ലാഹോർ: പാകിസ്ഥാനിലെ ലാഹോറിലെ തിരക്കേറിയ മാർക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടൈം ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയിക്കുന്നതെന്ന് ലാഹോർ പോലീസ് വക്താവ് റാണ ആരിഫ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
ലാഹോറിലെ പ്രശസ്തമായ അനാർക്കലി മാർക്കറ്റിലെ പാൻ മണ്ടിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തീവ്രവാദ വിരുദ്ധ വകുപ്പും ബോംബ് നിർവീര്യ സേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഫോടനത്തിന്റെ സ്വഭാവം പരിശോധിച്ചു വരികയാണെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ പോലീസ് ഓപ്പറേഷൻ ഡോ. മുഹമ്മദ് ആബിദ് പറഞ്ഞു.
ഒരു ആൺകുട്ടിയടക്കം രണ്ട് പേർ മരണത്തിന് കീഴടങ്ങിയതായി മയോ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ഇഫ്തിഖർ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തെ തുടർന്ന് അനാർക്കലി ബസാർ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്.