ഇടതു സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ ബാഹ്യ സമ്മര്‍ദം; സ്ഥാനാര്‍ഥിയുടെ പത്രസമ്മേളനത്തില്‍ ഒരു പുരോഹിതന്‍ എങ്ങനെ വന്നു ? ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥി... ഇടതു മുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉയര്‍ന്നപ്പോള്‍ ഇടതുപക്ഷ നേതാക്കള്‍ വെറുതേ മിണ്ടാതിരുന്നു. പറയുന്നേടത്തോളം പറയട്ടെ എന്ന മട്ടില്‍. അവസാനം മന്ത്രി പി. രാജീവിന്‍റെ പ്രസ്താവന: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭയെ അനാവശ്യമായി വലിച്ചിഴച്ച് അവഹേളിക്കാനാണ് പ്രതിപക്ഷ ശ്രമം.
ഇടതുപക്ഷം കാത്തിരുന്നത് അതാണ്. സഭയുടെ സഭയുടെ പേരു വരണമെന്നു തന്നെ. ചില പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തോലിക്കാ സഭയുടെ പേരു പറയാതെ വയ്യെന്നായി. രമേശ് ചെന്നിത്തലയെപ്പോലെ പരിചയമുള്ള രാഷ്ട്രീയ നേതാക്കള്‍ വളരെ സൂക്ഷിച്ചു തന്നെ പ്രതികരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.
ആരെന്തൊക്കെ പറഞ്ഞാലും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭ തന്നെ കേന്ദ്ര ബിന്ദു. അല്ലെങ്കില്‍ പിന്നെ സി.പി.എം കത്തോലിക്കാ സഭയുടെ പ്രമുഖ സ്ഥാപനമായ എറണാകുളം ലിസി ആശുപത്രിയുടെ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് ഡോ. ജോ ജോസഫിനെ അന്വേഷിച്ചു തപ്പിയെടുത്തു കൊണ്ടുവന്നതെന്തിന് ?
അതെ. സി.പി.എം തൃക്കാക്കരയില്‍ വലിയൊരു പരീക്ഷണത്തിലാണ്. ഇവിടെ 54 ശതമാനം വരും ക്രിസ്ത്യന്‍ വോട്ടുകള്‍. ഇതില്‍ 28 ശതമാനവും സിറിയന്‍ കത്തോലിക്കാ സമുദായക്കാരാണ്. ലത്തീന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സമുദായക്കാര്‍ ബാക്കി.
സി.പി.എമ്മിനും ഇടതു പക്ഷത്തിനും അങ്ങനെയങ്ങു വഴങ്ങാന്‍ കൂട്ടാക്കിയിട്ടില്ലാത്ത ജില്ലയാണ് എറണാകുളം. ജില്ലയുടെ ഹൃദയം തന്നെയാണ് തൃക്കാക്കര. ഐ.ടി ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അധ്യാപകരുമൊക്കെയുള്‍പ്പെടുന്ന ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ താമസിക്കുന്ന പ്രദേശം. ഇവിടേയ്ക്കാണ് സി.പി.എം ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായ ജോ ജോസഫിനെ അവതരിപ്പിക്കുന്നത്.
പക്ഷെ എപ്പോഴും കോണ്‍ഗ്രസിനോടൊപ്പം നിന്നിട്ടുള്ള തൃക്കാക്കര ഉമാ തോമസിനെ കൈവിടുമോ എന്നതാണു ചോദ്യം. കോണ്‍ഗ്രസ് നേതൃത്വത്തിന് സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നില്ല. പാര്‍ട്ടി അണികളെയും ഇടഞ്ഞു നിന്ന നേതാക്കളെയും ഒറ്റച്ചരടില്‍ കൊണ്ടുവരാനും നേതൃത്വത്തിനു കഴിഞ്ഞിരിക്കുന്നു. എറണാകുളം ജില്ലക്കാരന്‍ തന്നെയായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നത്.
സമുദായ പ്രശ്നം മാത്രമല്ല ഈ ഉപതെരഞ്ഞെടുപ്പിലെ വിഷയം. കെ-റെയില്‍ വിഷയത്തിലൂടെ വികസന രാഷ്ട്രീയം മുന്നോട്ടു കൊണ്ടുവരാന്‍ ഇടതുപക്ഷം ശ്രമിക്കുമ്പോള്‍ കെ-റെയിലിന്‍റെ പേരില്‍ വോട്ടു ചോദിക്കാന്‍ ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷത്തിന്‍റെ മറുചോദ്യം.
അതിനിടയിലാണ് സമുദായ പ്രശ്നം സംസാര വിഷയമാകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ആഞ്ഞടിച്ച ശബരിമല വിഷയം കത്തിപ്പടര്‍ന്നപ്പോള്‍ യു.ഡി.എഫിനു കിട്ടിയത് 20 -ല്‍ 19 സീറ്റ്. വിഷയം ആളിക്കത്തിച്ച ബി.ജെ.പിക്കു കിട്ടിയത് ദയനീയ പരാജയം.
ഇപ്പോള്‍ ക്രിസ്ത്യന്‍-മുസ്ലിം അകല്‍ച്ച കടുപ്പിക്കാന്‍ ബി.ജെ.പി പെടാപ്പാടു പെടുന്നു. കരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന്‍റെ പിന്തുണ കൊണ്ടേ ഇനി രക്ഷപ്പെടാനാവൂ എന്ന് പി.ജെ.പി നേതാക്കളും കരുതുന്നു. പക്ഷെ പാര്‍ട്ടി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് ഇതൊന്നും യാതൊരു വിധ പ്രതീക്ഷയും നല്‍കുന്നതുമില്ല.
ആം ആദ്മി പാര്‍ട്ടിയും ട്വന്‍റി-ട്വന്‍റിയും മത്സരിക്കുമെന്നു സംസാരമുണ്ടായിരുന്നുവെങ്കിലും അവരും ഇല്ലെന്നായിരിക്കുന്നു. അപ്പോള്‍ പിന്നെ മത്സരം ഉമാ തോമസും ജോ ജോസഫും തമ്മില്‍ തന്നെ.
ശബരിമല വിഷയം മാത്രമല്ല 2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിച്ചത്. രാഹുല്‍ ഗാന്ധിയാകും അടുത്ത പ്രധാനമന്ത്രി എന്ന ചിന്ത ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫ് പെട്ടിയിലേയ്ക്കൊഴുകാന്‍ വഴിയൊരുക്കി. പക്ഷെ 2014 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ നേട്ടം കൊയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയും നേടി.
ഇത്തവണ ന്യൂനപക്ഷ വോട്ട് എങ്ങോട്ടു തിരിയും ? എറണാകുളം ജില്ലയിലെ പരമ്പരാഗത വോട്ടിങ്ങ് രീതി ഇത്തവണയും തുടരുമോ ? ഒരു 'കത്തോലിക്കാ ഫാക്ടര്‍' ഇവിടെ നിര്‍ണായകമാകുമോ ?
പ്രചാരണം കടുത്തു തുടങ്ങിയിരിക്കുന്നു...
-ചീഫ് എഡിറ്റര്‍