അന്യപുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് യുവതിക്ക് 100 തവണ ചാട്ടവാറടി. പുരുഷന് ലഭിച്ചതാകട്ടെ വെറും 15 അടി മാത്രം. ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയിലാണ് ഈ വിചിത്ര ശിക്ഷാ രീതി. ഒരു പാം ഓയില്‍ തോട്ടത്തില്‍ വച്ചാണ് ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് ശിക്ഷ നല്‍കുകയായിരുന്നു. ഇന്തോനേഷ്യയില്‍ ശരീഅത്ത് നിയമം ഏര്‍പ്പെടുത്തിയ ഏക പ്രവിശ്യയാണ് ഇത്.
വേദന സഹിക്കാനാകാതെ യുവതിക്ക് തളര്‍ച്ച അനുഭവപ്പെട്ടതോടെ ഇടയ്ക്ക് ചാട്ടവാറടി നിര്‍ത്തിയെന്നും, പിന്നീട് വീണ്ടും അടിക്കുകയായിരുന്നുവെന്നും സംഭവസ്ഥലത്തുണ്ടായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.
വിവാഹിതയായ സ്ത്രീ അന്യപുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി സമ്മതിച്ചതിനെ തുടർന്നാണ് യുവതിക്ക് കടുത്ത ശിക്ഷ വിധിച്ചതെന്ന് ഈസ്റ്റ് ആഷെ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിലെ ജനറൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി ഇവാൻ നജ്ജാർ അലവി പറഞ്ഞു.
ചൂതാട്ടം, വ്യഭിചാരം, മദ്യപാനം, സ്വവർഗ്ഗാനുരാഗം തുടങ്ങിയവയ്ക്ക് ഇവിടെ ചാട്ടവാറടിയാണ് ശിക്ഷ. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആഷെ പ്രവിശ്യയില്‍ മതനിയം പിന്തുടരുന്നു. ഈസ്റ്റ് ആഷെ ഫിഷറീസ് ഏജന്‍സിയുടെ തലവനായിരുന്നു കുറ്റം ആരോപിക്കപ്പെട്ട പുരുഷന്‍.
ഇയാള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കിയില്ല. കുറ്റം നിഷേധിക്കുകയും ചെയ്തു. എന്നിട്ടും ഇയാള്‍ക്ക് 30 അടി മാത്രം നല്‍കാനായിരുന്നു നിര്‍ദ്ദേശം. തനിക്ക് വിധിച്ച 30 ചാട്ടവാറടി ശിക്ഷയില്‍ അപ്പീല്‍ പോയ പുരുഷന്‍ അത് 15 ആക്കി കുറയ്ക്കുകയായിരുന്നു.
സ്ത്രീക്കെതിരെ കടുത്ത നിലപാടാണ് സീകരിച്ചതെന്ന് വിചാരണ നടപടികള്‍ക്ക് സാക്ഷിയായ എ എഫ് പി വാര്‍ത്താ ഏജന്‍സി പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു. യുവതിക്ക് 100 അടി നല്‍കുകയും പുരുഷന് ചെറിയ ശിക്ഷ നല്‍കുകയും ചെയ്തതിന് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ശരീഅത്ത് നിയമത്തിന്റെ മറവില്‍ തികച്ചും പക്ഷപാതപരമായ രീതിയിലാണ് ശിക്ഷകള്‍ നടപ്പാക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ ഇന്തോനേഷ്യന്‍ ഗവേഷകനായ ആന്‍ഡ്രിയ ഹാര്‍സനോ വൈസ് ന്യൂസിനോട് പറഞ്ഞു.