/sathyam/media/post_attachments/gRVhplVatfQF1HRpMYTb.jpg)
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനിടെ പുറത്തുവരുന്നത് പാശ്ചാത്യ നാടുകളിലെ വര്‍ണവെറിയുടെ ചിത്രം കൂടിയാണ്. വര്‍ണവെറിയുടെ വിഷം തുപ്പി മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന റിപ്പോര്‍ട്ടിങ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ഇത് ഇറാഖും, അഫ്ഗാനിസ്ഥാനുമല്ല യൂറോപ്പാണെന്ന് ആശ്ചര്യപ്പെടുകയാണ് റിപ്പോർട്ടർ. സംസ്കാര സമ്പന്നമായ യൂറോപ്യൻ നഗരത്തിലാണ് ഈ കാഴ്ചകളെന്നത് അവരെ ആശ്ചര്യപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ജനങ്ങള്‍ യൂറോപ്പുകാരെക്കാള്‍ താഴെയാണെന്ന ഇവരുടെ ചിന്തകളാണ് ഇതിലൂടെ പുറത്തുവരുന്നത്.
കീവില്‍ നിന്ന് നേരിട്ട് യുദ്ധവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സിബിഎസ് ന്യൂസ് റിപ്പോര്‍ട്ടറാണ് ഈ പരാമര്‍ശം നടത്തിയത്. ഈ പ്രസ്താവന നടത്തിയ റിപ്പോർട്ടർ പിന്നീട് ക്ഷമ ചോദിച്ചു. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.
'നീലക്കണ്ണുകളും സ്വര്‍ത്തലമുടികളുമുള്ള യൂറോപ്യന്‍ ജനത കൊല്ലപ്പെടുന്നതു കാണുമ്പോള്‍ എനിക്ക് വിഷമം തോന്നുന്നു' എന്നായിരുന്നു ബിബിസിയിലെ അഭിമുഖത്തില്‍ യുക്രൈനിലെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ ഡെവിഡ് സാക് വാറെലിജ് പറഞ്ഞത്. ഈ അതിഥിയെ തിരുത്താന്‍ അവതാരകന്‍ തയ്യാറായതുമില്ല.
സിറിയയിലെ പൗരന്‍മാര്‍ക്ക് അതിര്‍ത്തി തുറക്കാത്ത പോളണ്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടറുടെ മറുപടി ഇങ്ങനെയായിരുന്നു. 'ഇവര്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളല്ല. അവര്‍ ക്രിസ്ത്യന്‍ മതവിഭാഗക്കാരാണ്. വെളുത്തവരാണ്. നമ്മെപ്പോലുള്ളവരാണ്.'
യുദ്ധമുഖത്തുപോലും വര്‍ണവെറി വെടിയാന്‍ തയ്യാറാകാത്ത നിരവധി റിപ്പോര്‍ട്ടര്‍മാരാണ് ഇത്തരത്തിലുള്ളത്. അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ പോളണ്ട് അടക്കമുള്ള രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് വംശീയ വേർതിരിവുണ്ടാകുന്നുവെന്ന വ്യാപക പരാതിയുണ്ട്.