/sathyam/media/post_attachments/kyRq1PfMBtiPOjTEVCJ1.jpg)
കീവ്: റഷ്യയുടെ ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ചെന്ന് യുക്രൈനിന്റെ അവകാശവാദം. റഷ്യയുടെ 150 മോട്ടോറൈസ്ഡ് റൈഫിൾ ഡിവിഷന്റെ കമാൻഡർ മേജർ ജനറൽ ഒലെഗ് മിത്യേവ് യുക്രൈന്‍ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈന്‍ അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍, ഫെബ്രുവരി 24ന് റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെടുന്ന റഷ്യയുടെ നാലാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് മിത്യേവ്.
നേരത്തെ, റഷ്യൻ സൈന്യത്തിലെ മേജർ ജനറൽ വിറ്റാലി ജെറാസിമോവ്, മേജർ ജനറൽ ആൻഡ്രി സുഖോവെറ്റ്‌സ്‌കി, റഷ്യൻ സേനയുടെ ആസ്ഥാനത്തെ ഡെപ്യൂട്ടി ചീഫ് മേജർ ആൻഡ്രി ബർലാക്കോവ് എന്നിവരെ വധിച്ചതായി യുക്രൈന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. റെജിമെന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കൂടിയായിരുന്നു ആൻഡ്രി.
ഇതുവരെ 12,000-ലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും 57 വിമാനങ്ങളും 353 ടാങ്കുകളും 83 ഹെലികോപ്റ്ററുകളും തകർത്തതായും യുക്രൈന്‍ സൈന്യം അറിയിച്ചു.