മൂവാറ്റുപുഴ: കോണ്‍ഗ്രസ് സംസ്ഥാന നേതാവും കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയായ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡികെടിഎഫ്) സംസ്ഥാന പ്രസിഡന്‍റുമായ തൊടുപുഴ കദളിക്കാട് മാളിയേക്കല്‍ പോളിന്‍റെ മകന്‍ ജോയി മാളിയേക്കല്‍ (65) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കദളിക്കാട് വിമല മാതാ പള്ളി സെമിത്തേരിയില്‍.
പൂവരണി പാറേക്കാട്ട് പരേതനായ ജോസഫ് സെബാസ്റ്റ്യന്‍റെ (കുഞ്ഞേട്ടന്‍റെ) മകള്‍ ആനിയമ്മയാണ് ഭാര്യ. പോള്‍ ജെ മാളിയേക്കല്‍ ഏക മകനാണ്. മാതാവ് പെണ്ണമ്മ കുടയത്തൂര്‍ തെങ്ങുംപള്ളി കുടുംബാംഗമാണ്.
സഹോദരങ്ങള്‍: സുജ സോണി (എടത്തല, കോതമംഗലം), സുജി ബിനോയി (ഐനിക്കല്‍, മാള ), ലിനറ്റ് ജോസി (മാപ്പിളശേരി, ആലപ്പുഴ).
അന്ത്യയാത്ര പ്രിയ നേതാവ് ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ച് യാത്ര പറഞ്ഞശേഷം
എറണാകുളത്ത് കോണ്‍ഗ്രസിന്‍റെ എണ്ണപ്പെട്ട നേതാക്കളിലൊരാളായിരുന്നു കെപിസിസി അംഗമായ ജോയ് മാളിയേക്കല്‍. എക്കാലവും ഉമ്മന്‍ ചാണ്ടിയോടും എ ഗ്രൂപ്പിനോടും ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു ജോയിയുടെ രാഷ്ട്രീയം.
കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയായ ഡികെടിഎഫ് എറണാകുളം ജില്ലാ പ്രസിഡന്‍റും പിന്നീട് കഴിഞ്ഞ 6 വര്‍ഷത്തോളമായി സംസ്ഥാന പ്രസിഡന്‍റുമാണ് ജോയി. കെ എസ് യുവിലൂടെയായിരുന്നു രാഷ്ട്രീയത്തിന് തുടക്കം. യൂത്ത് കോൺഗ്രസ് , കോൺഗ്രസ് , ഐ എൻ ടി യു സി എന്നിവയിലും പദവികൾ വഹിച്ചു. മൂവാറ്റുപുഴയിൽ കോൺഗ്രസിന്റെ ഏറ്റവും പ്രധാന നേതാവായിരുന്നു.
മിക്ക പോഷക സംഘടനകളും കോണ്‍ഗ്രസ് അടുത്ത കാലത്ത് പുനസംഘടിപ്പിച്ചെങ്കിലും ഡികെടിഎഫ് തലപ്പത്തുനിന്നും ജോയി മാളിയേക്കലിനെ മാറ്റാന്‍ നേതൃത്വം തയ്യാറായില്ല. അത്രയ്ക്ക് സജീവമായിരുന്നു സംഘടനാരംഗത്ത് ജോയിയുടെ പാടവം.
സാറേ... ഞാന്‍ പോകുവാ...
എക്കാലവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു ജോയി മാളിയേക്കല്‍. ആ സ്നേഹം അവസാനം വരെ അദ്ദേഹം കാത്തു സൂക്ഷിച്ചതിന്‍റെ തെളിവായിരുന്നു മരണക്കിടക്കയില്‍ നിന്നും പ്രിയ നേതാവിനെ ഫോണില്‍ വിളിച്ചുള്ള ആ യാത്ര പറച്ചില്‍.
ഉദര സംബന്ധമായ രോഗങ്ങളാല്‍ ഏതാനും നാളുകളായി ചികില്‍സയിലായിരുന്ന ജോയിയുടെ ആരോഗ്യനില കഴിഞ്ഞ ദിവസമാണ് ഏറെ വഷളായത്. തന്‍റെ ആരോഗ്യസ്ഥിതിയുടെ യഥാര്‍ഥ സ്ഥിതി അറിഞ്ഞയുടന്‍ ഭാര്യ ആനിയമ്മയില്‍ നിന്നും ഫോണ്‍ വാങ്ങി ഐസിയുവില്‍ വച്ചുതന്നെ ഉമ്മന്‍ ചാണ്ടിയെ വിളിച്ചു. 'എന്താ ജോയി...' എന്ന ചോദ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി ഫോണെടുത്തത്.
"എന്‍റെ അവസ്ഥ മോശമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു, സാറേ ഞാന്‍... പോകുവാ...ഇനി ഞാനില്ല .." എന്നായിരുന്നു മാളിയേക്കലിന്‍റെ വാക്കുകള്‍...
എന്താ ജോയി അങ്ങനെയൊക്കെ... 'ജോയിയെ ഞാന്‍ വിടില്ലെ'ന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ജോയിയെ ഉമ്മന്‍ ചാണ്ടി ആശ്വസിപ്പിക്കുകയും ചെയ്തു. അത്രയ്ക്കായിരുന്നു ജോയി മാളിയേക്കലിന് പ്രിയ നേതാവിനോടുള്ള ഇഷ്ടം.
തൊടുപുഴ മുതല്‍ എറണാകുളം വരെയുള്ള ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സുപരിചിതനായിരുന്നു ജോയി മാളിയേക്കല്‍.