ഭുവനേശ്വർ: ഒരു കോടി വിലമതിക്കുന്ന സ്വത്തുക്കൾ റിക്ഷക്കാരന് നൽകി 63 കാരിയായ വീട്ടമ്മ.നീണ്ട ഇരുപത്തിയഞ്ച് വർഷം തന്നെയും തന്റെ കുടുംബത്തെയും സഹായിച്ച് കൂടെ നിന്ന സൈക്കിൾ റിക്ഷക്കാരനാണ് വീട്ടമ്മ സ്വത്തുക്കൾ നൽകിയത്.
ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. മിനാതി പട്‌നായിക് എന്ന് സ്ത്രീയാണ് 25 വർഷക്കാലം തങ്ങളുടെ തണലായി കൂടെ നിന്ന് റിക്ഷക്കാരന് തന്റെ സ്വത്തുക്കൾ ദാനം ചെയ്തത്. കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്ന് നിലകളുള്ള വീടും ആഭരണങ്ങളും അടങ്ങുന്നതാണ് സ്വത്തുക്കൾ.
വിധവയായ സ്ത്രീയുടെ ഏക ആശ്രയം ബുദ്ധ സമാൽ എന്ന റിക്ഷാക്കാരനും അയാളുടെ കുടുംബവും ആയിരുന്നു. ഇത്രയും കാലം കൂടെ നിന്നതിനുള്ള സ്നേഹ സമ്മാനമായിട്ടാണ് ബുദ്ധ സമാലിന് സ്വത്തുക്കൾ കൈമാറിയതെന്ന് മിനാതി പട്‌നായിക് വ്യക്തമാക്കി. അവന്റെ സത്യസന്ധതയ്‌ക്ക് മുന്നിൽ ഈ സ്വത്തുക്കൾ ഒന്നുമല്ലെന്ന് സ്ത്രീ വ്യക്തമാക്കി.
ബുദ്ധ സമാലിന് 50 വയസുണ്ടെങ്കിലും അവനും ഭാര്യയും തന്നെ അമ്മ എന്നാണ് വിളിക്കുന്നത്.അവരുടെ മക്കൾ അമ്മൂമ്മയെന്നും വിളിക്കുന്നു, അവരുടെ ലാളിത്യവും സത്യസന്ധതയേയും വെച്ച് എന്റെ സ്വത്തുക്കളെ താരതമ്യം ചെയ്യാൻ കഴിയില്ല, അവരുടെ മഹിമ അതിലും മുകളിലാണെന്ന് മിനാതി കൂട്ടിച്ചേർത്തു.
എഞ്ചിനീയറായിരുന്ന മിനാതിയുടെ ഭർത്താവ് കഴിഞ്ഞ വർഷം ജൂലൈയിൽ കാൻസർ ബാധ മൂലം മരണപ്പെടുകയായിരുന്നു. ഇവരുടെ ഏക മകളായ കമൽ ഈ വർഷം ആദ്യം ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെയാണ് മിനാതി അനാഥയായത്. താൻ സ്വത്തുക്കൾ ബുദ്ധ സമാലിന് നൽകുന്നതിൽ സഹോദരങ്ങൾക്ക് അല്പം നീരസമുണ്ടായിരുന്നതായി മിനാതി പറഞ്ഞു.
സ്വത്തുക്കൾ സ്വീകരിക്കാൻ ആദ്യം മടിച്ചു നിന്ന് ബുദ്ധ സമാൽ മിനാതിയുടെ സ്‌നേഹത്തിന് മുൻപിൽ സമ്മതം മൂളുകയായിരുന്നു. തങ്ങളും ഒപ്പം വേണമെന്ന അമ്മയുടെ ആഗ്രഹത്തിന് ഒപ്പം നിൽക്കുകയാണ് താൻ ചെയ്തതെന്ന് ബുദ്ധ സമാൽ വ്യക്തമാക്കി.