/sathyam/media/post_attachments/LNzw0mrzisa5meRs1h5s.jpg)
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിലെ ഇന്ത്യന്‍ എംബസി അടച്ചതായി റിപ്പോര്‍ട്ട്. അംബാസഡറും ഉദ്യോഗസ്ഥരും രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വിദ്യാര്‍ത്ഥികളോടും പൗരരോടും പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് നീങ്ങാന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ഇത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്. കീവ് നഗരത്തില്‍ ഇന്ത്യക്കാര്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് എംബസി അടച്ചുപൂട്ടിയത്. ഇന്ന് എല്ലാ ഇന്ത്യക്കാരും കീവ് വിടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. നാളെ കീവില്‍ വന്‍ റഷ്യന്‍ ആക്രമണം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യൻ എംബസി ഇപ്പോൾ പടിഞ്ഞാറൻ യുക്രൈയ്നിലെ ലിവിവിലേക്ക് മാറ്റാൻ സാധ്യതയുണ്ട്, ഇതിനായി ഓഫീസ് സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഓപറേഷൻ ഗംഗ പ്രവർത്തനം ഇന്ത്യ കൂടുതൽ ശക്തിപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വ്യോമസേന വിമാനം നാളെ രാവിലെ റൊമാനിയയിലേക്ക് പോകും. ഫ്രഞ്ച് പ്രസിഡൻറുമായും പോളണ്ട് പ്രസിഡൻറുമായും പ്രധാനമന്ത്രി സംസാരിച്ചു.
മോസ്കോയിലെ ഇന്ത്യൻ എംബസി സംഘം യുക്രെയ്ൻ അതിർത്തിലേക്ക് തിരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്‌ല അറിയിച്ചു. ഹർകീവിനടുത്തുള്ള റഷ്യ അതിർത്തിയിൽ സംഘം എത്തും. ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്നു ദിവസം 26 വിമാനങ്ങൾ ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.