ബാള്‍ട്ടിമോര്‍:ബാള്‍ട്ടിമോര്‍ മേരിലാന്റ് സ്‌ക്കൂള്‍ ഓഫ് മെഡിവിസിലെ ഡോക്ടര്‍മാര്‍ മനുഷ്യനില്‍ പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്ത സംഭവം ചരിത്ര വിജയമായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്തതിന്റെ പേരില്‍ താന്‍ അനുഭവിക്കേണ്ടി വന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ഡോ. മന്‍സൂര്‍ മൊഹിയുദ്ദീന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ശസ്ത്രക്രിയ ചരിത്രമായെങ്കിലും ഡോക്ടറുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഇതിനെ ശക്തമായി എതിര്‍ത്തു. തന്റെ വീട്ടില്‍ പന്നി എന്ന വാക്ക് പോലും നിഷിദ്ധമാണെന്ന് ഡോക്ടര്‍ മന്‍സൂര്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തുന്നതിന് എന്തിനാണ് പന്നിയെ തന്നെ ഉപയോഗിക്കുന്നതെന്ന് തന്റെ പിതാവ് നിരന്തരം ചോദിച്ചു.
ഇതറിഞ്ഞപ്പോള്‍ മുതല്‍ അമ്മയും എതിര്‍പ്പ് പ്രകടിപ്പിച്ചു. നിങ്ങള്‍ക്ക് മറ്റേതെങ്കിലും മൃഗത്തെ ഉപയോഗിച്ചാല്‍ പോരേ എന്ന് അവരെല്ലാം ചോദിച്ചു. ഇസ്ലാം മതവിശ്വാസം പിന്തുടരുന്ന തനിക്കും ഇക്കാര്യത്തില്‍ ആദ്യം ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്നും ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ കാര്‍ഡിയാക് സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാം ഡയറക്ടറാണ് ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍. കനേഡിയന്‍-അമേരിക്കന്‍ മാഗസിനായ വൈസിനു നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
57 വയസ്സുകാരനായ ഡേവിസ് ബെന്നെറ്റ് എന്നയാള്‍ക്കാണ് പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചത്. ജനുവരി എട്ടിനാണ് ശസ്ത്രക്രിയ നടന്നത്. രോഗി സുഖമായിരിക്കുന്നുവെന്നും ഹൃദയം സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
മൃഗങ്ങളുടെ ശരീരാവയവങ്ങള്‍ മനുഷ്യരില്‍ വെച്ചു പിടിപ്പിക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങളും പഠനങ്ങളും പതിറ്റാണ്ടുകളായി നടന്നു വരികയായിരുന്നു. മനുഷ്യ അവയവദാനത്തിന് വളരെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് മൃഗങ്ങളുടെ അവയവം വെച്ചു പിടിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ 3800 ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ട്.