ബെർലിൻ : തായ് രാജാവ് മഹാവജ്ര ലോങ്‌കോണിന്റെ ജർമ്മൻ സന്ദർശനം സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷമാകുന്നു. 250 അനുയായികളും, 30 ഓളം പട്ടികളുമായാണ് അദ്ദേഹം ജർമ്മനിയിലേക്ക് എത്തിയത്. ആഡംബര സ്വകാര്യ ജെറ്റിലായിരുന്നു യാത്ര.
മ്യൂണിക്കിലെ ഒരു ഹോട്ടലിന്റെ നാലാം നില മുഴുവൻ രാജാവിനും, ഒപ്പമുണ്ടായിരുന്ന പരിവാരങ്ങൾക്കുമായി ബുക്ക് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു വർഷത്തിനു ശേഷമാണ് അദ്ദേഹം ജർമ്മനിയിലേക്ക് എത്തുന്നത്.
ബവേറിയൻ മേഖലയിലെ ടുറ്റ്സിംഗിലെ സ്റ്റാർൻബെർഗ് തടാകത്തിന് സമീപം തായ് രാജാവിന് ഒരു വില്ലയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കൊറോണ വൈറസിനെതിരെ പൊരുതുന്ന ജർമ്മനിയിൽ “ഉയർന്ന അപകടസാധ്യതയുള്ള” രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ക്വാറന്റൈനിൽ കഴിയണമെന്ന വ്യവസ്ഥയുണ്ട്.
ഭരണഘടനാപ്രകാരമുള്ള രാജവാഴ്ച നിലനിൽക്കുന്ന തായ്‌ലൻഡിൽ നിയമങ്ങൾക്കനുസൃതമായാണ് ഇദ്ദേഹത്തെ രാജാവായി തിരഞ്ഞെടുത്തത്. രാജവാഴ്ചയ്‌ക്കെതിരായ വിമർശനം ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്ന നിയമമാണ് തായ് ലാൻഡിലുള്ളത്. ഇത് ഭേദഗതി ചെയ്യാൻ യുഎൻ മനുഷ്യാവകാശ കൗൺസിൽ തായ്‌ലൻഡ് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ വർഷം സമരം നടത്തിയ നിരവധി വിദ്യാർത്ഥികൾക്കെതിരെ ഈ നിയമപ്രകാരം കേസെടുത്തിരുന്നു .