/sathyam/media/post_attachments/hKg9zJKtnOpRXBPZE0mU.jpg)
ബെൽജിയം: യുക്രൈനിലെ സൈനിക നടപടിയിൽ റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ. റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തിയതായും നാറ്റോ അറിയിച്ചു.
തങ്ങളുടെ ദ്രുത പ്രതികരണ സേനയുടെ ഘടകങ്ങള്‍ കിഴക്കന്‍ യൂറോപ്പിന്റെ കരയിലും കടലിലും വായുവിലും വിന്യാസം നടത്തിയിട്ടുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് മുന്നറിയിപ്പ് നൽകി.
'ഒരു കൂട്ടായ പ്രതിരോധ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ആദ്യമായി നാറ്റോ പ്രതികരണ സേനയെ വിന്യസിക്കുന്നു. ആയിര കണക്കിന് സൈനികരുടെ വിന്യാസമാണ് നടത്തുന്നത്' അദ്ദേഹം പറഞ്ഞു.
റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണം. അടിയന്തര ഘട്ടത്തിൽ നാറ്റോ ഇടപെടും. കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും. വരും നാളുകളിൽ റഷ്യ വലിയ വില നൽകേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി.
യുഎസ്, കാനഡ അടക്കമുള്ള സഖ്യകക്ഷികളില്‍ പലതും ഇതിനോടകം നാറ്റോപ്രതികരണ സേനയിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ട്. സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലാണ് യൂറോപ്പ് ശക്തി കേന്ദ്രകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.