മൊബൈല്‍ ഷോപ്പില്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരുന്ന ഫോണ്‍ വന്‍ സ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചു; വൈറലായ വീഡിയോയ്ക്ക് താഴെ ഫോണ്‍ അനുഭവങ്ങള്‍ പങ്കുവെച്ച് കമന്റുകള്‍

New Update

publive-image

Advertisment

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പല തവണ വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. യാതൊരു കുഴപ്പവുമില്ലാതെ പോക്കറ്റിലോ, ബാഗിലോ കിടക്കുന്ന ഫോണ്‍ അപ്രതീക്ഷിതമായിട്ടായിരിക്കും പൊട്ടിത്തെറിക്കുന്നതും തീ പിടിക്കുന്നതും. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന ചോദ്യത്തിന് മൊബൈല്‍ കമ്പനികള്‍ക്കും കൃത്യമായ മറുപടിയില്ല.

ഇപ്പോഴിതാ ഇങ്ങനെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ മറ്റൊരു ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഒരു മൊബൈല്‍ ഷോപ്പില്‍ ജീവനക്കാരന്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഫോണാണ് ഓര്‍ക്കാപ്പുറത്ത് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നത്. വിയറ്റ്‌നാമിലെ ഒരു ഷോപ്പില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ജോലിക്കാരന്‍ ഫോണ്‍ നന്നാക്കുന്നതിനിടെയാണ് വലിയ സ്‌ഫോടനം ഉണ്ടായത്. അടുത്ത നിമിഷം, ഫോണിന്റെ ബാറ്ററിക്ക് തീപിടിക്കുകയും ചെയ്തു.

ഞെട്ടിപ്പോയ ജീവനക്കാരന്‍ ഫോണ്‍ പുറത്തേക്ക് വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. കടയിലെ മറ്റൊരു തൊഴിലാളിയും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് പുറത്തേക്കോടുന്നുണ്ട്. ഫോണ്‍ നന്നാക്കുന്നതിനിടെ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കില്ല എന്ന വിവരണത്തോടെ യൂട്യൂബ് ചാനലായ വൈറല്‍ ഹോഗാണ് സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതിനകം കണ്ടത്. വീഡിയോയ്ക്ക് താഴെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ തങ്ങള്‍ നേരിട്ടതും പറഞ്ഞുകേട്ടതുമായ നിരവധി അനുഭവങ്ങളാണ് ആളുകള്‍ പങ്കുവെച്ചത്. മൊബൈല്‍ റിപ്പയര്‍ ചെയ്യുന്നയാള്‍ അപകടം കൂടാതെ രക്ഷപ്പെട്ടത് ഭാഗ്യമെന്ന് പലരും കമന്റ് ചെയ്തു. ഉടമയുടെ പോക്കറ്റിലിരുന്ന് ഫോണ്‍ പൊട്ടിത്തെറിക്കാതിരുന്നത് എത്ര ഭാഗ്യമെന്നും ചിലര്‍ കമന്റ് ചെയ്തു. മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ തികച്ചും സാധാരണമായിക്കഴിഞ്ഞു.

അതേസമയം മൊബൈല്‍ ഫോണ്‍ ജീവന്‍ രക്ഷിച്ച അവസരംങ്ങളും പലയിടത്തും ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു സംഭവമാണ് അടുത്തിടെ ബ്രസീലില്‍ നടന്നത്. മോഷണശ്രമത്തിനിടെ അക്രമിയുടെ വെടിയേറ്റ വ്യക്തി മരണപ്പെടാതെ രക്ഷപ്പെട്ടത് കയ്യിലുള്ള ഫോണ്‍ കാരണമായിരുന്നു. അക്രമി വെടിവെച്ചെങ്കിലും വെടിയുണ്ട പതിച്ചത് ഇരയുടെ ഫോണിലായിരുന്നു. ബുള്ളറ്റിന്റെ ആഘാതം ഏറ്റെടുത്ത് ഫോണ്‍ ഉടമയെ രക്ഷിച്ചു. മോട്ടറോള സ്മാര്‍ട്ട് ഫോണാണ് അന്ന് രക്ഷകനായത്.

Advertisment