"കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നു. വ്യവാസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യപൂര്‍വം മുന്നോട്ടു വരുന്നു. ഇതില്‍ ഞാന്‍ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു". കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ വാക്കുകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കുക തന്നെ ചെയ്തു.
പ്രമുഖ വ്യവസായി എം.എ യൂസഫലി തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിനു സമീപം ബൈപ്പാസിനോടു ചേര്‍ന്നു നിര്‍മിച്ച വലിയ മാളിന്‍റെ ഉല്‍ഘാടന ചടങ്ങിലാണ് കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ സി.പി.എം മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ടു പ്രസ്താവന നടത്തിയത്.
ശശി തരൂര്‍ അങ്ങനെയാണ്. കേരളത്തിലെ ഒരു സാധാരണ രാഷ്ട്രീയക്കാരന്‍റെ കാഴ്ചപ്പാടല്ല അദ്ദേഹത്തിന്‍റേത്. കേരളത്തിന്‍റെ പൊതു രാഷ്ട്രീയത്തിലുള്ള കുത്തിത്തിരിപ്പുകളും പാരവെയ്പുകളുമൊന്നും തരൂരിനു വശമില്ല. ഐക്യരാഷ്ട്ര സഭയില്‍ പ്രവര്‍ത്തിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലും ശത്രുതകളിലുമൊക്കെ ഇടപെട്ട് ഉന്നതമായ ആഗോള രാഷ്ട്രീയത്തില്‍ പയറ്റിതെളിഞ്ഞ ശശി തരൂരിന്‍റെ രാഷ്ട്രീയ സംസ്കാരം ഒന്നു വേറെ തന്നെയാണ്.
അതുകൊണ്ടു തന്നെയാണ് സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍വേയുടെ കാര്യത്തിലും ശശി തരൂര്‍ സ്വന്തം തീരുമാനവുമായി വേറിട്ടു നിന്നത്. കെ. റെയിലിനെതിരെ യു.ഡി.എഫ് പ്രതിനിധി സംഘം കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കാന്‍ പോയപ്പോള്‍ ശശി തരൂര്‍ വിട്ടുനിന്നു. ആ നിവേദനത്തില്‍ അദ്ദേഹം ഒപ്പിട്ടുമില്ല.കേരളത്തിലെ യു.ഡി.എഫ് എ.പിമാരുടെ സംഘമാവട്ടെ, റെയില്‍വേ മന്ത്രിയെ കണ്ട് കെ-റെയില്‍ പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെടുകയും ചെയ്തു.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന മേഖലകളില്‍ കേരളം അത്യുജ്വലമായ നേട്ടങ്ങള്‍ നേടിയിരിക്കുന്നത് 1957 മുതല്‍ മാറി മാറി വന്ന സര്‍ക്കാരുകളുടെ തുടചര്‍ച്ചയായ പ്രവര്‍ത്തനം മൂലമാണ്.
ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അതിന്‍റേതായ ശൈലിയില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരും. അടുത്ത തെരഞ്ഞെടുപ്പില്‍ വരുന്ന പുതിയ സര്‍ക്കാര്‍ അതു പൂര്‍വാധികം ഭംഗിയോടെ തുടരുകയും ചെയ്യും. മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണ അടുത്ത സര്‍ക്കാര്‍ തടസപ്പെടുത്താറില്ല. അതുകൊണ്ടാണ് കേരളം ഇത്രകണ്ട് വളര്‍ന്നത്.
നാട് വ്യവസായ സൗഹൃദമാകുമ്പോള്‍ ചിലര്‍ക്കു ദ്രോഹ മനസ്ഥിതിയുണ്ടാകുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണു ചൂണ്ടിക്കാട്ടിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം ശക്തമായ നീക്കം തുടങ്ങിയ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി ഇതുപൊലൊരു ചടങ്ങില്‍ പ്രസംഗിക്കവെ കപട പരിസ്ഥിതി വാദികളെക്കുറിച്ചു പറഞ്ഞിരുന്നു. പരിസഥിതി വാദികളെന്ന പേരില്‍ ചിലര്‍ വന്‍ പദ്ധതികളെ അട്ടിമറിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.
തിരുവനന്തപുരത്തു ടെക്നോപാര്‍ക്കില്‍ തുടങ്ങുന്ന ടോറസ് എന്ന അമേരിക്കന്‍ സ്ഥാപനത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരിസ്ഥിതി വാദികള്‍ എന്നവകാശപ്പെട്ട ചിലര്‍ വലിയ തടസങ്ങള്‍ ഉണ്ടാക്കിയതാണ്. ഗ്രീന്‍ ട്രൈബ്യൂണലിലും സുപ്രീം കോടതിയിലുമൊക്കെ കേസുമായി പോയെങ്കിലും ഒരിടത്തുനിന്നും അവര്‍ക്കനുകൂലമായ വിധി കിട്ടിയില്ലെന്ന കാര്യം ഓര്‍ക്കണം.
കേസ് മൂലം 2000 കോടിയിലേറെ രൂപാ മുതല്‍ മുടക്കുള്ള വന്‍ പദ്ധതി മാസങ്ങളോളം വൈകി. 25000 -ലധികം പേര്‍ക്കു ഉയര്‍ന്ന ജോലി കിട്ടുമായിരുന്നതു താമസിച്ചു. ഇതു കേരളത്തിന്‍റെ പൊതുവായൊരു പ്രശ്നമാണെന്നുതന്നെയാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. അതിനു പിന്തുണയുമായി ശശി തരൂര്‍ അതേ വേദിയില്‍ പ്രസംഗിക്കുകയും ചെയ്തു.
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സില്‍വര്‍ ലൈന്‍ പദ്ധതിയെ കാണുന്നത് പിണറായി വിജയനെതിരെ ആഞ്ഞടിക്കാനുള്ള വടിയായിട്ടാണ്. പദ്ധതിക്കെതിരെ കേന്ദ്രത്തെ സമീപിച്ച പ്രതിപക്ഷ നേതാക്കളോടൊപ്പം കൂടാന്‍ ശശി തരൂര്‍ കൂട്ടാക്കിയിരുന്നുമില്ല. ഇപ്പോഴിതാ തിരുവനന്തപുരത്ത് എം.എ യൂസഫ് അലിയുടെ മാള്‍ ഉല്‍ഘാടനം ചെയ്യുന്ന വേദിയില്‍ മുഖ്യമന്ത്രിക്കനുകൂലമായി നിലപാടുറപ്പിച്ച് ശശി തരൂര്‍ ശ്രദ്ധേയനാകുന്നു.
കെ. സുധാകരനും വി.ഡി സതീശനും പറയുന്നത് സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ നന്ദിഗ്രാം ആക്കുമെന്നാണ്. പ്രതിപക്ഷം കടുത്ത സമര പരിപാടികള്‍ക്കു രൂപം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ശശി തരൂര്‍ വ്യത്യസ്ത നിലപാടുമായി രംഗത്തു വരുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായിരിക്കെ ശശി തരൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്നത് രാഷ്ട്രീയമായി ശെരിയല്ല എന്ന വസ്തുത നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനകത്ത് ശശി തരൂരിനെതിരായ നീക്കങ്ങള്‍ക്ക് ആക്കം വര്‍ധിച്ചിരിക്കുന്നു.
ഒരു കാര്യം ഓര്‍ക്കണം. ബുദ്ധിപൂര്‍വം രാഷ്ട്രീയം കളിക്കുന്ന ആളാണ് ശശി തരൂര്‍. ജനങ്ങളുടെ മനസറിഞ്ഞ് നിലപാട് ഉറപ്പിക്കാന്‍ ശ്രദ്ധിക്കുന്ന നേതാവും. നേരത്തേ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തിലായാലും ഇപ്പോള്‍ പിണറായിയെ പുകഴ്ത്തുന്ന കാര്യത്തിലായാലും ശശി തരൂര്‍ ഒരു നിലപാടെടുക്കുന്നത് കാര്യങ്ങള്‍ ശരിക്ക് പഠിച്ച ശേഷമാണ്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിനും എതിരായ നിലപാടിലാണ് തരൂര്‍. ഹൈക്കമാന്‍റിനെതിരെ ഗുലാം നബി ആസാദിനെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ രൂപീകരിച്ച ഗ്രൂപ്പ് 23 -യില്‍ പ്രമുഖനാണ് ശശി തരൂര്‍. സംഘം ഇപ്പോഴും ഹൈക്കമാന്‍റിനോടു പുറം തിരിഞ്ഞു നില്‍ക്കുന്നു. എന്താണ് ശശി തരൂരിന്‍റെ മനസിലെ കണക്കുകൂട്ടല്‍ ?
ജയ്പ്പൂരില്‍ വന്‍ കോണ്‍ഗ്രസ് റാലി നടന്നു. നേതൃത്വം കൊടുത്തത് സോണിയാ ഗാന്ധിയും രണ്ടു മക്കളം.