രാഷ്ട്രീയമല്ല, മനുഷ്യത്വപരമായ പ്രശ്‌നമാണ്'; യുഎന്നിലെ ഇന്ത്യയുടെ നിലപാടിനെതിരെ ഒവൈസി

'ഇതൊരു മനുഷ്യത്വപരമായ പ്രശ്നമാണ്, രാഷ്ട്രീയമല്ല. പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍, ഗ്ലോബല്‍ സൗത്ത്, സൗത്ത് ഏഷ്യ, ബ്രിക്സ് എന്നിവിടങ്ങളില്‍ ഇന്ത്യ ഒറ്റപ്പെടുന്നു.

New Update
asaduddin ovaisi


 യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം സംബന്ധിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ വിമര്‍ശിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. വിഷയം മനുഷ്യത്വപരമാണെന്നും രാഷ്ട്രീയമല്ലെന്നും ഒവൈസി പറഞ്ഞു. ഈ നീക്കത്തെ ഞെട്ടിപ്പിക്കുന്നതെന്നാണ് ഒവൈസി വിശേഷിപ്പിച്ചത്. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കൊണ്ട് യുഎന്നില്‍ ജോര്‍ദാന്‍ തയ്യാറാക്കിയ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുക, സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയായിരുന്നു പ്രമേയത്തിലെ മറ്റ് പ്രധാന ആവശ്യങ്ങള്‍. പ്രമേയത്തില്‍ ഭീകര സംഘടനയായ ഹമാസിനെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. 

Advertisment

'ഇതൊരു മനുഷ്യത്വപരമായ പ്രശ്നമാണ്, രാഷ്ട്രീയമല്ല. പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍, ഗ്ലോബല്‍ സൗത്ത്, സൗത്ത് ഏഷ്യ, ബ്രിക്സ് എന്നിവിടങ്ങളില്‍ ഇന്ത്യ ഒറ്റപ്പെടുന്നു.', ഒവൈസി കൂട്ടിച്ചേര്‍ത്തു. 'നരേന്ദ്ര മോദി ഹമാസ് ആക്രമണത്തെ അപലപിച്ചു, എന്നാല്‍ സന്ധി ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജോര്‍ദാന്‍ രാജാവുമായി സംസാരിച്ചു, എന്നാല്‍ ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. ഇത് പൊരുത്തമില്ലാത്ത വിദേശ നയമാണ്,' ഒവൈസി ട്വിറ്ററില്‍ കുറിച്ചു.

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ (യുഎന്‍ജിഎ) പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതില്‍ ഞെട്ടലും ലജ്ജയുമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര പ്രതികരിച്ചിരുന്നു.  ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയമാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്.  ഗാസ മുനമ്പില്‍ തടസ്സമില്ലാത്ത ദുരിതാശ്വാസ സാമഗ്രികളുടെ  പ്രവേശനത്തിനും ആഹ്വാനം ചെയ്യുന്ന പ്രമേയം കൂടിയായിരുന്നു ഇത്. ഒക്ടോബര്‍ ഏഴിന് തീവ്രവാദി സംഘം നടത്തിയ ആക്രമണത്തില്‍ 1,400-ലധികം പേര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഹമാസിനെതിരെ ഇസ്രയേല്‍ വന്‍ പ്രത്യാക്രമണം ആരംഭിച്ചത്.

പത്താം അടിയന്തര പ്രത്യേക സമ്മേളനത്തില്‍ ഒത്തുചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലെ (യുഎന്‍ജിഎ) 193 അംഗങ്ങള്‍, ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ വോട്ട് ചെയ്തു. ബംഗ്ലാദേശ്, മാലിദ്വീപ്, പാകിസ്ഥാന്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ 40ലധികം രാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചു. 

'സാധാരണക്കാരുടെ സംരക്ഷണവും നിയമപരവും മാനുഷികവുമായ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കലും' എന്ന തലക്കെട്ടിലുള്ള പ്രമേയത്തെ 120 രാജ്യങ്ങള്‍ അനുകൂലിക്കുകയും, 14 രാജ്യങ്ങള്‍ എതിര്‍ക്കുകയും 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

ഇന്ത്യയെ കൂടാതെ, ഓസ്ട്രേലിയ, കാനഡ, ജര്‍മ്മനി, ജപ്പാന്‍, യുക്രൈന്‍, യുകെ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ജോര്‍ദാന്‍ തയ്യാറാക്കിയ പ്രമേയത്തില്‍ തീവ്രവാദ സംഘടനയായ ഹമാസിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് പറഞ്ഞ യുഎസ് ഈ ഒഴിവാക്കലിനെതിരായ അതൃപ്തി അറിയിച്ചു.

latest news asaduddin owaisi
Advertisment