നാലു വയസുകാരന്റെ തലയ്ക്കടിച്ച അജ്ഞാതനെ തലങ്ങും വിലങ്ങും തല്ലി അമ്മയും മറ്റൊരു യുവതിയും! പൊലീസ് എത്തിയപ്പോഴേക്കും അക്രമിയെ നിലംപരിശാക്കി യുവതികള്‍

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

ന്യുയോര്‍ക്ക്: വഴിയിലൂടെ നടന്നു പോകുന്നതിനിടെ യാതൊരു കാരണവുമില്ലാതെ നാലു വയസ്സുകാരനായ കുട്ടിയുടെ തലയ്ക്കടിച്ച അജ്ഞാതനെ ഓടിച്ചിട്ട് പിടിച്ച് കണക്കിന് കൊടുത്ത് അമ്മയും മറ്റൊരു യുവതിയും. ന്യൂയോര്‍ക്കില്‍ ടൈംസ്സ്‌ക്വയറിലാണ് സംഭവം നടന്നത്. ക്രോസ്റോഡ്സ് ഓഫ് വേള്‍ഡിലെ 46-ആം സ്ട്രീറ്റില്‍ വെച്ചാണ് അജ്ഞാതന്‍ കുട്ടിയെ മര്‍ദ്ദിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം.

Advertisment

നിറയെ ആളുകളുണ്ടായിരുന്ന സ്ഥലത്ത് അമ്മയോടൊപ്പം നില്‍ക്കുകായിരുന്ന കുട്ടിയെ അതുവഴി വന്ന അജ്ഞാതന്‍ കൈചുരുട്ടി തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ കുട്ടി മറിഞ്ഞ് റോഡിലേക്ക് വീണു. അതിനു ശേഷം യാതൊന്നും സംഭവിക്കാത്ത പോലെ അക്രമി നടന്നു പോവുകയും ചെയ്തു. ഒരു സെക്കന്റ് പോലും ആലോചിക്കാന്‍ നില്‍ക്കാതെയാണ് കുട്ടിയുടെ അമ്മയുടെ പ്രതികരണമുണ്ടായത്. മിന്നല്‍ പോലെ അക്രമിയുടെ പിന്നാലെ പാഞ്ഞ അവര്‍ ഒറ്റയടിക്ക് അയാളെ താഴെയിട്ട ശേഷം തലങ്ങും വിലങ്ങും തല്ലി.

കുട്ടിയുടെ അമ്മയോടൊപ്പം അതേ രോഷത്തോടെ ഓടിയെത്തിയ മറ്റൊരു യുവതിയും അക്രമിയെ കൈവെച്ചു. ഈ യുവതി കുട്ടിയുടെ ബന്ധുവാണോ, അതോ അപരിചിതയാണോ എന്നറിയില്ല. എന്തായാലും അമ്മയും മറ്റേ യുവതിയും കൂടി ശരിക്ക് കൊടുത്ത് അക്രമി വശം കെട്ടപ്പോഴേക്ക് പോലീസ് ഓടിയെത്തി ഇയാളെ പിടികൂടി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 34 കാരനായ ബാബകര്‍ എംബെയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് മനസ്സിലായി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുറ്റകൃത്യം, അശ്രദ്ധമായി അപായപ്പെടുത്തല്‍, അറസ്റ്റിനെ ചെറുക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പും അപരിചിതരെ മര്‍ദ്ദിച്ചതിന് ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണം, ആയുധം കൈവശം വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളില്‍ 2009 മുതല്‍ ഇയാളുടെ പേരില്‍ കേസുകളുണ്ട്. അതേസമയം പ്രതി മാനസിക വൈകല്യമുള്ള ആളാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

Advertisment