തീപിടുത്തത്തില്‍ അച്ഛനുമമ്മയും മരിച്ചതറിയാതെ നാലു കുട്ടികള്‍; കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നതും നോക്കി ബന്ധുവീട്ടില്‍ അവര്‍ കാത്തിരിക്കുന്നു...

author-image
nidheesh kumar
New Update

publive-image

ന്യൂയോര്‍ക്ക്: ഞായറാഴ്ചയുണ്ടായ ബ്രോങ്ക്സ് അപ്പാര്‍ട്ടമെന്റിലെ തീപിടുത്തത്തില്‍ അച്ഛനുമമ്മയും മരിച്ചതറിയാതെ നാലു കുട്ടികള്‍. ആറിനും പതിനാറിനും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളാണ് തങ്ങളുടെ മാതാപിതാക്കള്‍ ഇനിയില്ല എന്ന സത്യമറിയാതെ അവരെ കാത്തിരിക്കുന്നത്. ഞായറാഴ്ചയാണ് ബ്രോങ്ക്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തമുണ്ടായത്.

Advertisment

ആ സമയം കുട്ടികള്‍ നാലുപേരും മറ്റൊരു ബന്ധുവീട്ടിലായിരുന്നു. ബ്രോങ്ക്സിലെ യൂസുഫ ജവാരയാണ് തന്റെ സഹോദരന്‍ ഹാഗി ജവാരയും ഭാര്യ ഇസറ്റോ ജാബിയും തീപിടുത്തത്തില്‍ കൊല്ലപ്പെട്ട വിവരം പുറത്തറിയിച്ചത്. അവരുടെ നാലു കുട്ടികള്‍ സംഭവ സമയം തന്റെ വീട്ടിലായിരുന്നു എന്നും ജവാര പറഞ്ഞു. അച്ഛനുമമ്മയും മരണപ്പെട്ടു എന്ന വിവരം ഇതുവരെ കുട്ടികളെ അറിയിച്ചിട്ടില്ല.

അവരെ അത് എങ്ങനെ അറിയിക്കണമെന്ന് തനിക്കറിയില്ലെന്നും ജവാര നിസ്സഹായതയോടെ പറഞ്ഞു. അവര്‍ കുട്ടികളെ ജീവനു തുല്യം സ്‌നേഹിച്ച മാതാപിതാക്കളായിരുന്നുവെന്നും ജവാര പറഞ്ഞു. സഹോദരന്റേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനും ശവസംസ്‌കാരം നടത്തുന്നതിനും അതിനു മുന്‍പായി ഇക്കാര്യം കുട്ടികളെ അറിയിക്കുന്നതിനുമായി മാനസികമായി തയ്യാറെടുക്കുകയാണ് ജവാരയും മറ്റ് കുടുംബാംഗങ്ങളും.

അപ്പാര്‍ട്ട്‌മെന്‍രിലെ താമസക്കാരിലൊരാളായ മമദൗ വാഗിന്റെ താമസ സ്ഥലത്തെ ഇലക്ട്രിക് സ്പേസ് ഹീറ്ററിലെ തകരാറ് മൂലമാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ ഇവര്‍ വാതില്‍ തുറന്നിട്ട് പുറത്തേക്ക് ഓടിയതിനാല്‍ തീ പുറത്തേക്ക് പടരുകയും അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ വ്യാപിക്കുകയുമായിരുന്നു. എട്ട് കുട്ടികളടക്കം പതിനേഴ് പേരാണ് തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്.

Advertisment