ന്യൂയോര്‍ക്ക്:ലോകത്തിലാദ്യമായി പന്നിയുടെ ഹൃദയം തുന്നിച്ചേര്‍ക്കപ്പെട്ട രോഗിയാണ് ഡേവിസ് ബെന്നറ്റ്. യൂണിവേഴഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ വെച്ച് ബെന്നറ്റിന്റെ ശരീരത്തില്‍ പന്നിയുടെ ഹൃദയം തുന്നിച്ചേര്‍ക്കുമ്പോള്‍ വിജയമോ, പരാജയമോ സംഭവിക്കാം എന്ന കണക്കുകൂട്ടിലിലായിരുന്നു ഡോക്ടര്‍മാര്‍. എന്നാലിപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴും ബെന്നറ്റിന്റെ ശരീരത്തില്‍ പന്നിയുടെ ഹൃദയം തുടിക്കുന്നുണ്ട്.
രണ്ടാഴ്ചയ്ക്ക് ശേഷവും ഹൃദയം പ്രവര്‍ത്തിക്കുന്നത് തികച്ചും പൊസിറ്റീവായ വാര്‍ത്തയാണെന്ന് സര്‍ജറിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറയുന്നു. പരാജയപ്പെട്ടേക്കാം എന്നു കരുതിയ കേസില്‍ വിജയത്തിലേക്ക് നടക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും രോഗിയുടെ ശരീരം പന്നിയുടെ ഹൃദയം തിരസ്‌കരിക്കുന്നതിനു തയാറായിട്ടില്ല. എന്നു മാത്രമല്ല സ്വീകരിക്കുന്ന ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.
ഹൃദയം മാറ്റി വെച്ചില്ലെങ്കില്‍ മരണപ്പെടും എന്ന് ഉറപ്പുള്ള രോഗിയായിരുന്നു ബെന്നറ്റ്. മരണം സംഭവിക്കുന്നതിന് മുന്‍പ് അവസാന ശ്രമം എന്ന രീതിയിലാണ് പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ചപ്പോള്‍ രോഗിയും ബന്ധുക്കളും സമ്മതം അറിയിക്കുകയായിരുന്നു.
പിന്നീട് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിക്കുക എന്ന ദൗത്യത്തിനു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി തേടി. ആദ്യം അനുമതി നിഷേധിച്ചുവെങ്കിലും പിന്നീട് ഗവേഷകര്‍ക്ക് ഒരു അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ എഫ്ഡിഎ അനുമതി നല്‍കുകയായിരുന്നു.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുമുമ്പ് പന്നിയുടെ ഹൃദയം പത്തോളം ജനിതക മാറ്റത്തിനു വിധേയമാക്കിയിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോള്‍ രോഗിയുടെ ശരീരം പന്നിയുടെ ഹൃദയം സ്വീകരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്.