണ്ട് രക്ഷകര്‍ത്താവായി ഇരിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട്. പിന്നെ എ.കെ ആന്‍റണിയെ വീട്ടില്‍ ചെന്നു കണ്ട് കൂടിക്കാഴ്ച നടത്തിക്കൊണ്ട്. അങ്ങനെ 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസുകാരനായി. ഇനിയത്തെ ചോദ്യം ഇതു തന്നെ. ചെറിയാന്‍ ഫിലിപ്പിനെക്കൊണ്ട് കോണ്‍ഗ്രസിന് എന്തു പ്രയോജനമാണുണ്ടാവുക ?

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ചോദ്യത്തിനു പ്രസക്തിയേറെയുണ്ട്. 2001 -ല്‍ കോണ്‍ഗ്രസ് വിട്ടതാണ് ചെറിയാന്‍ ഫിലിപ്പ്. അതും ഉമ്മന്‍ ചാണ്ടിയോട് എതിര്‍ത്ത്. 2001 ല്‍ ജയിക്കാന്‍ പാകത്തിന് ഒരു നിയമസഭാ സീറ്റ് തന്നില്ലെന്നായിരുന്നു ചെറിയാന്‍റെ പരാതി.

ആദ്യം ഉമ്മന്‍ ചാണ്ടിയോടു തെറ്റി. പിന്നീട് കെ. കരുണാകരനുമായിട്ടായിരുന്നു ചങ്ങാത്തം. അപ്പോഴേയ്ക്ക് അധികാരവും സ്വാധീനവും നഷ്ടപ്പെട്ട കരുത്തില്ലാത്ത നേതാവായി മാറിയിരുന്നു കരുണാകരന്‍. എങ്കിലും ചെറിയാന്‍ കരുണാകരനോടൊപ്പം നിന്നു. പിന്നെ സി.പി.എമ്മിന്‍റെ കുടാരത്തിലേയ്ക്ക്. അവിടെ കഴിഞ്ഞത് സി.പി.എം സഹയാത്രികനായി.

സി.പി.എം സഹയാത്രികനായി മാറിയ ചെറിയാന്‍ ഫിലിപ്പിനെ പിണറായി വിജയന്‍ തുണച്ചു. ഇരിക്കാന്‍ എ.കെ.ജി സെന്‍ററില്‍ത്തന്നെ ഒരു മുറി. ആഹാരവും അവിടെത്തന്നെ. കൈരളി ചാനലിലും ഒരു ചുമതല കിട്ടി. കോണ്‍ഗ്രസില്‍ ഇരിക്കുന്നതിനേക്കാള്‍ ഇതുതന്നെ ഭേദമെന്നു ചെറിയാന്‍ കണക്കുകൂട്ടി.

ഉമ്മന്‍ ചോണ്ടിയോടു പരിഭവിച്ചു കോണ്‍ഗ്രസ് വിട്ട ചെറിയാന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ആദ്യം മത്സരിച്ചത് പുതുപ്പള്ളിയില്‍ത്തന്നെ. സ്വാഭാവികമായും പരാജയമായിരുന്നു ഫലം. കല്ലൂപ്പാറയിലും വട്ടിയൂര്‍ക്കാവിലും മത്സരിച്ചെങ്കിലും ജയിച്ചു നിയമസഭയിലെത്താനായില്ല.

എപ്പോഴും രാഷ്ട്രീയക്കാരനായിരുന്ന ചെറിയാന്‍ ഫിലിപ്പിന് രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കാനാവുന്ന ചുമതലകളിലായിരുന്നു താല്‍പര്യം. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം കിട്ടി. ഒന്നാം പിണറായി സര്‍ക്കാരില്‍ നവ കേരള മിഷന്‍ കോ-ഓര്‍ഡിനേറ്ററായും ചുമതല കിട്ടി.

നവ കേരള മിഷന്‍റെ ചുമതല വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ചുമതലയായിരുന്നു. എന്നു പറയാതെ വയ്യ. ലൈഫ് മിഷന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രധാന പദ്ധതികളാണ് ഈ മിഷനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവയുടെയെല്ലാം ചുമതല ചെറിയാന്‍ ഫിലിപ്പിനും.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ബ്ലോക്കില്‍ത്തന്നെയായിരുന്നു ഓഫീസ്. മുഖ്യമന്ത്രിയുടെ ഓഫീസ് മൂന്നാം നിലയില്‍. ചെറിയാന്‍റേത് അതേ നിരയില്‍ ഏറ്റവും താഴത്തേത്. അധികാര കേന്ദ്രത്തോട് തൊട്ടടുത്ത്.

ഈ മിഷനുകളുടെ ഏറ്റവും മുന്തിയ ചുമതലക്കാരന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുമായിരുന്നു ചെറിയാന്. ഉദ്യോഗത്തിലായാലും രാഷ്ട്രീയത്തിലായാലും ഒരാളുടെ കഴിവും കരുത്തും അളക്കാനാവുക, ഏതെങ്കിലുമൊരു സ്ഥാനത്തിരുന്ന് ആ പ്രവൃത്തി എങ്ങനെ ഏറ്റെടുത്തു നടത്തി എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.

നവ കേരള മിഷന്‍റെ തലപ്പത്തിരുന്ന് ചെറിയാന്‍ ഫിലിപ്പിന് വേണ്ടവണ്ണം തൃപ്തികരമായി ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴി‍ഞ്ഞുവോ എന്ന ചോദ്യം ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ അതിനു തുരങ്കം വെച്ചു എന്നു ചെറിയാന്‍ കാരണം പറയുന്നുണ്ടെങ്കിലും.

കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമുള്‍പ്പെടെയുള്ള പുതിയ നേതൃത്വത്തോടു യോജിക്കാതെ പല പ്രമുഖ പാര്‍ട്ടി നേതാക്കളും അടുത്ത കാലത്ത് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി.എം സംസ്ഥാന നേതൃത്വം കെ.പി അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വലിയ സ്വീകരണം നല്‍കുകയും ചെയ്തു. ഇത് കോണ്‍ഗ്രസിനു വലിയ ക്ഷീണമായി.

ഇപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെപ്പോലെ ഉയര്‍ന്ന രാഷ്ട്രീയ മൂല്യമുള്ള ഒരാള്‍ സി.പി.എം സഹയാത്രികന്‍ എന്ന ബന്ധം ഉപേക്ഷിച്ചു കോണ്‍ഗ്രസിലേയ്ക്കു മടങ്ങുമ്പോള്‍ അതിനു വലിയ പ്രത്യേകതകളുണ്ട്. കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേയ്ക്കു പോകുന്നവര്‍ക്ക് അവിടെ കിട്ടാന്‍ പോകുന്നത് അവഗണനയായിരിക്കുമെന്നൊരു സന്ദേശവും ചെറിയാന്‍ ഫിലിപ്പ് നല്‍കുന്നുണ്ട്.

എങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് കഴിഞ്ഞ കുറേ കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന പരാജയങ്ങളുടെയും സംഘടനാപരമായ ശക്തിക്ഷയങ്ങളുടെയും പശ്ചാത്തലത്തില്‍ പരിഹാര പ്രക്രിയയ്ക്ക് ചെറിയാന്‍ ഫിലിപ്പിന് എന്തു സംഭാവന നല്‍കാനാവും ?

ചെറിയാന്‍ ഫിലിപ്പ് എക്കാലത്തും ആന്‍റണി പക്ഷത്തു നിലയുറപ്പിച്ച നേതാവായിരുന്നു. 20 വര്‍ഷമായി സി.പി.എം സഹയാത്രികനായി കഴിഞ്ഞ ശേഷം കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിവന്നത് ഉമ്മന്‍ ചാണ്ടിയോടൊപ്പം ഒരു ചടങ്ങില്‍ സംസാരിച്ചുകൊണ്ടാണ്. കോണ്‍ഗ്രസില്‍ ചേരുകയാണെന്ന പ്രഖ്യാപനം നടത്തിയത് ഗുരുവും ആചാര്യനുമായ എ.കെ ആന്‍റണിയെ വീട്ടില്‍ പോയി കണ്ട ശേഷം. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ തന്നെ വിളിച്ച് കോണ്‍ഗ്രസിലേയ്ക്കു ക്ഷണിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ചെറിയാന്‍റെ ബന്ധങ്ങള്‍ ആന്‍റണി പക്ഷത്തു തന്നെയാണെന്നതു കണ്ടേ തീരൂ.

സംഘടനാ തെരഞ്ഞെടുപ്പു വരുമ്പോള്‍ ചെറിയാന്‍ ഫിലിപ്പിന്‍റെ പക്ഷവും കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഷയമാകും തീര്‍ച്ച. സംഘടനാ തെരഞ്ഞെടുപ്പു നടത്തി പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലൂടെ പുതിയ നേതൃത്വം മുന്നോട്ടു പോകുമ്പോള്‍ ഇടതു യാത്ര കഴിഞ്ഞു മടങ്ങി വരുന്ന ചെറിയാന്‍ ഫിലിപ്പിന്‍റെ സ്ഥാനം എവിടെയായിരിക്കും ?

കോണ്‍ഗ്രസിലിരുന്നപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചെറിയാനു കഴിഞ്ഞിരുന്നില്ല. സി.പി.എം സഹയാത്രികനായിരുന്ന ഘട്ടത്തില്‍ കിട്ടിയ സീറ്റുകളില്‍ ജയിക്കാനും കഴിഞ്ഞില്ല. രാജ്യസഭാ സീറ്റ് മോഹിച്ചെങ്കിലും കിട്ടിയതുമില്ല.

കോണ്‍ഗ്രസിലേയ്ക്കു മടങ്ങിയ ചെറിയാന് ഇനി ആഗ്രഹിക്കാവുന്നത് രാജ്യസഭാ സീറ്റാണ്. എ.കെ ആന്‍റണി ഒഴിയുന്നതോടെ കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടും. തിരുവനന്തപുരത്ത് പത്ര ലേഖകര്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ആ സീറ്റ് ചെറിയാന്‍ പോലും ആഗ്രഹിക്കില്ലെന്നായിരുന്നു എ.കെ ആന്‍റണിയുടെ മറുപടി. അതു രാഷ്ട്രീയമായ മറുപടി എന്നു മാത്രം കണ്ടാല്‍ മതി.

-ചീഫ് എഡിറ്റര്‍

editorial
Advertisment