ബാങ്കോക്ക്: പന്നിയിറച്ചിയുടെ വില കുതിച്ചുയർന്നതിനെ തുടർന്ന് തായ്‌ലന്‍ഡില്‍ മുതലയിറച്ചിക്ക് പ്രിയമേറുന്നു. ഇതിനായി മുതലകളെ കൊല്ലുന്നത് ഇരട്ടിയായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. പകർച്ചവ്യാധി മൂലം ബിസിനസ്സ് നഷ്ടപ്പെട്ട മുതല കർഷകർക്ക് ഈ പ്രവണത പ്രതീക്ഷ നൽകുന്നതായി തായ് ക്രോക്കഡൈൽ ഫാർമർ അസോസിയേഷൻ പ്രസിഡന്റ് യോസപോംഗ് ടെംസിരിപോംഗ് പറഞ്ഞു.
മുതലയിറച്ചിക്ക് കിലോഗ്രാമിന് 70 ബാത് എന്ന നിരക്കിലാണ് ചില മുതല ഫാമുകള്‍ വില്‍ക്കുന്നത്. പന്നിയിറച്ചിക്ക് 200 ബാത് ആണ് വില. മുതലയുടെ മാംസത്തിന് കോഴിയിറച്ചിയോട് സാമ്യമുണ്ടെന്നും ഇത് പ്രോട്ടീനാൽ സമ്പന്നവും “വളരെ ആരോഗ്യകരവുമാണ്” എന്നും ഫാം അധികൃതര്‍ പറയുന്നു.
ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടതാണ് രാജ്യത്തിന്റെ പന്നിയിറച്ചി ക്ഷാമത്തിന് കാരണമായത്. ഇതാണ് വില കുതിച്ചുയരുന്നതിലേക്ക് നയിച്ചത്. തെരുവ് കച്ചവടക്കാർ ഒന്നുകിൽ പന്നിയിറച്ചി വിഭവങ്ങൾക്ക് വില കൂട്ടുകയോ പന്നിയിറച്ചി വിളമ്പുന്നത് നിർത്തുകയോ ചെയ്യുന്നു. പന്നിയിറച്ചിയുടെ വില നിയന്ത്രിക്കാൻ സഹായിക്കുന്നതിന് പന്നി കയറ്റുമതിക്ക് സർക്കാർ മൂന്ന് മാസത്തെ നിരോധനം പോലും ഏർപ്പെടുത്തിയിരുന്നു.