/sathyam/media/post_attachments/WTVUqdDOCqXQL2jK7gbU.jpg)
തിരുവനന്തപുരം: യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓർമയിൽ ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കും. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും.കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്‍റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും.
തിരുവനന്തപുരത്ത് പാളയം പള്ളിക്ക് മുന്നില്‍ നിന്ന് രാവിലെ 7 മണിക്ക് സംയുക്ത കുരിശിന്‍റെ വഴി ചടങ്ങുകള്‍ തുടങ്ങും. വിവിധ പള്ളികളിൽ പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. മലയാറ്റൂരിലേക്ക് തീർത്ഥാടകരുടെ പ്രവാഹമാണ്.
യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ യേശുക്രിസ്തുവിന്‍റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.
പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓർത്തഡോക്സ് സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ് ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമർശിക്കാറുണ്ട്.