/sathyam/media/post_attachments/tAf58GuUGYQ4CWfjGVl4.jpg)
ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ 24-കാരന്‍ ട്രെയിനിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തുവച്ചു തന്നെ പ്രതിയെ പൊലീസ് പിടികൂടി. കത്തി ഉപയോഗിച്ച് ആക്രമിച്ച ഇയാൾ ട്രെയിനിനു തീയിട്ടു.
റെയിൽവേ സ്റ്റേഷനിൽ കിയോ ലൈൻ ട്രെയിനിന്റെ ജനലുകൾ വഴി യാത്രക്കാർ രക്ഷപെടാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ട്രെയിനിൽ പൊട്ടിത്തെറി ഉണ്ടായതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രെയിൻ കമ്പനി അധികൃതർ ഇതുവരെ അക്രമസംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ തയാറായിട്ടില്ല. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു മണിക്കൂറുകൾക്കകമാണു ട്രെയിനിൽ അക്രമമുണ്ടായത്.
അക്രമി ട്രെയിനില്‍ ഏതോ ദ്രാവകം ഒഴിക്കുകയും തൊട്ടുപിന്നാലെ തീപ്പിടിത്തം ഉണ്ടാകുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതും തൊട്ടുപിന്നാലെ തീവ്രത കുറഞ്ഞ സ്‌ഫോടനവും തീപ്പിടിത്തവും ഉണ്ടാകുന്നതും ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.