വാക്‌സിനേഷനെടുക്കാത്തവര്‍ക്ക് പണം വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കി; നഴ്‌സുമാര്‍ സമ്പാദിച്ചത് 1.5 മില്യണ്‍ ഡോളര്‍

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

ന്യൂയോര്‍ക്ക്‌: വ്യാജ വാക്‌സിനേഷന്‍ കാര്‍ഡ് നിര്‍മ്മിച്ചു നല്‍കി നഴ്‌സുമാര്‍ സമ്പാദിച്ചത് ഒന്നര മില്യണ്‍ ഡോളര്‍. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ അമിറ്റിവില്ലെ പീഡിയാട്രിക് ക്ലിനിക്കിന്റെ ഉടമ ജൂലി ഡെവൂണോ, ഇതേ സ്ഥാപനത്തിലെ ജീവനക്കാരി മരിസ ഉറാരോ എന്നിവരാണ് വ്യാജ കാര്‍ഡ് നല്‍കി നിയമവിരുദ്ധമായി പണം സമ്പാദിച്ചത്.

Advertisment

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇരുവരും തട്ടിപ്പ് തുടങ്ങിയത്. വാക്‌സിനെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഇവര്‍ തങ്ങളുടെ ക്ലിനിക്കില്‍ നിന്ന് വാക്‌സിനെടുത്തതായുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കും. ഇക്കാര്യത്തിനായി പണം നല്‍കി രഹസ്യമായി സമീപിക്കുന്നവര്‍ക്കാണ് ഇങ്ങനെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുതിര്‍ന്നവര്‍ക്ക് 220 ഡോളറും കുട്ടികള്‍ക്ക് 85 ഡോളറുമാണ് ഈടാക്കിയിരുന്നത്. നഴ്‌സ് പ്രാക്ടീഷണറായ ഡെവൂനോയ്ക്കും ലൈസന്‍സുള്ള പ്രാക്ടിക്കല്‍ നഴ്‌സായ ഉറാരോയ്ക്കും കോവിഡ് വാക്‌സിനുകളും വാക്‌സിനേഷന്‍ കാര്‍ഡുകളും സിറിഞ്ചുകളുമെല്ലാം ഔദ്യോഗികമായി ലബിച്ചിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് ഇരുവരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇവരിലൊരാളുടെ വീട്ടില്‍ നിന്ന് ഒന്‍പത് ലക്ഷത്തോളം ഡോളര്‍ പണമായി കണ്ടെടുത്തു. ക്ലിനിക്കിലെ ലഡ്ജറുകള്‍ പരിശോധിച്ചതില്‍ നിന്ന് 1.50 ദശലക്ഷം ഡോളറിന്റെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. വ്യാജ വാക്‌സിനേഷന്‍ കാര്‍ഡ് നിര്‍മ്മിക്കുന്നത് നിയമവിരുദ്ധമാക്കുന്ന ബില്ല് കഴിഞ്ഞ മാസമാണ് ന്യൂയോര്‍ക്ക് സര്‍ക്കാര്‍ പാസാക്കിയത്. ഇരുവരെയും അറസ്റ്റ് ചെയ്തു.

Advertisment