ന്യൂയോർക്ക്: ലോകമെങ്ങും മൗലികവാദവും തീവ്രവാദ ചിന്തയും വർധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവർക്കു തന്നെ അതു വിനയാകും. അഫ്ഗാനിസ്ഥാനെ സ്വാർഥലാഭത്തിനു വേണ്ടി ഉപയോഗിക്കരുത്. അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ ലോകരാജ്യങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി പറഞ്ഞു.
സമുദ്രമേഖലകള്‍ കൈവശപ്പെടുത്താനുള്ള നീക്കം തടയണം. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുടെ വേഗത വര്‍ധിപ്പിക്കും. ഇന്ത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറും. വികസനമെന്നത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാകണം.
100 വര്‍ഷത്തിനിടിയിലെ ഏറ്റവും തീവ്രമായ മഹാമാരിയെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ലോകം നേരിടുന്നത്. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനായി എല്ലാ വാക്‌സിന്‍ കമ്പനികളേയും ക്ഷണിക്കുന്നു. ഒരു ദിവസം ഒരു കോടി വാക്‌സിന്‍ നല്‍കാനുള്ള പ്ലാറ്റ്‌ഫോമാണ് കോവിന്‍. ജനാധിപത്യം സഫലവും സാർഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിനെതിരെ പോരാടി ജീവൻ വെടിഞ്ഞവർക്കെല്ലാം ആദരം അർപ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.