ആപ്പിൾ ഹാക്കിംഗ് മുന്നറിയിപ്പ്; സർക്കാരിന് ആശങ്കയുണ്ടെന്ന് കേന്ദ്രമന്ത്രി

ഈ വിഷയത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും കേസിന്റെ സാങ്കേതിക സ്വഭാവം കണക്കിലെടുത്ത് ബന്ധപ്പെട്ട ഏജന്‍സികളോടും, മറ്റ് നിയമ നിര്‍വ്വഹണ ഏജന്‍സികളോടും അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും  അശ്വിനി വൈഷ്ണവ് അറിയിച്ചു.

New Update
apple hacking minister

ആപ്പിളില്‍ നിന്ന് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചുവെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തില്‍ പ്രതികരിച്ച് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഐഫോണുകള്‍ ആക്സസ് ചെയ്യാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാരെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചുവെന്ന് നേരത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ ആരോപിച്ചിരുന്നു.

Advertisment

ഈ വിഷയത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും കേസിന്റെ സാങ്കേതിക സ്വഭാവം കണക്കിലെടുത്ത് ബന്ധപ്പെട്ട ഏജന്‍സികളോടും, മറ്റ് നിയമ നിര്‍വ്വഹണ ഏജന്‍സികളോടും അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും  അശ്വിനി വൈഷ്ണവ് അറിയിച്ചു.

'ചില എംപിമാര്‍ ആപ്പിളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഈ വിഷയത്തില്‍ ആശങ്കയുണ്ടെന്ന് ഞാന്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. 150ഓളം രാജ്യങ്ങളിലെ ആളുകള്‍ക്ക് ആപ്പിള്‍ മുന്നറിയിപ്പുകള്‍ അയച്ചിട്ടുണ്ട്. ആര്‍ക്കും അവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ആപ്പിള്‍ വിശദീകരണം നല്‍കി കഴിഞ്ഞു' അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതി കാണാന്‍ ആഗ്രഹിക്കാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.

നേരത്തെ ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ആം ആദ്മി പാര്‍ട്ടിയുടെ രാഘവ് ഛദ്ദ, കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, പവന്‍ ഖേര എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആപ്പിളില്‍ നിന്ന് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാരെ കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചതായി അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പുകളുടെ സ്‌ക്രീന്‍ഷോട്ടുകളും അവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചിരുന്നു.

ആപ്പിളിന്റെ പ്രതികരണം

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ടാര്‍ഗെറ്റ് ചെയ്‌തേക്കാവുന്ന ഉപയോക്താക്കളെ അറിയിക്കാന്‍ ആപ്പിള്‍ രൂപകല്‍പ്പന ചെയ്ത ഒരു സംവിധാനമാണ് ആപ്പിള്‍ ഭീഷണി അറിയിപ്പുകള്‍. ഐമെസ്സേജ് വഴി അറിയിപ്പുകള്‍ സ്വീകരിക്കുന്ന ഈ ഉപയോക്താക്കള്‍, ആപ്പിളിന്റെ പിന്തുണാ പേജില്‍ പറയുന്നതനുസരിച്ച്, അവര്‍ ആരാണെന്നോ അവര്‍ ചെയ്യുന്നതെന്തെന്നോ എന്നതിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗതമായി ടാര്‍ഗെറ്റുചെയ്യപ്പെടുന്നു.

'പരമ്പരാഗത സൈബര്‍ ക്രിമിനലുകളില്‍ നിന്ന് വ്യത്യസ്തമായി, വളരെ കുറച്ച് പ്രത്യേക വ്യക്തികളെയും അവരുടെ ഉപകരണങ്ങളെയും ടാര്‍ഗെറ്റുചെയ്യുന്നതിന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹാക്കര്‍മാര്‍ അസാധാരണമായ കാര്യങ്ങള്‍ പ്രയോഗിക്കുന്നു, ഇത് ഈ ആക്രമണങ്ങളെ കണ്ടെത്തുന്നതിനും തടയുന്നതിനും വളരെ പ്രയാസകരമാക്കുന്നു. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ആക്രമണങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്, ഇതിനായി അവര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാകും.' ആപ്പിള്‍ പറഞ്ഞു.

'സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആക്രമണകാരികള്‍ വളരെ ശക്തരാണ്, മാത്രമല്ല അവരുടെ ആക്രമണങ്ങള്‍ കാലക്രമേണ കൂടുതല്‍ മെച്ചപ്പെടും. അത്തരം ആക്രമണങ്ങള്‍ കണ്ടെത്തുന്നത് പലപ്പോഴും അപൂര്‍ണ്ണമായ ഭീഷണി മുന്നറിയിപ്പ് സിഗ്‌നലുകളെ ആശ്രയിച്ചിരിക്കുന്നു. ചിലപ്പോള്‍ ആപ്പിളിന്റെ ഭീഷണി അറിയിപ്പുകള്‍ തെറ്റായ അലാറമോ, അല്ലെങ്കില്‍ ചില ആക്രമണങ്ങളുടെ സൂചനയോ ആകാം' അത് കൂട്ടിച്ചേര്‍ത്തു.

'ഭീഷണി മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, കാരണം ഭാവിയില്‍ ഈ കണ്ടെത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ആക്രമണകാരികളെ അത് സഹായിച്ചേക്കാം' ആപ്പിള്‍ വ്യക്തമാക്കുന്നു. 

aswini vaishnav apple hacking
Advertisment